വെള്ളിയാഴ്‌ച, മാർച്ച് 02, 2012

ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ !!

മുസ്ലിം കല്യാണങ്ങളുടെ പാരമ്പര്യവും പെരുമയും ഇപ്പോഴും അത് പോലെ സൂക്ഷിക്കുന്നത് ഒരു പരിധി വരെ ഞങ്ങള്‍ വടക്കന്‍ മലബാറുകാരാണ് . കല്യാണ നിശ്ചയത്തിനു തുടങ്ങുന്ന ചടങ്ങ് തീരുന്നത് കല്യാണ ശേഷമുള്ള സല്‍ക്കാരത്തോടെയാണ്. കല്യാണത്തിന് തന്നെ നൂറു കൂട്ടം ചടങ്ങുകള്‍ ഉണ്ട്. മൈലാഞ്ചി ദിവസം (കല്യാണ തലേന്ന്) രാവിലെ തുടങ്ങുന്ന ചടങ്ങുകള്‍ അവസാനിക്കുന്നത് കല്യാണ ദിവസം രാത്രി മണിയറയില്‍ മണവാട്ടിയെ ആനയിക്കുന്നതോടെയാണ്. ഈ രണ്ടു ദിവസത്തെ ചടങ്ങുകള്‍ എല്ലാം കഴിയുമ്പോഴേക്കും മണവാളനും മണവാട്ടിയും ക്ഷീണിച്ചു അവശരായി പതിനായിരം മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരത്തെ പോലെ 'മൂക്കിന്നും വായിന്നും പത' വരുന്ന അവസ്ഥയില്‍ ആയിട്ടുണ്ടാകും! എന്റെ എളിയ അഭിപ്രായത്തില്‍ ഈ ചടങ്ങുകള്‍ എല്ലാം ട്വന്റി ട്വന്റി മാച്ച് പോലെ മൂന്നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കണം. മാത്രമല്ല പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക്‌ പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ്‌ ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.!

എന്റെ ട്വന്റി ട്വന്റി കോണ്‍സെപ്ട്ടിനു മുന്‍പേ ഈ കാര്യങ്ങളെ കുറിച്ച് പൂര്‍വികര്‍ ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നു.അത് കൊണ്ടാണല്ലോ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയുടെ കയ്യില്‍ കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും കൊടുത്തു വിടുന്ന ചടങ്ങ് തുടങ്ങി വെച്ചത്. ആദ്യമൊന്നും ഈ ചടങ്ങിന്റെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയിരുന്നില്ല. 'മൂക്കിന്നും വായിന്നും പത' വന്ന മണവാളനും മണവാട്ടിക്കും ഒരു എനര്‍ജി ബൂസ്റ്റെര്‍ ആയിട്ടാണ് പാലും മുട്ടയും കൊടുക്കുന്നത് എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു..............!      

അതിന്റെ ഹിസ്ടറി എന്തേലും ആവട്ടെ അത് ഞാന്‍ ചെകയുന്നില്ല. നടു റോഡില്‍ മുണ്ടഴിഞ്ഞു നാട്ടാരുടെ മുന്നില്‍ അപമാനിതനായ പോലെ ഈ പാലും മുട്ടയും എന്നെയൊരു ദിവസം അപമാനിച്ചിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ ചമ്മിയെങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ഒരു തമാശ മാത്രമായിട്ടേ ഇന്നെനിക്കാ സംഭവം കാണാന്‍ കഴിയുള്ളൂ !!

കോയമ്പത്തൂരിലെ ഡിഗ്രി പഠനം കഴിഞ്ഞു റിസള്‍ട്ടിനായി കാത്തു നില്‍ക്കുന്ന കാലം. ഒരു പണിയും ഇല്ലാതെ അനിയന്മാരുടെ കൂടെ ക്രിക്കെറ്റ് കളിച്ചും, വേങ്ങോളി പാലത്തില്‍ ഇരുന്നു കനാലിലെ മീനിനെ എണ്ണിയും, ആകാശത്തിലെയും റോഡിലൂടെ നടന്നു പോകുന്ന കിളികളുടെയും സൌന്ദര്യം ആസ്വദിച്ചും  സമയം കളയുന്ന നാളുകള്‍. അന്നു പതിവ് പോലെ വേങ്ങോളി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു ഭാവിയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി. ഭാവിയല്ല; തനി ഭൂതമാണ്‌ പിന്നില്‍ നില്‍ക്കുന്നത്! ആത്മാര്‍ത്ഥ സുഹൃത്ത്‌ ജാഫെര്‍! ഇവന്‍ എപ്പോള്‍ വന്നു! ബൈക്കിന്റെ സൌണ്ട് ഒന്നും കേട്ടിരുന്നില്ലല്ലോ !!

"എന്താടാ പുറകീന്ന് വിളിച്ചു പേടിപ്പിക്കുന്നത് ? "
"പോടാ പന്നീ...ഇഞ്ഞെന്താ വെള്ളത്തില്‍ നോക്കി സ്വപ്നം കാണ്ന്നാ..ഞാന്‍ വന്നിട്ട് കൊറേ നേരായി."
"ഇനിക്കത് പറയാം..പരീക്ഷ എഴുതിയത് ഞാനല്ലേ. ഞ്ഞല്ലല്ലോ."
"ഞ്ഞ്‌ വെറുതെ ഇങ്ങനെയിരുന്ന് കുന്ടിതപ്പെട്ടു കുണ്ടി തയക്കേണ്ട.....ഞമ്മക്ക് ഒരു സ്ഥലം വരെ പോവാം."
"ഏടിയാ? ഞണ്ണാന്‍ കിട്ടുന്ന എന്തെങ്കിലും ഏര്‍പ്പാടാണെങ്കില്‍ ഞാനും പോരാം."
"ഏട്ടന്റെ മംഗലം പറയാനാ..അഞ്ചാറു പൊരെ പോണം..എങ്ങനെ ആണേലും ജ്യൂസോ ചായയോ കിട്ടും.!"
"എന്നാല്‍ ഞാനും ബെരുന്ന്. ഇഞ്ഞു ഇവിടെ നിക്ക്. ഞാന്‍ ഡ്രസ്സ്‌ മാറ്റി ഇപ്പ ബരാം."

ഞാന്‍ ഡ്രസ്സ്‌ മാറ്റി വന്നതിനുശേഷം രണ്ടാളും കൂടി കല്യാണം ക്ഷണിക്കാന്‍ പുറപ്പെട്ടു. ആദ്യമായി കേറിയത്‌ ഒരു ഗള്‍ഫുകാരന്റെ വീട്ടിലാണ് . കൊട്ടാരം പോലത്തെ വീടും ഇന്റര്‍ ലോക്ക് പതിച്ച വിശാലമായ മുറ്റവും കണ്ടപ്പോള്‍ ചുരുങ്ങിയത് ഒരു ഹോര്‍ലിക്ക്സ് എങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയതോ കാടി വെള്ളം പോലെയുള്ള ടാങ്ക് വെള്ളം.

"ഇത് ആവശ്യത്തിനു വീട്ടില്‍ ഉണ്ടല്ലോ.... ഇത് കുടിക്കാന്‍ ഇങ്ങു കടക്കണോ" എന്ന് പിറുപിറുത്തു കൊണ്ട് ടാങ്ക് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്ത് വലിയ ശബ്ദത്തോടെ ഗ്ലാസ്‌ ഞാന്‍ മേശപ്പുറത്തു വെച്ചു. ഭാഗ്യം കൊണ്ട് എന്റെ നിരാശ പ്രകടനത്തിന് ശേഷം ആ ഗ്ലാസ്‌ പൊട്ടിയില്ല.

ഞങ്ങടെ കഷ്ടകാലത്തിനു അഞ്ചു വീട്ടില്‍ കേറിയപ്പോള്‍ മൂന്നിടത്ത് നിന്നും ടാങ്കും രണ്ടിടത്ത് നിന്നും ലൈം ജ്യൂസുമാണ് കുടിക്കാന്‍ കിട്ടിയത്. മര്യാദിക്ക് വീട്ടില്‍ ഇരുന്നെങ്കില്‍ പതിവ് കട്ടന്‍ ചായേം ഉണ്ടം പൊരിയും കിട്ടിയേനെ. ഇപ്പോള്‍ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല. അഞ്ചാമത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയതും എന്റെ കണ്ട്രോള്‍ പോയി. എന്റെ ദേഷ്യവും നിരാശയുമെല്ലാം ജാഫെറിന്റെ മേലെ തീര്‍ത്തു.

"ഇഞ്ചെ കുടുംബക്കാര്‍ എല്ലാം വെറും കണ്ട്രികള്‍ ആണല്ലോ!! ഇവരൊന്നും ചായയും പലഹാരവും കഴിക്കില്ലേ ? "
"ഇഞ്ഞോന്നു അടങ്ങടെയ്.......അടുത്തതു ബീരാനിക്കാന്റ പൊരയാ.... ഓര്‍ക്ക്‌ പശുനേം ആടിനേം കോയിനേം പോറ്റുന്ന പണിയാ. ബല്യ കര്‍ഷകനാ...ആട്‌ന്നു കാര്യായിട്ട് എന്തേലും തടയും."
"പിന്നെ...ഒന്ന് പോടാപ്പാ..ഗള്‍ഫുകാര് പോലും ടാങ്കാ തന്നത്..പിന്നല്ലേ പാട്ട കര്‍ഷകന്‍!! "
"ഇഞ്ഞു നോക്കിക്കോ....മ്മക്ക് മിനിമം ഒരു ഗ്ലാസ് പാല്‍ എങ്കിലും ആടുന്നു കിട്ടും....ഒറപ്പാ."
"കിട്ടിയാ നല്ലത് " ഞാന്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല.

ബീരാനിക്കാന്റെ വീട്ടിലെ കോണിപ്പടി കേറി ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ അവിടെ കുറെ കുട്ടികള്‍ കളിക്കുന്നുണ്ട്. ഒരു സെവന്‍സ് മാച്ചിനുള്ള പിള്ളാരുണ്ട്. പടച്ചോനെ ഇതെല്ലാം ബീരാനിക്കാന്റെ മക്കളാണോ? പശൂനേം ആടിനെയും കൂടാതെ ഇങ്ങേര്‍ക്ക് ഇതിന്റെ കൃഷിയും ഉണ്ടോ !! ഇവിടെ ഐഡിയ 3G പോയിട്ട് BSNL ന്റെ ലാന്‍ഡ്‌ ഫോണ്‍ കണക്ഷന്‍ പോലും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു!!! What a bad idea Beeranji ?

വിരുന്നുകാരെ കണ്ടതും പോലീസുകാരെ കണ്ട KSU സമരക്കാരെ പോലെ പിള്ളാരെല്ലാം വീടിന്റെ പുറകിലേക്ക് ഓടി. ബീരാനിക്കാന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചിരുത്തി. എന്നെ പരിചയം ഇല്ലാത്തതു കൊണ്ട് ജാഫെറിന്റെ മുഖത്ത് നോക്കിയാണ് അവര്‍ വര്‍ത്താനം പറയുന്നത്.

"ബീരാനിക്ക അങ്ങാടീല്‍ പോയതാ...ഇനി ബെരണേല്‍ മോന്തിയാകും."
"ഞാള് എന്റെ ഏട്ടന്റെ മംഗലം പറയാന്‍ വന്നതാ.... ഇങ്ങള് ബീരാനിക്കയോട് പറഞ്ഞാല്‍ മതി."
"അത് ഞാന്‍ പറയാം.....ഇതാര ഇന്ജെ ചങ്ങായിയാ ?"
"ആ....ഇവന്‍ എന്റെ പൊരേന്റെ അടുത്താ....നിക്കാഹിന്റെ വിവരങ്ങള്‍ എല്ലാം കല്യാണ കത്തിലുണ്ട്...എന്ന ഞാള് പോട്ടെ"  ജാഫെര്‍ ഉപസംഹരിച്ചു.
"ഇന്ജെ ചങ്ങായിനേം കൂട്ടി ആദ്യായി പൊരേല് വന്നിട്ട് അപ്പാട് പോവാ ? എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ മതി."

'ബ്ലോഗര്‍മാര്‍ ഇച്ചിച്ചതും നിരക്ഷരന്‍ ബൂലോകം ടീം തെരഞ്ഞെടുത്തതും നിരക്ഷരന്‍' എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍. എനിക്ക് ചിരി വന്നെങ്കിലും അത് പ്രകടിപ്പിക്കാതെ ഒന്ന് വെയിറ്റിട്ടു നോക്കി.

"അയ്യോ ...ഒന്നും വേണ്ട....ഞാക്ക് പോയിട്ട് വേറെ പണിയുണ്ട് " 
"ഇങ്ങള്‍ക്ക്‌ തെരക്കായത് കൊണ്ട് ഞാന്‍ കാര്യായിട്ട് ഒന്നും ഉണ്ടാക്കുന്നില്ല. ഇങ്ങള് ഒരു ഗ്ലാസ് പാലെങ്കിലും കുടിച്ചിട്ട് പോയാല്‍ മതി ". എന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോയി.

ഞാന്‍ ഒളി കണ്ണിട്ടു ജാഫെറിനെ നോക്കി. അവന്‍ എന്നെ നോക്കി ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരി പാസ്സാക്കി. അക്നോലോഡ്ജമെന്റ് (Acknowledgment) ആയി ഞാനും ഒരു കോള്‍ഗേറ്റ് പുഞ്ചിരി കൈ മാറി. ഞങ്ങടെ പുഞ്ചിരികള്‍ കൂട്ടിമുട്ടി ഒരു ട്രാഫിക് ജാം ഉണ്ടാകുന്നതിനു മുന്‍പേ കൈയില്‍ രണ്ടു ഗ്ലാസ് പാലുമായി ബീരാനിക്കാന്റെ ഭാര്യ വന്നു. പാല്‍ ഗ്ലാസുകള്‍ ടീപോയിയുടെ മേലെ വെച്ചതിനു ശേഷം അവര്‍ അകത്തേക്ക് പോയി. തിരിച്ചു വന്ന അവരുടെ കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ മൂന്ന് പുഴുങ്ങിയ മുട്ടയും ഉണ്ടായിരുന്നു. അതും ടീപോയിയുടെ മേലെ വെച്ച് ഞങ്ങളെ നോക്കി പറഞ്ഞു.

"ഇബുട്ത്തെ പയീന്റെ പാലാ....മുട്ടയും ഇബുട്ത്തെ കോയിന്റെതാ......കൊറവൊന്നും ബിജാരിക്കാണ്ട് ങ്ങള് നല്ലോണം തിന്നോ.......ഞാന്‍ അപ്പറം പോകാം" എന്ന് പറഞ്ഞു ഞങ്ങളെ സ്വതന്ത്രരായ് തിന്നാന്‍ വിട്ടു അവര്‍ അകത്തേക്ക് പോയി.

"രണ്ടാളും ഓരോ മുട്ട തിന്നാം. അങ്ങനെയാകുമ്പോള്‍ ഒരു മുട്ട ബാക്കിയുണ്ടാകും. അതാണ്‌ അതിന്റെ ഒരു ഡീസെന്‍സി." എന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി മുട്ടയെടുക്കാന്‍ പ്ലേറ്റിലേക്ക് കൈനീട്ടിയതും ജാഫെര്‍ ഒരു മുട്ട വായില്‍ ഇട്ടിരുന്നു. "ഹോ...ഇങ്ങനെയുണ്ടോ ആക്രാന്തം." ഞാന്‍ അവനെയൊന്നു തറപ്പിച്ചു നോക്കി. അവന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ നല്ല ചാമ്പലാണ്. ബാക്കിയുള്ള രണ്ടു മുട്ടയില്‍ ഒന്നെടുത്തു ഞാന്‍ വായിലേക്ക് വെക്കാന്‍ തുടങ്ങിയതും മാളത്തില്‍ നിന്നും എലി തല പുറത്തേക്കു ഇടും പോലെ വാതിലിന്റെ പുറകില്‍ നിന്നും ഒരു കുട്ടിയുടെ തല പുറത്തേക്കു വന്നു. അവന്റെ നോട്ടം എന്റെ കയ്യിലുള്ള മുട്ടയില്‍ ആണ്. ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി 'വേണോ' എന്ന് ഞാന്‍ കൈ കൊണ്ട് ആക്ഷന്‍ കാട്ടിയതും പ്രാപ്പിടിയന്‍ കോഴി കുഞ്ഞിനെ റാഞ്ചിയത്‌ പോലെ എന്റെ കയ്യില്ലുള്ള മുട്ടയും കൊണ്ട് അവന്‍ മുറ്റത്ത്‌ എത്തിയതും ഒരുമിച്ചായിരുന്നു.

ഇനി ഒരു മുട്ടയേ ബാക്കിയുള്ളൂ . അത് കഴിച്ചാല്‍ നാണക്കേടാണ് . ഞാന്‍ മുട്ട വിട്ടു പാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ജാഫെര്‍ ചിരി പിടിച്ചു നിറുത്താന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒടുക്കം ചുമയായി മുട്ടയും ചിരിയും പുറത്തേക്കു വന്നു. അതെനിക്കിഷ്ടായി. അങ്ങനെ അവന്‍ മാത്രം സുഖിക്കേണ്ടല്ലോ!!

ഇതിനിടയില്‍ കീ..കീ ..പീ ..പീന്ന് ഹോണ്‍ മുഴക്കി വണ്ടിയോടിച്ചോണ്ട് ഒരു പീക്കിരി ചെക്കന്‍ ഞങ്ങടെ മുന്‍പില്‍ സഡന്‍ ബ്രൈക്കിട്ടു നിന്നു. ബീരാനിക്കാന്റെ ഏറ്റവും ഇളയ സന്തതിയാണെന്ന് തോന്നുന്നു. അവന്റെ നോട്ടം പ്ലേറ്റിലെ മുട്ടയില്‍ തന്നെ. ഇതെങ്ങാനം അവന്‍ എടുത്താല്‍ നാണക്കേടാണ് . ഒന്ന് പോലും ബാക്കി വെക്കാതെ എല്ലാ മുട്ടയും ഞങ്ങള്‍ തിന്നൂ എന്നല്ലേ ബീരാനിക്കാന്റെ ഭാര്യ കരുതുള്ളൂ!! എന്ത് വിലകൊടുത്തും ഈ മുട്ടയെ സംരക്ഷിക്കണം !! ഞാന്‍ ഒരു കൈ കൊണ്ട് മുട്ട പൊത്തി വെച്ചു മറ്റേ കൈ കൊണ്ട് അവനോടു അകത്തു പോകാന്‍ ആക്ഷന്‍ കാട്ടി. അതൊന്നും ഗൌനിക്കാതെ എന്റെ സംരക്ഷണ വലയം ഭേദിച്ചു മുട്ട കൈക്കലാക്കാന്‍ അവന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി. 

എന്റെടുത്ത്‌ ഒരുണ്ടയും നടക്കില്ല എന്ന് മനസ്സിലാക്കിയ അവന്‍ അവസാന അടവ് എന്ന നിലയില്‍ കീ കൊടുത്ത പാവയെ പോലെ നിലവിളിക്കാന്‍ തുടങ്ങി. ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എന്നിട്ടും മുട്ടയിലുള്ള പിടി ഞാന്‍ വിട്ടില്ല. അവനും അഭിമാനിയാ !!! അവനും പിടി വിട്ടില്ല !! കുട്ടിയുടെ കരച്ചില്‍ കേട്ട് ബീരാനിക്കാന്റെ ഭാര്യ ഓടി വന്നു. പ്ലേറ്റില്‍ നിന്ന് മുട്ടയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ഞാന്‍ തടയുന്ന ഭീകര കാഴ്ചയാണ് അവര്‍ കണ്ടത്. അവരുടെ മാതൃഹൃദയം തുടിച്ചെങ്കിലും വിരുന്നുകാരെ വെറുപ്പിക്കേണ്ട എന്ന് കരുതി ചിരിച്ചോണ്ട്‌ അവര്‍ എന്നോട് പറഞ്ഞു.

"അതാ ചെറിയോന്‍ എടുത്തോട്ടെ .....അല്ലേല്‍ ഓന്‍ കരച്ചില്‍ നിറുത്തൂല. " 

സൈക്കിളില്‍ നിന്നും വീണ ഒരു ചിരി മുഖത്ത് വരുത്തി ഞാന്‍ മുട്ടയില്‍ നിന്നുമുള്ള പിടി വിട്ടു. കിട്ടിയ തക്കത്തിന് മുട്ടയും എടുത്തു ആ ചെക്കന്‍ സ്ഥലം വിട്ടു. അധിക നേരം അവിടെ ചമ്മാന്‍ നില്‍ക്കാതെ ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ ഒരുങ്ങി.

"ഞാനിപ്പ ബരാം" എന്ന് പറഞ്ഞു ബീരാനിക്കാന്റെ ഭാര്യ അകത്തു പോയി കയ്യില്‍ എന്തോ ഒരു പൊതിയുമായി തിരിച്ചു വന്നു. എന്നിട്ട് ആ പൊതി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു

"മോന് നാടന്‍ മുട്ടയ്ക്ക് ഇത്ര ബീര്യം ഉണ്ടേല്‍ പൊരേല്‍ പോയി ഉമ്മാനോട് പുയുങ്ങി തരാന്‍ പറ. ഇതില്‍ പത്തു മുട്ടയുണ്ട്‌ "

ഇത് കേട്ടതും എന്റെ മുഖത്തെ രക്തയോട്ടം നിലച്ചു. ഞാനത്രയും കാലം ഫെയര്‍ ആന്‍ഡ്‌ ലൌലി തേച്ചു വെളുപ്പിച്ച എന്റെ മുഖം ഒന്നൂടെ ഇരുണ്ടു.........ഒരക്ഷരം ഉരിയാടാതെ ആ പൊതിയും എടുത്തു സ്റ്റെപ് ഇറങ്ങി ഞാന്‍ റോഡിലേക്ക് നടന്നു..... പുറകെ പൊട്ടിച്ചിരിച്ചു കൊണ്ട് ജാഫെറും........!!