വെള്ളിയാഴ്‌ച, ജൂലൈ 22, 2011

മൊബൈല്‍ കാഴ്ചകള്‍.

"പാലത്തില്‍ നിന്ന് ബസ്‌ പുഴയിലേക്ക് മറിഞ്ഞു" കേട്ടവര്‍ കേട്ടവര്‍ അപകട സ്ഥലത്തേക്ക് ഓടി. നാടിനെ ഞെട്ടിച്ച വാര്‍ത്ത‍ കേട്ട് കുട്ടിയാലിയും എടവലക്കാരന്‍ ശുക്കൂറിന്റെ കൂടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പാലത്തിലും പുഴക്കരയിലും ജന പ്രവാഹമാണ്. പോലീസ് എത്തിയിട്ടില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ”ബൈന്നേരം സമയം അല്ലെ !! ബസില്‍ നെറച്ചും ആളുണ്ടെന്നാ തോന്നുന്നത്. സുമാര്‍ പത്തു പതിനഞ്ചു എണ്ണമെങ്കിലും കാഞ്ഞു പോവും” ശുക്കൂര്‍ കരി നാക്ക്‌ വളച്ചു. തന്നെക്കാള്‍ മൂത്തവന്‍ അല്ലെ എന്ന് കരുതി കുട്ടിയാലി  മിണ്ടാണ്ടിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ ഓരോരുത്തരെയായി കരയ്ക്ക്‌ എത്തിക്കുകയാണ്. അവരുടെ കൂടെ കൂടണം എന്ന് കുട്ടിയാലിക്കും ആഗ്രഹം ഉണ്ട്..പക്ഷെ കുട്ടിയായി പോയില്ലേ!!

കരക്കെത്തിച്ചവരെ വണ്ടികളില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്‌. ജീവനുണ്ടോ മയ്യത്തായോ എന്നൊന്നും മനസ്സിലാവുന്നില്ല. 'ആര്‍ക്കും ഒന്നും വരുത്തല്ലേ എന്റെ റബ്ബേ' എന്ന് ദുആ ചെയ്തു കുട്ടിയാലി രക്ഷാപ്രവര്‍ത്തനം നോക്കി നിന്നു.

ഇടയ്ക്ക് എപ്പോഴോ ആണ് ശുക്കൂറിലേക്ക് കുട്ടിയാലിയുടെ ശ്രദ്ധ തിരിഞ്ഞത്. കലുങ്കില്‍ കേറിനിന്ന് മൊബൈലില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഫോട്ടം പിടിക്കുന്ന തിരക്കില്‍ ആണ് പുള്ളി. ശുക്കൂറിക്ക ഒറ്റയ്ക്കല്ല മൊബൈല്‍ പിടിച്ചോണ്ട് ഫോട്ടം പിടിക്കാന്‍ ഒരുപാടു പേരുണ്ട് കലുങ്കിന്റെ മേലെ. നീന്തുന്നതിനടയില്‍ തോര്‍ത്ത്‌ ഊരിപ്പോയ ഒരുത്തറെ നോക്കി തമാശിക്കുന്നുണ്ട് വേറെ ചിലര്‍. ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്മാരോ പടച്ചോനെ!! ഉപകാരം ഒന്നും ചെയ്യുന്നില്ലേല്‍ മിണ്ടാതിരുന്നൂടെ ഇവര്‍ക്ക്!! കുട്ടിയാലിക്ക് അമര്‍ഷം തോന്നി.

കുട്ടിയാലി ശുക്കൂറിന്റെ അടുത്തു ചെന്ന് തന്റെ അറാംബറപ്പ് തുടങ്ങി.

ശുക്കൂറിക്ക ഇങ്ങള്‍ എന്തു പണിയാ ഈ കാണിക്കുന്നത്?

ഞമ്മള് ഫോട്ടം പിടിക്കുന്നത്‌ ഇഞ്ഞ് കാണുന്നില്ലേ ?

ഇങ്ങള്‍ക്ക്‌ നീന്തല് അറിഞ്ഞൂടെ. ഫോട്ടം പിടിക്കാണ്ട് ഇങ്ങക്ക് പൊയേലിറങ്ങി ആരെയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ ?

അയിനിപ്പം ക്ലബിന്റെം പാര്‍ട്ടീന്റേം എല്ലാം ആളില്ലേ? പോരാത്തതിനു പോലീസും ഫയര്‍ എഞ്ചിനും ഇപ്പം ഇങ്ങു എത്തും.

ഇങ്ങളപ്പോലെ ഓലും പോലീസ് വരുന്നേം കാത്തു നിന്നാല് എല്ലാരും മയ്യത്താവില്ലേ?

അങ്ങനെ മയ്യത്താവുന്നോല്‍ അങ്ങ് മയ്യത്താവട്ടെ. എന്ന് നിരീക്കാം അല്ലാണ്ട് എന്തു ചെയ്യാനാ.

ഒന്നുമില്ലേല്‍ ഇങ്ങക്ക് പടച്ചോന്റെ അട്ത്തുന്നു കൂലി കിട്ടൂലെ ഇക്ക?

ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ്‌ കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം.

ശുക്കൂറിക്ക പടച്ചോന് നെരക്കാത്ത കാര്യാ ഇങ്ങള് പറേന്നത്.......പടച്ചോന്‍ എല്ലാം കാണുന്നുണ്ടാകും.

ഇഞ്ഞ് ഒന്ന് മിണ്ടാണ്ട്‌ ആടെങ്ങാനും കുത്തിരിക്കി.......ഞമ്മള് കൊറച്ചൂടെ ഫോട്ടം എടുക്കട്ടെ.

ഇവറോട് പറഞ്ഞിട്ട് കാര്യമില്ല..കൊണ്ടാലേ പടിക്കുള്ളൂ......കുട്ടിയാലി വീണ്ടും രക്ഷാ പ്രവര്‍ത്തനം നോക്കി നിന്നു. രണ്ടു രക്ഷാ പ്രവര്‍ത്തകര്‍ ചുമന്നു വണ്ടിയിലേക്ക് കൊണ്ടുപോകുന്ന വയസ്സനെ കണ്ടപ്പോള്‍ കുട്ടിയാലി ശുക്കൂറിനെ നോക്കി ഒരു സംശയം പറഞ്ഞു.

ഇക്കാ ഇപ്പം മേലേക്ക് കൊണ്ട് പോയ ആള്‍ ബീരാനിക്കയെ പോലെ ഇല്ലേ? 

ഹേയ് ഇല്ല..... അത് ഇന്‍ജ വെറും തോന്നലാ കുട്ടിയാലി.

ഇങ്ങളൊന്നു അടുത്തു പോയി നോക്ക്. തലേക്കെട്ട് ഇല്ലാത്തതു കൊണ്ട് തിരിയാത്തതാണെങ്കിലോ?

ഇഞ്ഞ് പറഞ്ഞ സ്ഥിതിക്ക് ഞമ്മളൊന്നു 'സൂം' ചെയ്തു നോക്കട്ടെ.....അങ്ങോട്ട്‌ പോവാനോന്നും കയ്യൂല.

എന്നാ പെട്ടെന്ന് നോക്കീന്‍ .

അള്ളോ......ഇത് ഞമ്മടെ ബാപ്പ തന്നെ......ക്യാമറ ഓഫ്‌ ചെയ്തു മൊബൈല്‍ പൌച്ചില്‍ ഇട്ടു, പൌച്ച് പോക്കെറ്റില്‍ വച്ചതിനു ശേഷം ശുക്കൂര്‍ ബാപ്പാന്റെ മയ്യത്തിനു  പുറകെ ഓടി.

കൂടെ ഓടുന്ന കുട്ടിയാലി പുറകെ നിന്നു വിളിച്ചു പറഞ്ഞു..

"ശുക്കൂറിക്ക ഇങ്ങള് ഒടുക്കം 'സൂം' ചെയ്തു എടുത്ത ഫോട്ടം ഫേസ് ബുക്കില്‍ ഇട്ടാല്‍ ഞമ്മളേം കൂടി ടാഗ് ചെയ്യണേ"
--------------------------------------------------------------------------------------------------------------------

കുട്ടിയാലിയെ അറിയാത്തവര്‍ക്കായി; കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം


ശനിയാഴ്‌ച, ജൂലൈ 09, 2011

ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം തുട്ട് !!!

നേരം പരപരാന്നു വെളുത്തിട്ടും പണിക്കു പോകാന്‍ മടിച്ചു ആസനത്തില്‍ കയ്യും വെച്ചു ചുരുണ്ട് കൂടിയുറുങ്ങുന്ന അയാളുടെ ഉറക്കം ഞെട്ടിയത് ഭാര്യയുടെ പതിവ് ഭരണിപ്പാട്ട് സുപ്രഭാതം കേട്ടിട്ടാണ്. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു വന്നപ്പോള്‍ അങ്കത്തിനു തയ്യാറായി ഭാര്യ എത്തി. "പണിക്കു പോകാതെ ഉള്ളതൊക്കെ വിറ്റു തുലച്ചിട്ടു ഇങ്ങനെ കിടക്കാന്‍ നാണമില്ലേ മനുഷ്യാ? പത്രം വായിച്ചു നോക്ക് നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്."  പത്രം അയാളുടെ മുഖത്തേക്ക് എറിഞ്ഞ് അവള്‍ കിച്ചണിലേക്ക് മാര്‍ച്ച് ചെയ്തു.

"എന്താണാവോ ഇത്ര വലിയ സന്തോഷ വാര്‍ത്ത!! ശ്രീ പപ്പനാഭാന്റെ നിധി പുറത്തെടുത്തു റേഷന്‍ കട വഴി വിതരണം ചെയ്തു തുടങ്ങിയോ!! അങ്ങനെയാണേല്‍ കുടുംബം രക്ഷപ്പെട്ടു !  അയാള്‍ പത്രം എടുത്ത് മെയിന്‍ ഹെഡിംഗ് വായിച്ചപ്പോഴേ അപകടം മണത്തു. "മണി ചെയിന്‍ വഴി 1000 കോടി രൂപ തട്ടിയെന്നു പരാതി". അപ്പോള്‍ ഇതാണ് അവള്‍ പറഞ്ഞ സന്തോഷ വാര്‍ത്ത. സ്വന്തം ഭര്‍ത്താവിന്റെ കാശു പോയതില്‍ സന്തോഷിക്കുന്ന ഭാര്യ ഇവളെ കാണുള്ളൂ ഈ ഭൂലോകത്ത്".

കാശു പയ സങ്കടത്തില്‍ ഇനി എന്ത് ചെയ്യണം എന്നറിയാതെ അട്ടം നോക്കി ഇരിക്കുമ്പോഴാ കോമേഴ്ഷ്യല്‍ ബ്രേക്ക്‌ കഴിഞ്ഞു തിരിച്ചു വന്ന ഭാര്യ വീണ്ടും ഫയറിംഗ് തുടങ്ങിയത്. "പത്രം വായിച്ചോ? ഇപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആയില്ലേ? എന്റെ താലി മാല പോയത് മിച്ചം അല്ലാതെന്താ!! ഇതിപ്പോള്‍ എത്രാമത്രയാണെന്നു വല്ല ബോധോം ഉണ്ടോ?"

ഭാര്യ ഭദ്ര കാളിയെ പോലെ കലി തുള്ളുകയാണ്. ഇതിപ്പോ എന്നും ഉള്ളതല്ലേ!! പറഞ്ഞു ബോറടിച്ചാല്‍ അവള്‍ നിറുത്തിക്കോളും. മൈന്‍ഡ് ചെയ്യണ്ട......."പണിയെടുത്തു ജീവിക്കാനെ.........ഹും എന്റെ പട്ടി പണിക്കു പോകും".


ഭാര്യയുടെ ഒടുക്കത്തെ ചോദ്യത്തിനുള്ള  ഉത്തരം കണ്ടെത്താന്‍ നോക്കിയ അയാളെ 'വിക്കി പീഡിയ' പോലും കൈ വിട്ടു.  ആക്ച്വലി ഇത് എത്രാമത്ര പറ്റീര് കേസാണ്? ലിസ്,ടോട്ടല്‍ ഫോര്‍ യു ബ്ലിസയര്‍,ടൈക്കൂണ്‍ , RMP , ആപിള്‍, ഓറഞ്ച്, മാങ്ങ, മാങ്ങാണ്ടി.. .. വീടും പറമ്പും പണയം വെച്ചും ഭാര്യുടെ താലി മാല വിറ്റും കിട്ടിയ കാശാണ് ഇവരെല്ലാം കൂടി പറ്റിച്ചെടുത്തത്‌.


ഇനി എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ. വേറൊന്നും കൊണ്ടല്ല ഇനി എന്റെ കയ്യില്‍ വേറെ കാശില്ല..അതോണ്ടാ!! കാശുണ്ടേല്‍ ഞാന്‍ വീണ്ടും നിക്ഷേപിക്കും. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല! ഞാനെ നല്ല അന്തസ്സുള്ള മലയാളിയാ!! കേരളത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഞരമ്പുകളില്‍ ചോര101 ഡിഗ്രിയില്‍ തിളച്ചു.


പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം? അയാള്‍ തല പുകഞ്ഞാലോചിച്ചു. പുഴക്കരയില്‍ മരം വെട്ടുമ്പോള്‍ മുത്തച്ഛന്റെ കോടാലി പുഴയില്‍ വീണതും ജലദേവത പ്രത്യക്ഷപ്പെട്ടതും മുത്തച്ഛന്റെ സത്യസന്ധതയില്‍ ആകൃഷ്ടയായി സ്വര്‍ണത്തിന്റെയും  വെള്ളിയുടെയും കോടാലി സമ്മാനിച്ചതും ഒക്കെ അമ്മ പറഞ്ഞ കാര്യം അയാള്‍ ഓര്‍ത്തു. അറ്റകൈക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാം. അയാള്‍ തീരുമാനിച്ചുറപ്പിച്ചു.

പണിക്കു പോകാത്തതിനാല്‍ പൊടിയും മാറാലയും പിടിച്ചു കിടന്ന കോടാലിയും എടുത്തു അയാള്‍ ജലദേവതയെ അന്വേഷിച്ചു പുഴക്കരയിലോട്ടു വെച്ചു പിടിച്ചു. പക്ഷെ നാട്ടിലൊന്നും പുഴ കാണാന്‍ പറ്റാത്തതിനാല്‍  പ്ലാനില്‍ ചെറിയ ഭേദഗതി വരുത്തി അയാള്‍ അടുത്തുള്ള കടല്‍ക്കരയിലോട്ടു നടന്നു.

കടല്‍ക്കരയില്‍ എത്തിയതും മരം വെട്ടുന്നതായി നടിച്ച് ആരും കാണാതെ അയാള്‍ കോടാലി കടലിലേക്ക്‌ വലിച്ചെറിഞ്ഞു..എന്നിട്ട് അണ്ടി കളഞ്ഞുപോയ അണ്ണാനെ പോലെ അവിടെയിരുന്നു മോങ്ങാന്‍ തുടങ്ങി. വണ്‍, ടു ,ത്രീ എണ്ണി തീര്‍ന്നില്ല. കത്രീന കൈഫിന്റെ അനിയത്തിയെ പോലെയുള്ള ഒരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വേഷം യൂണിഫോം ആയ വെളുത്ത ഗൌണ്‍ തന്നെ. "ഏതോ നല്ല തറവാട്ടില്‍ പിറന്ന ദേവതയാ....എന്താ കൃത്യ നിഷ്ഠ!! ഇന്ത്യന്‍ റയില്‍വേ കണ്ടു പഠിക്കണം". അയാള്‍ ഓര്‍ത്തു.

മുഖത്ത് ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരിയുമായി ദേവത ചോദിച്ചു..എന്ത് പറ്റി വത്സാ? എന്തിനാ നീ മോങ്ങുന്നത്?

ശബ്ദത്തില്‍ ഒരു ഇടര്‍ച്ച വരുത്തി അയാള്‍ പറഞ്ഞു "ദേവി എന്റെ കോടാലി അറിയാതെ തെറിച്ചു കടലില്‍ വീണു. എനിക്ക് പണിയെടുക്കാന്‍ വേറെ കോടാലിയില്ല".

"സങ്കടപ്പെടാതെ വത്സാ..മേ ഹൂ നാ..... നിന്റെ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു ദേവത കടലിലേക്ക്‌ ഊളിയിട്ടു.

അല്‍പ സമയത്തിനു ശേഷം കയ്യില്‍ ഒരു വെള്ളിക്കോടാലിയുമായി ദേവത പൊങ്ങി വന്നു. "മകനെ ഇതാണോ നിന്റെ കോടാലി"

അല്ല ദേവതേ..അല്ല..ഇതല്ല എന്റെ കോടാലി എന്ന് പറഞ്ഞു അയാള്‍ കരച്ചിലിന്റെ വോളിയം കൂട്ടി.

"വത്സാ നിന്റെ സത്യ സന്ധത എനിക്കിഷ്ടായി. "I am Proud of You My Son". നിന്റെ യഥാര്‍ത്ഥ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് മൊഴിഞ്ഞു ദേവത വീണ്ടും മുങ്ങി. ഇപ്രാവശ്യം കയ്യില്‍ ഒരു ഇരുമ്പു കോടാലിയുമായിട്ടാണ് മൂപ്പത്തിയുടെ വരവ്. കരയ്ക്കെത്തിയ ദേവത കോടാലി അയാളെ കാണിച്ചിട്ട് ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?"

ദേവതയുടെ കയ്യിലിരിക്കുന്നത്‌ തന്റെ ഇരുമ്പു കോടാലിയാണെന്നു അയാള്‍ക്ക് മനസ്സിലായി. പക്ഷെ അയാളുടെ മനസ്സില്‍ വേറെ കുറെ ചിന്തകള്‍ ആണ് സ്ലൈഡ് ഷോ ആയി മിന്നിയത്. ഒരു സ്വര്‍ണ കോടാലിയെങ്കിലും   കിട്ടാതെ എങ്ങനെയാ പോവുക? സ്വര്‍ണത്തിനു എന്താ വില? വരുന്നത് വരട്ടെ ഒരു നുണ പറയുക തന്നെ.

"No ദേവതേ...No ഇതല്ല എന്റെ കോടാലി."

അയാളുടെ സൂക്കേട്‌ ദേവതയ്ക്ക് മനസ്സിലായി. ഇത് എവിടം വരെ പോകുമെന്ന് നോക്കാം...ദേവത കരുതി . 

"Don't Worry Dear നിന്റെ കോടാലി ഞാന്‍ എടുത്തു തരാം". ഇത്തവണ മനോഹരമായ ഒരു 916  പരിശുദ്ധിയുള്ള ഗോള്‍ഡ്‌  കോടാലിയും കൊണ്ടാണ് ദേവത വന്നത്.

916 ന്റെ  തെളിച്ചം കണ്ടപ്പോള്‍ അയാളുടെ ആക്രാന്തം മൂത്തതേയുള്ളൂ.."ഈ ദേവത ഒരു മണ്ടി ആണെന്ന് തോന്നുന്നു..പരമാവധി അടിച്ചെടുക്കാം. അതോണ്ട് ഈ കോടാലിയും എന്റെയല്ല എന്ന് പറയാം. അടുത്ത പ്രാവശ്യം ഡയമണ്ട് കോടാലിയും കൊണ്ട് വന്നാലോ"!!

അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ഇവന് പണി കൊടുക്കുക തന്നെ. മനുഷ്യനായാല്‍ ഇത്രേം ആര്‍ത്തി പാടില്ല.

ഒന്നും അറിയാത്ത പോലെ പതിവ് പുഞ്ചിരിയുമായി ദേവത ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?" ഉത്തരം ദേവത പ്രതീക്ഷിച്ചത് തന്നെ.!!

"അല്ല ദേവതേ....അല്ല..ഇതല്ല എന്റെ കോടാലി"

"I am the sorry വത്സാ I am the sorry. "ഞാന്‍ തോറ്റു സുല്ലിട്ടു......നിന്റെ കോടാലി എനിക്ക് കണ്ടു പിടിക്കാന്‍ പറ്റിയില്ല. പിന്നെ ഈ കോടാലികള്‍ ഒന്നും നിന്റെയെല്ലാത്ത സ്ഥിതിക്ക് എല്ലാം അവിടെ തന്നെ കിടക്കട്ടെ " എന്നും പറഞ്ഞു എല്ലാ കോടാലികളും എടുത്തു ദേവത കടലിലേക്ക്‌ എറിഞ്ഞു..

ദേവതയില്‍ നിന്ന് ഇങ്ങനെ ഒരു ആക്ഷന്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ കണ്ട്രോള്‍ നഷ്ടപ്പെട്ട് , സിക്സര്‍ അടിച്ച ബാറ്റ്സ്മാനെ ഗോറില്ല ലുക്ക്‌ വിട്ടു പേടിപ്പിക്കുന്ന ഗോപു മോനെ പോലെ അയാള്‍ ദേവതയോട് പൊട്ടിത്തെറിച്ചു.

"അല്ല പെണ്ണുമ്പിള്ളേ നിങ്ങള്‍ എന്ത് പോക്ക്രിത്തരം ആണ് കാണിച്ചത്"

"വത്സാ..സംയമനം പാലിക്കൂ..നീയല്ലേ പറഞ്ഞത് അതില്‍ നിന്റെ കോടാലി ഇല്ലെന്നു. അതോണ്ടല്ലേ  ഞാന്‍ എല്ലാം കടലില്‍ എറിഞ്ഞത്."

"ഞാന്‍ അങ്ങനെ പറഞ്ഞെന്നു വെച്ച് എല്ലാം ഉടനെയങ്ങു എറിയണോ? അതില്‍ ഒരു കോടാലി എനിക്ക് തന്നൂടായിരുന്നോ?"

"മകനെ അന്യന്റെ കോടാലി ഒരിക്കലും ആഗ്രഹിക്കരുത് "

"കോപ്പ് ..ചുമ്മാ ഇത്രേം നേരം വെയില് കൊണ്ടത്‌ മിച്ചം"

"പിണങ്ങാതെ വത്സാ ...നീ എന്തായാലും വെയിലും കൊണ്ട് നിന്നതല്ലേ!! ഞാന്‍ ഫ്രീ ആയി ഒരു ഉപദേശം തരാം."

"എന്താണേലും പറഞ്ഞു തുലയ്ക്ക് തള്ളേ..."

"മകനെ ഒരിക്കലും തല മറന്നു ഷാമ്പൂ തേക്കരുത്..അഥവാ തേച്ചാല്‍ തന്നെ ആദ്യമൊക്കെ കുറച്ചു നുരയും പതയും വന്നേക്കാം....പക്ഷെ കുറച്ചു പൈപ്പ് വെള്ളം വീണാലോ ഒരു ചാറ്റല്‍ മഴ പെയ്താലോ ആ നുരയൊക്കെ അങ്ങ് പോകും..അതോണ്ട് പണിയെടുക്കാതെ എളുപ്പത്തില്‍ പണക്കാരനാകാന്‍ നോക്കാതെ അദ്ധ്വാനിച്ചു ജീവിക്കാന്‍ നോക്ക്". എപ്പിസോഡ് വൈന്റ് അപ്പ്‌ ചെയ്തു റ്റാറ്റാ പറഞ്ഞു  ദേവത അപ്രത്യക്ഷയായി.

ആകെയുണ്ടായിരുന്ന കോടാലിയും നഷ്ടപ്പെട്ട് വിഷണ്ണനായി വീട്ടിലേക്കു നടക്കുമ്പോഴും അയാള് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു.. 

"എന്റെ സാന്റിയാഗോ മാര്‍ട്ടിന്‍ പുണ്യാളാ, ശബരിനാതാനന്ദ സ്വാമികളെ...പറ്റിക്കല്‍ കേസെല്ലാത്ത ഏതെങ്കിലും മണി ചെയിനോ നോട്ടിരട്ടിപ്പോ ഉടനെ ആരെങ്കിലും തുടങ്ങണമേ.....കയ്യില്‍ കാശില്ലേലും വല്ല വൃക്കയോ കുടലോ വിറ്റിട്ട് എങ്കിലും കുറച്ചു കാശ് അതില്‍ നിക്ഷേപിക്കായിരുന്നു"!!!!