വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഒരു പ്രവാസിയുടെ ജനനം!

വിസിറ്റ് വിസയില്‍ ദുബായില്‍ എത്തിയിട്ട് മോശമല്ലാത്ത ഒരു ജോലിയൊക്കെ കിട്ടി മെഡിക്കല്‍ ടെസ്റ്റ്‌, വിസ അടിക്കല്‍ എന്നീ പതിവ് കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞു പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വച്ച ആദ്യ നാളുകള്‍. ഭക്ഷണത്തിനും അത്യാവശ്യ ചിലവിനും ഉള്ള കാശ് മാറ്റിവെച്ച് ശമ്പളത്തിന്റെ ഏറിയ പങ്കും നാട്ടിലേക്ക് അയച്ച് കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തുന്ന കേരളത്തിന്റെ സാമ്പത്തിക ഘടനയെ താങ്ങി നിര്‍ത്തുന്ന ചുമതല മറ്റു ഗള്‍ഫ്കാരെ പോലെ ഞാനും നിറവേറ്റി തുടങ്ങി. വലിയ അല്ലലുകള്‍ ഒന്നും ഇല്ലാതെ ജീവിതം 'സില്‍സിലാ..ഹേ..സില്‍സിലാ" എന്ന രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത് .

ലേബര്‍ കാര്‍ഡിന് പുറമേ 'എമിറേറ്റ്സ് ഐഡി' എന്ന പേരില്‍ ഗവന്മേന്റ്റ് പുതിയ ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവരാന്‍ പോകുന്നു. വാര്‍ത്തയുടെ നേരും നെറിയും അറിയാന്‍ ഓഫീസിലെ ലോക്കല്‍ PRO വിനോട് ബന്ധപ്പെട്ടപ്പോള്‍ അങ്ങേരുടെ വക വിശദമായ ഒരു റിപ്പോര്‍ട്ട് തന്നെ കിട്ടി. 

"വാര്‍ത്ത‍ സത്യമാണ്. ഈ ഐ ഡി കാര്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രമേ പുതുതായി ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനും വണ്ടി വാങ്ങാനും വീട് വാടകയ്ക്ക് എടുക്കാനും ഒക്കെ പറ്റുള്ളൂ . 370 ദിര്‍ഹം ആണ് കാര്‍ഡിന്റെ ചാര്‍ജ്. വിസ പുതുക്കുമ്പോള്‍ കാര്‍ഡും പുതുക്കണം. പക്ഷെ കാര്‍ഡ്‌ എടുക്കാനോ പുതുക്കാനോ കമ്പനി കാശൊന്നും തരില്ല. എല്ലാം സ്വന്തമായിട്ട് ചെയ്തോളണം. 

PRO വിന്റെ അവസാനം വാചകം ഞാനടക്കമുള്ള പുതുതായി വന്ന മലയാളി എമ്പ്ലോയീസിനു തീരെ ദഹിച്ചില്ല. ഞങ്ങളുടെ അതൃപ്തി PRO വിനെ അറിയിക്കുകകയും ചെയ്തു. 

"ദിസ്‌ ഈസ്‌ കമ്പനി റൂള്‍. യു ഹാവ് ടു ഒബേ ഇറ്റ്‌". (You have to obey it).

അങ്ങേരുടെ മറുപടി കേട്ടതും കോപം,ദേഷ്യം,രോഷം,ക്രോധം എന്നീ വികാരങ്ങള്‍ കൊണ്ട് ഞങ്ങടെ മുഖങ്ങള്‍ ചുവന്നു തുടുത്തു......രക്തം തിളച്ചു. "കമ്പനി റൂള്‍ ആണ് പോലും. അങ്ങനെയെങ്കില്‍ ആ റൂള്‍ ഒന്ന് ബ്രേക്ക്‌ ചെയ്തിട്ട് തന്നെ കാര്യം". 

കൂടെയുള്ളവരൊക്കെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകാരാണ്. എനിക്കാണേല്‍ പ്ലസ്‌ ടു വരെ SFI യില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമുണ്ട്. "അലകിന്‍ അറ്റം ചെത്തി മിനുക്കി സര്‍ സിപിയുടെ പട്ടാളത്തെ എതിരേറ്റവരുടെ മക്കള്‍ ഞങ്ങള്‍" എന്ന് തൊണ്ട കീറി എന്തോരം മുദ്രാവാക്യം വിളിച്ചിരിക്കുന്നു. പ്രിന്‍സിപ്പല്‍ മുതല്‍ DEO നെ വരെ ഘരാവോ ചെയ്തിട്ടുണ്ട്. അപ്പോഴാ ഈ പീറ PRO !!!

"വിസയും മെഡിക്കലും ഇന്‍ഷുറണ്‍സും എല്ലാം കമ്പനിയുടെ ഉത്തരവാദിത്വം അല്ലെ? അപ്പോള്‍ കാര്‍ഡിനും കമ്പനി തന്നെ കാശു തരണം". ഞങ്ങളുടെ പ്രതിഷേധത്തിന്റെ സ്വരം കനത്തു. 370 ദിര്‍ഹം എന്നാല്‍ നാട്ടിലെ 5000 രൂപയാണ് !! ചുമ്മാ അങ്ങ് വിട്ടുകളയാന്‍ പറ്റുമോ?? 5000 രൂപയ്ക്ക് നാട്ടില്‍ എത്ര പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കാം !!

ഞങ്ങള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ ബൂര്‍ഷ്വാ PRO തന്റെ ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തു .

"സമരം ചെയ്യാന്‍ ഇത് നിങ്ങടെ നാടോന്നുമല്ല. ഇവിടെ ഞങ്ങള്‍ പറയുന്നതാ നിയമം. നിങ്ങള്‍ക്ക് ജോലി വേണോ അതോ ....................."

ആ അസ്ത്രം ഞങ്ങടെ നെഞ്ചത്ത്‌ തന്നെ തറിച്ചു. അങ്ങേര് വാചകം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഞങ്ങടെ മുഖത്ത് നേരത്തെ പ്രത്യക്ഷപ്പെട്ട multiple വികാരങ്ങള്‍ എല്ലാം 'ഗതികേട്' എന്ന single വികാരത്തിന് വഴി മാറിക്കൊടുത്തു . തലയും താഴ്ത്തി പുറത്തേക്കു നടന്ന ഞങ്ങള്‍ വാഷ്‌ റൂമില്‍ യോഗം ചേര്‍ന്ന് PRO വിന്റെ തന്തയ്ക്കും തന്തയുടെ തന്തയ്ക്കും വിളിച്ചു പ്രധിഷേധ പരിപാടികള്‍ അവസാനിപ്പിച്ച്‌ ജോലി തുടരാനായ് അവരവരുടെ സീറ്റുകളിലേക്ക് പോയി.

കാര്‍ഡിന് അപേക്ഷിക്കാനായി പിറ്റേ ദിവസം ഞാന്‍ ഒരു ടാക്സിയില്‍ എമിറേറ്റ്സ് ഐഡി ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ എത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആളുണ്ട്. രാവിലെ തന്നെ കയറും പൊട്ടിച്ചു വന്നോളും തെണ്ടികള്‍!! ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ!! ടോക്കെന്‍ എടുക്കാനുള്ള Q വിന്റെ അറ്റം ഓഫീസ്‌ വരാന്തയും കഴിഞ്ഞു മുറ്റത്ത്‌ എത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ Q എനിക്ക് അലര്‍ജിയാണെങ്കിലും വളരെ ഡീസന്റ് ആയി ഏറ്റവും പുറകില്‍ പോയി നിന്നു. ഇത്രയും ശാന്തമായ Q നാട്ടിലെ ബീവറേജിന്റെ മുന്നില്‍ അല്ലാതെ ലോകത്ത് വേറെയൊരിടത്തും കാണാന്‍ പറ്റിയെന്നു വരില്ല.

മൊബൈലില്‍ പാട്ട് കേട്ടത് കൊണ്ട് സമയം പോയതറിഞ്ഞില്ല. Q വില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി!! ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഇതെന്തു മറിമായം!! തൊട്ടു മുന്നില്‍ നില്‍ക്കുന്ന ചേട്ടനോട് ഞാനിക്കാര്യം തിരക്കി.

"ചേട്ടാ കുറെ നേരായല്ലോ നമ്മള്‍ നില്ക്കാന്‍ തുടങ്ങിയിട്ട്. വല്ലതും നടക്കുമോ?"

എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ചേട്ടന്‍ ചോദിച്ചു "ദുബായിയില്‍ പുതിയതാണ് അല്ലെ?". 

'കുബ്ബൂസ് എത്ര എന്ന് ചോദിച്ചിട്ട് തൈര് രണ്ടു പാക്കറ്റ് ' എന്ന് പറഞ്ഞപോലെയാണല്ലോ ഈ ചേട്ടന്റെ കാര്യം. ഉത്തരം പറഞ്ഞില്ലേല്‍ മര്യാദകേട് അല്ലെ എന്ന് കരുതി 'അതെ' എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. 

"മോനെ ഇവിടെ അറബികള്‍ ജോലി ചെയ്യുന്നത് അവരുടെ മൂഡ്‌ അനുസരിച്ചാണ്. റിസെപ്ഷനില്‍ ഇരിക്കുന്ന ആ പെണ്ണുമ്പിള്ളയെ കണ്ടില്ലേ? നേരത്തെ ഒരു ബംഗാളി Q വില്‍ ഇടയ്ക്ക് കേറിയപ്പോള്‍ ടോക്കെന്‍ കൊടുക്കല്‍ നിര്‍ത്തി വച്ചതാണ് അവള്‍. ഇനി ടോക്കെന്‍ കൊടുത്തു തുടങ്ങണമെങ്കില്‍ അവളുടെ മൂഡ്‌ നേരെയാകണം".

ഞാന്‍ ഏന്തി വലിഞ്ഞു റിസപ്ഷനിലെ മൂഡ്‌ പോയ ആ പെണ്ണുമ്പിള്ളയെ ഒന്ന് ദര്‍ശിച്ചു. തടിച്ച് ചീര്‍ത്ത് ശീമ പന്നിയെ പോലുള്ള ഒരു സാധനം. ഇവളുടെ മുന്‍പില്‍ നമ്മുടെ ഷക്കീലയൊക്കെ വെറും കൃമി കീടം. ഇത്രേം ആള്‍ക്കാര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത് ഒന്ന് മൈന്റ് പോലും ചെയ്യാതെ അവള്‍ അവസ്ഥയ്ക്കിരുന്നു സാന്റ്വിച് തിന്നുകയാണ്. മനുഷ്യന്മാരിവിടെ രാവിലെ മുതല്‍ പച്ച വെള്ളം കുടിച്ചിട്ടില്ല!!!!.

'ക്ഷമയുടെ നെല്ലിപ്പടി കണ്ടു' എന്ന് പലതവണ സ്കൂളില്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും വളരെ വിരളമായിട്ടെ ജീവിതത്തില്‍ അനുഭവപ്പെടാറുള്ളൂ. അങ്ങനെ ഒരനുഭവം പോണ്ടിച്ചേരിയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. യൂനിവേര്‍സിറ്റി ഫീസ്‌ അടയ്ക്കാന്‍ DD എടുക്കാനായിട്ട് ബാങ്കില്‍ പോയപ്പോള്‍ ഫോം ഫില്‍ ചെയ്തു കൌണ്ടറില്‍ കൊടുത്തു. അര മണിക്കൂര്‍ ആയിട്ടും കൌണ്ടറില്‍ ഇരിക്കുന്ന ഓഫീസര്‍ എന്നെ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ student ആണ്. പിന്നെ യൂനിവേര്‍സിറ്റി പരിസരത്ത് വേറെ ബാങ്കുമില്ല. ഞാന്‍ എങ്ങോട്ടും പോവില്ല എന്ന് അയാള്‍ക്ക്‌ നന്നായിട്ടറിയാം. കടത്തനാടന്‍ ചേകവന്‍മാരുടെയും കുഞ്ഞാലി മരക്കാരുടേയും നാട്ടിന്നു വന്ന എന്നോടാണ് അവന്റെ കളി!! കൌണ്ടറില്‍ ചെന്ന് തമിഴും ഇംഗ്ലീഷും മിക്സ്‌ ചെയ്തു കട്ടത്തെറി പറഞ്ഞപ്പോള്‍ മാനേജര്‍ കാബിനില്‍ നിന്നു ഇറങ്ങി വന്നു. ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പുള്ളി സ്നേഹത്തോടെ കാബിനില്‍ വിളിച്ചിരുത്തി അഞ്ചു മിനിട്ടിനുള്ളില്‍ DD എടുത്തു തന്നു.

ഇങ്ങനെ മൊട കണ്ടാല്‍ ഇടപെടുന്ന മഹത്തായ പാരമ്പര്യമുള്ള ഞാനാണ് പച്ചവെള്ളം കുടിക്കാതെ മൂന്ന് മണിക്കൂര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത്. കുറെ നേരമായി സഹിക്കുന്നു . ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല.!! അകത്തു ഏസിയില്‍ ഇരുന്നു സാന്റ്വിച് തിന്നുന്ന മഹാറാണിയോട് രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം!!

സുരേഷ് ഗോപി സ്റ്റൈലില്‍ കയ്യും വീശി ആവേശത്തോടെ ഞാന്‍ ഡോര്‍ തുറന്നു റിസപ്ഷനിലോട്ടു പ്രവേശിച്ചു. എന്റെ വരവിന്റെ വേഗത കണ്ടിട്ടാണെന്ന് തോന്നുന്നു റിസെപ്ഷനില്‍ നില്‍ക്കുന്ന എല്ലാരുടെയും ശ്രദ്ധ എന്നിലേക്കായി. പച്ച യൂണിഫോമിട്ട പോലീസുകാരും ശുഭ്ര വസ്ത്ര ധാരികളായ അറബികളും  എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോള്‍ എനിക്കെന്തോ ഒരു വല്ലായ്മ!! ആവേശം കുറച്ചു ഓവറായോ എന്നൊരു തോന്നല്‍!! കൈകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. കാലുകളില്‍ ഒരു മരവിപ്പ്....നിക്കണോ പോണോ?? തവളയെ വിഴുങ്ങിയ പാമ്പിനെ പോലെ ഇറക്കണോ തുപ്പണോ എന്നറിയാതെ ഞാന്‍ അവിടെ നിന്ന് പരുങ്ങി. 

"വാട്ട്‌ യു വാണ്ട്‌'? (What you want)

ചോദ്യത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകള്‍ ഉടക്കിയത് റിസപ്ഷനില്‍ ഇരിക്കുന്ന ഹിഡുംബിയിലാണ്.അവള്‍ എന്നെ നോക്കി കണ്ണുരുട്ടുകയാണ്.എന്റെ ശേഷിച്ച ധൈര്യം കാറ്റുപോയ ബലൂണ്‍ പോലെ ശ്ര്‍ര്‍ര്‍ര്‍ര്‍ന്ന് ചോര്‍ന്നു!

"ഹലോ മിസ്ടര്‍ വാട്ട്‌ യു വാണ്ട്‌"? (Hello Mr what you want)

അവള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇനി വാ തുറക്കാതെ രക്ഷയില്ല...ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു....പിന്നെ ചോര്‍ന്നുപോയ ധൈര്യം എല്ലാം സംഭരിച്ച് "ബദരീങ്ങളെ കാത്തോളണേ" എന്ന് പ്രാര്‍ത്ഥിച്ചു ഒരൊറ്റ 
ചോദ്യം......

"Where is the toilet ?"

Toilet?? അവള്‍ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി. ഇവളെന്താ കക്കൂസില്‍ പോകാറില്ലേ!!!

യെസ്..Toilet. 

Its back side !! അവള്‍ അവജ്ഞയോടെ പിന്നിലേക്ക്‌ കൈ ചൂണ്ടി.

"താങ്ക് യു."................. ഞാന്‍ പുറകു വശത്തേക്ക് ഓടി.

മൂത്രം ഒഴിച്ച് Q വില്‍ പഴയ സ്ഥാനത്ത് വന്നു നിന്നപ്പോള്‍ മുന്നില്‍ നിന്ന ചേട്ടന്റെ വക ചോദ്യം.
"എവിടെ പോയതാ"?
"ഒന്ന് മൂത്രം ഒഴിക്കാന്‍ പോയതാ ചേട്ടാ"..പുള്ളി മൂത്രത്തില്‍ പിടിച്ചു കേറേണ്ട എന്ന് കരുതി ഞാന്‍വിഷയം മാറ്റി ."ചേട്ടാ ദിര്‍ഹത്തിന്റെ റേറ്റ് എത്രയാ ഇപ്പോള്‍?"
"ഇന്നലെ പന്ത്രണ്ടു ആയിരുന്നു..എന്താ മോനെ നാട്ടിലേക്ക് കാശ് അയക്കാനുണ്ടോ?"
"ഹേയ് ഇല്ല ചേട്ടാ..ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ."
മോനെ സത്യം പറയ്‌..നീ എന്താ ആ പെണ്ണിനോട് ചോദിച്ചത്?
കൊച്ചു ഗള്ളന്‍ എല്ലാം കണ്ടെന്നു തോന്നുന്നു!!
"ഒന്നുമില്ല ചേട്ടാ..ഞാന്‍ ടോയിലേറ്റ് എവിടെയാ എന്ന് ചോദിച്ചതാ"
"ടോയിലറ്റ് ബാക്ക് സൈഡില്‍ ആണെന്ന് ഇവിടെയൊക്കെ ചക്ക വലുപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടല്ലോ!! പിന്നെന്തിനാ അവളോട്‌ ചോദിച്ചത്". ചേട്ടന്‍ വിടാനുള്ള ഉദ്ദേശം ഇല്ല.
"സത്യം പറയാലോ ചേട്ടാ..അവളെ രണ്ടു ചീത്തവിളിക്കാന്‍ പോയതാ..പക്ഷെ അവിടെ ചെന്നപ്പോള്‍ നാവ് പൊങ്ങിയില്ല". ഞാന്‍ ആയുധം വെച്ച് കീഴടങ്ങി!!

"നിന്റെ പോക്ക് കണ്ടപ്പോഴേ എനിക്ക് എന്തോ പന്തികേട്‌ തോന്നിയിരുന്നു..അനുഭവം കൊണ്ട് പറയാ മോനെ, ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭൂമിയോളം ക്ഷമ വേണം. ആത്മ സംയമനം പാലിക്കണം. എന്തും സഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം"
.
"ചേട്ടാ ഇതൊക്കെ എങ്ങനെയാ ഒന്ന് പഠിച്ചെടുക്കുക?"

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

ഐഡി കാര്‍ഡിനായുള്ള എന്റെ കാത്തിരിപ്പ്‌ പിന്നെയും മണിക്കൂറുകളോളം നീണ്ടു. ചേട്ടന്‍ പറഞ്ഞതുപോലെ മാസാവസാനം ഞാന്‍ അയക്കുന്ന പൈസ കിട്ടുമ്പോള്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങുന്ന ഉമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍, അനിയന്മാരുടെ സന്തോഷത്തോടെയുള്ള മെസ്സേജ് ഓര്‍ത്തപ്പോള്‍ ആ കാത്തിരിപ്പിനു ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.....

************************************************************************************************************
ജാഗ്രത:-
ടൈപ്പിംഗ്‌ സെന്ററിലെ തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷവും ബയോ മെട്രിക്സ് സെന്ററില്‍ വെച്ച് എന്നെ പറ്റിച്ച അറബി യുവാക്കളുടെ ഇന്ത്യന്‍ സിനിമയെ കുറിചുള്ള അപാര ജ്ഞാനത്തിന്റെയും സംഭവ ബഹുലമായ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ വായിക്കാം.