വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഒരു അറേബിയന്‍ ടൈപ്പിംഗ്‌ വീര ഗാഥ!

ഒരു പ്രവാസിയുടെ ജനനം! എന്ന കഴിഞ്ഞ പോസ്റ്റില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡിനായ്‌ Q നിന്നപ്പോള്‍ എനിക്കുണ്ടായ ദുരിതങ്ങള്‍ ആയിരുന്നു അവതരിപ്പിച്ചത്. നമ്മുടെ റിസെപ്ഷനിലെ ഹിഡുംബിയുടെ ഔദാര്യം കൊണ്ട് നാലഞ്ച് മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം എനിക്ക് ടോക്കെന്‍ ലഭിച്ചു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിന്നത് കൊണ്ടാവാം ടോക്കെന്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു നിര്‍വൃതി തോന്നി. ഹാപ്പി ജാം കഴിച്ച ചെക്കനെ പോലെ സന്തോഷം കൊണ്ട് വല്ല മതിലിലോ ഭിത്തിയിലോ ചാടിക്കേറിയാലോ എന്നു തോന്നിയെനിക്ക്. റേഷനരി ചാക്ക് പോലത്തെ വയറും വെച്ച് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതി ഭീകരമാകും എന്നുറപ്പുള്ളതിനാല്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി പതുക്കെ ടൈപ്പിംഗ്‌ സെന്ററിലേക്ക് നടന്നു.

ടൈപ്പിംഗ്‌ സെന്ററിലും നല്ല തിരക്കാണ്. ഇരിക്കാന്‍ ഹാളില്‍ കസേര നിരത്തിയിട്ടുണ്ടെങ്കിലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആളുണ്ട് ഓരോ കസേരയ്ക്കു ചുറ്റും. നാട്ടില്‍ കല്യാണ സദ്യ കഴിച്ചു പരിചയം ഉള്ളതു കൊണ്ട് ബംഗാളികളോട് തല്ലു കൂടി ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല. സീറ്റിനായി അവസാനം വരെ എന്നോട് മത്സരിച്ച ബംഗാളി ദയനീയമായി എന്നെ നോക്കിയപ്പോള്‍ കാലിന്‍ മേല്‍ കാലു കേറ്റി വെച്ച് ഒരു പരിഹാസച്ചിരി പാസ്സാക്കി മലയാളിയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

ബംഗാളിയില്‍ നിന്നും എന്റെ നോട്ടം പോയത് കൌണ്ടറിലെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്ന അറബി പെണ്‍കുട്ടികളിലേക്കാണ്. കോളേജ് കുട്ടികളാണെന്ന് തോന്നുന്നു. സ്വദേശീകരണത്തിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി പോലുള്ള 'എളുപ്പ 'പണികള്‍ കോളേജ് പിള്ളേരാണ് ചെയ്യുന്നത് എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു. അതെന്തായാലും നന്നായി.. വെറുതെയിരുന്നു ബോറടിക്കില്ലല്ലോ. വായ്നോട്ടത്തില്‍ ഡബിള്‍ PHD ഉള്ള എനിക്ക് നേരം പോക്കിന് വേറെ വല്ലതും വേണോ! നാട്ടിലെ പതിവ് അനുസരിച്ച് വായ്നോട്ടം എന്നാല്‍ അടി മുതല്‍ മുടി വരെയുള്ള കമ്പ്ലീറ്റ് ബോഡി സ്കാനിംഗ്‌ ആണ്. വൈകുന്നേരങ്ങളില്‍ വടകര പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്തും മുനിസിപ്പല്‍ പാര്‍ക്കിലുമൊക്കെ വെച്ച് എത്ര കോളേജ് പിള്ളേരെ ഇങ്ങനെ സ്കാന്‍ ചെയ്തിരിക്കുന്നു. ഹോ... അതൊക്കെ ഒരു കാലം. ഓര്‍ക്കുമ്പോഴേ കുളിര് കോരുന്നു ! 

മുഖവും കൈപ്പത്തിയും മാത്രം പുറത്തു കാണിക്കുന്ന ഈ അറബിച്ചികളെ ബോഡി സ്കാനിംഗ്‌ ചെയ്തിട്ട് എന്ത് കിട്ടാനാ? തല്ക്കാലം മുഖ സൌന്ദര്യം ആസ്വദിച്ചു ആശ തീര്‍ക്കാം എന്ന് കരുതി ക്യാമറ സൂം ചെയ്തു അവളുമാരുടെ മുഖത്തേക്ക് തിരിച്ചു വെച്ചു . 'മേക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ' എന്ന് ലാലേട്ടന്റെ ഡയലോഗ് തിരുത്തി എഴുതേണ്ടി വരുമോ എന്ന് ഒരു നിമിഷം കൊണ്ട് തോന്നിപ്പോയെനിക്ക്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാളുടെ മുഖത്ത് ഇങ്ങനെ make up കാണുന്നത്. ചെങ്കല്‍ ഭിത്തിയില്‍ കുമ്മായം പൂശിയത് പോലെ രണ്ടിഞ്ചു കനത്തില്‍ റോസ് പൌഡറും, സാന്‍ഡ് വിച്ചില്‍ ടൊമാറ്റോ സോസ് ഒഴിച്ചത് പോലെ ചുണ്ടില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന ലിപ്സ്ടിക്കും, കവിളുകളിലും പുരികങ്ങളിലും തമിഴന്മാര് കോലം വരച്ചത് പോലെ പല നിറത്തില്‍ പൂശിയിട്ടുള്ള ചായങ്ങളും ; എല്ലാം കൂടി രജനീകാന്തിന്റെ സിനിമയിലെ introduction സോങ്ങ് ആണ് കളര്‍ഫുള്‍ ആയ ഇവളുമാരുടെ മുഖം കാണുമ്പോള്‍ ഓര്‍മ വരുന്നത്.

'ആരുമില്ലേല്‍ ചീരു' എന്നല്ലേ പണ്ടാരോ പറഞ്ഞത് എന്നാശ്വസിച്ചു അവളുമാരുടെ മോന്തയുടെ സൌന്ദര്യം ആസ്വദിക്കുമ്പോഴാണ്‌ പുറകിലെ സീറ്റില്‍ നിന്ന് രണ്ടു മലയാളികളുടെ സംസാരം ചെവിയില്‍ പതിച്ചത്. സംസാരം കേട്ടിട്ട് മ്മടെ കോഴിക്കോട്കാരാണെന്ന് മനസ്സിലായി.

ഒന്നാമന്‍ : "ഇപ്പണത്തെ പോക്കിന് എന്തായാലും പെണ്ണ് കെട്ടണം. കെട്ട്ന്നുണ്ടേല്‍ ഇതുപോലത്തെ മൊഞ്ചുള്ള പെണ്ണുങ്ങളെ തന്നെ കെട്ടണം....എന്താ ഓള മോന്തേന്റെ ഒരു കളര്‍ ...എന്താ അയിന്റെ ഒരു തെളക്കം.."

രണ്ടാമന്‍ : "അയ്യിന്നെ അവ്വോക്കറെ......അത് തന്നെയാ ഞമ്മളേം ചിന്ത.. ...എല്ലാരും കെട്ടുന്നത് പോലെ കറത്ത് കരിമുട്ടി പോലെയുള്ള കുരിപ്പുങ്ങളെയൊന്നും എനക്ക് മാണ്ട.. ഞാനിപ്പ തന്നെ ഉമ്മാനോട് പറഞ്ഞു വെച്ചുക്ക്ണ്ട് എനക്ക് ബെളുത്ത പെണ്ണിനെ നോക്കിയാല്‍ മതീന്ന് ".

ഹോ എന്ത് നല്ല ചെറുപ്പക്കാര്‍ !! എന്തൊരു ദീര്‍ഘ വീക്ഷണം!! എന്തൊരു സൗന്ദര്യ ബോധം!! ഞാനുമുണ്ട് ചെറുപ്പക്കാരന്‍ ആണെന്നും പറഞ്ഞു നടക്കുന്നു.... പെണ്ണ് കെട്ടണോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ആ മാതൃക ചെറുപ്പക്കാരുടെ തിരുമുഖം ഒന്ന് ദര്‍ശിക്കാം എന്ന് കരുതി വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. കണ്‍സ്ട്രക്ഷന്‍ പണിക്കാരുടെ നീല നിറത്തിലുള്ള നീളന്‍ കോട്ടിട്ടു കരി ഓയിലില്‍ കുളിച്ചതു പോലെയുള്ള രണ്ടു കോലങ്ങള്‍. മരുഭൂമിയില്‍ പണിയെടുത്തു കരിഞ്ഞു ഉണങ്ങി പോയതാണെന്ന് കോലം കണ്ടാല്‍ മനസ്സിലാകും. എന്നിട്ടും ഈ കരിഞ്ഞ ഹൃതിക് രോഷന്മാര്‍ക്ക് വെളുത്ത പെണ്ണ് തന്നെ വേണം പോലും!! അതും അറബിച്ചികളെ പോലെ വെളുത്ത പെണ്ണുങ്ങള്‍! ഇവരൊക്കെ ഇങ്ങനെ തുടങ്ങുന്നത് കൊണ്ടല്ലേ മാലിയില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെ പുതിയാപ്ലമാര്‍ നാട്ടിലേക്കു ഇമ്പോര്‍ട്ട് ചെയ്യപ്പെടുന്നത് !! നാട്ടിലെ പാവം കറുത്ത പെണ്ണുങ്ങളെയൊക്കെ കാത്തോളനെ പടച്ചോനെ!! 

എന്തായാലും അധിക നേരം എനിക്ക് പടച്ചോനെ വിളിക്കേണ്ടി വന്നില്ല. അടുത്തത് എന്റെ ടോക്കെന്‍ നമ്പര്‍ ആണെന്നുള്ള അറിയിപ്പും പോകേണ്ട കൌണ്ടര്‍ നമ്പരും LCD യില്‍ തെളിഞ്ഞു. പാസ്പോര്‍ട്ടും മറ്റു രേഖകളും എടുത്തു ഞാന്‍ കൌണ്ടറിലെ അറബിച്ചിക്ക് സലാം ചൊല്ലി അവളുടെ മുന്‍പില്‍ ഇരുന്നു. പാസ്പോര്‍ട്ട് കൊടുത്തതും അതവള്‍ ഓപ്പണ്‍ ചെയ്തു ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഒക്കെ വിശദമായി നോക്കി. പിന്നെ പ്രേം നസീറിനെ കണ്ട ഷീലയെ പോലെ എന്നെ നോക്കി ഒരൊന്നൊന്നര നെടുവീര്‍പ്പിട്ട് എന്റെ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇങ്ങനെ നോക്കിയിരിക്കാന്‍ മാത്രം മൊഞ്ചുണ്ടോ എന്റെ മുഖത്തിന്‌ ! ഞാനും രാവിലെ കണ്ണാടീല്‍ നോക്കിയതാണല്ലോ ! ഇനിയിപ്പോള്‍ 'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്' ആയിരിക്കുമോ? ഇവളുമാരുടെ ടേസ്റ്റ്നെ കുറിച്ച് പല നിറമുള്ള കഥകളും കേട്ടിട്ടുണ്ട്. BMW കാര്‍, ജുമൈറയില്‍ ഒരു ഫ്ലാറ്റ്, സ്വന്തമായി ഒരെണ്ണ കിണര്‍, ഇന്തോ അറബ് പ്രണയത്തെ കുറിച്ച് ദുബായില്‍ നിന്നും ഫൈസല്‍ ബിന്‍ അഹമ്മദിന്റെ റിപ്പോര്‍ട്ട്..... എന്റെ സ്വപങ്ങള്‍ ബുര്‍ജ് ഖലീഫയോളം വളര്‍ന്നു.

Man.... what are you thinking? എന്ന അവളുടെ ചോദ്യം എന്നെ സ്വപനലോകത്തു നിന്നും തരിച്ചു കൊണ്ട് വന്നു. ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ ചിരിച്ചു കാണിച്ചപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്ത ചോദ്യം.

what's your full name? Can you pronounce it? 

ഓഹോ അപ്പോള്‍ എന്റെ പേരാണ് പ്രശനം!! കടിച്ചാല്‍ പൊട്ടാത്ത എന്റെ പേര് വായിച്ചിട്ടാണ് അവള്‍ നെടുവീര്‍പ്പിട്ടത് ...അല്ലാതെ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ല..

മൈ ഫുള്‍ നെയിം ഈസ്‌ ഷജീര്‍ മുണ്ടൊളീന്റവിട.(Shajeer Mundoleentavita)

മു.... മുണ്ടോ...മുണ്ടോലീ... അവള്‍ ഒരു ശ്രമം നടത്തി നോക്കി. രക്ഷയില്ല എന്ന് തോന്നിയപ്പോള്‍ കമ്പ്യൂട്ടറില്‍ എന്റെ details ഫില്‍ ചെയ്തു തുടങ്ങി.

പാസ്പോര്‍ട്ടില്‍ നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള്‍ ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല. കീ ബോര്‍ഡിന് വേദനിക്കാതിരിക്കാന്‍ കീകള്‍ പ്രസ്‌ ചെയ്യുന്നതിന് പകരം വിരലുകള്‍ കൊണ്ട് മൃദുലമായി തലോടുന്ന അഡ്വാന്‍സ്‌ ടെക്നോളജിയാണ് അവള്‍ അനുവര്‍ത്തിച്ചു വന്നത്. അങ്ങനെ തൊട്ടും തലോടിയും അഞ്ചു മിനിറ്റ് എടുത്ത് എന്റെ പേര് ഫില്‍ ചെയ്തു. പേര് ഫില്‍ ചെയ്തപ്പോഴേ അവള്‍ വെള്ളം കുടിച്ചു!! അടുത്തത് പെര്‍മനന്റ് അഡ്രസ്‌ ആണ്. 

ഷജീര്‍ മുണ്ടൊളീന്റവിട,പുത്തന്‍ പീടികയില്‍ താഴെക്കുനി,മുതുവടത്തൂര്‍ പോസ്റ്റ്,വടകര, കോഴിക്കോട്,കേരള,ഇന്ത്യ.

ഞാന്‍ തന്നെയിത് സ്പെല്ലിംഗ് തെറ്റിക്കാതെ എഴുതി പഠിച്ചത് അടുത്തകാലത്താണ്. പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കുന്ന വടക്കേ മലബാറിലെ വൃത്തികെട്ട സമ്പ്രദായം തുടങ്ങിവെച്ചവനെ എന്റെ കയ്യില്‍ കിട്ടിയെങ്കില്‍ ഇടിച്ചു സൂപ്പാക്കിയേനെ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട് .‍ഈ പേരുകള്‍ എനിക്ക് വെച്ച അപമാനങ്ങള്‍.... ആ കഥയൊക്കെ വേറെ പോസ്റ്റ്‌ ആയി ഇടാം.

അഡ്രസ്‌ ഫില്‍ ചെയ്തു തുടങ്ങിയപ്പോള്‍ അവളുടെ ബ്ലാക്ക്‌ ബെറിയില്‍ ഒരു കാള്‍ വന്നു. പിന്നെ പത്തു മിനിറ്റ് നേരത്തേക്ക് ഞാന്‍ അട്ടം നോക്കിയിരിക്കേണ്ടി വന്നു. പേരെഴുതാന്‍ അഞ്ചു മിനിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ വിശാലമായ എന്റെ അഡ്രസ്‌ ടൈപ്പ് ചെയ്യാന്‍ എത്ര സമയം എടുത്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പേരും അഡ്രസ്സും ഫില്‍ ചെയ്തു കാഷ് അടച്ചു ബില്‍ തരാന്‍ ഏകദേശം മുക്കാമണിക്കൂര്‍ എടുത്തു.. ഈ സമയം കൊണ്ട് ഒമാനില്‍ എത്താം :-)

ഏറ്റവും ഈസിയായ 'data entry' പോലും ഇവളുമാരെ കൊണ്ട് മര്യാദക്ക് ചെയ്യാന്‍ പറ്റുന്നില്ല!! ഇനിയിപ്പോ സ്വദേശീകരണത്തിന്റെ പേര് പറഞ്ഞു ഞാനടക്കമുള്ള എല്ലാ വിദേശികളെയും ഭാവിയില്‍ ഇവിടുന്നു പറഞ്ഞുവിട്ടാല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയരിങ്ങും, അക്കൌണ്ടിങ്ങും, നേഴ്സിങ്ങും, കട്ടിങ്ങും, ഷേവിങ്ങും, തോട്ടിപ്പണിയടക്കമുള്ള സകലമാന പണികളും ഇവര് ഒറ്റയ്ക്ക് ചെയ്യോ? നടന്നത് തന്നെ.....................

അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത്‌ !! ചെയ്‌താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.......കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കാതെ കാഷ് അടച്ച റെസീറ്റും കൊണ്ട് ബയോ മെട്രിക് സെന്ററിനെ ലക്ഷ്യമാക്കി നടന്നു!!