നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഏപ്രിൽ 14, 2012

ഒരു കോയിക്കോടുകാരന്റെ തിരോന്തരം യാത്ര !

ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ ഭക്ഷണ പെരുമ ലോക പ്രശസ്തമാണ്. വിഭവങ്ങളിലെ വൈവിധ്യം കൊണ്ടും , രുചിയുടെ കാര്യത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കൊണ്ടും ഞങ്ങള്‍ മറ്റു ദേശക്കാരില്‍ നിന്നും വ്യത്യസ്തരാണ്. സാധാരണ ദിവസമായാലും വിശേഷ ദിവസമായാലും ഭക്ഷണത്തിന്റെ കൂടെ നോണ്‍ വെജ് വേണം എന്നത് ഞങ്ങടെ ഒരു ശീലമാണ്! എന്ന് കരുതി എല്ലാ ദിവസവും കോഴിയിറച്ചിയോ പോത്തിറച്ചിയോ കഴിക്കുന്നവരാണ്‌ ഞങ്ങള്‍ എന്ന് തെറ്റിദ്ധരിക്കേണ്ട.

എങ്കിലും പ്രാതലിന്റെ കൂടെ മുട്ടക്കറി ആയിട്ടോ , ഊണിന്റെ കൂടെ പൊരിച്ച മീനായിട്ടോ, വൈകിട്ട് ചായയുടെ കൂടെ കല്ലുമ്മക്കായ പൊരിച്ചതായിട്ടോ, എന്തെങ്കിലും ഒരു നോണ്‍ വെജ് ഞങ്ങള്‍ കഴിച്ചിരിക്കും ! ജാതി മത ഭേദമന്യേ കോഴിക്കോടുകാരുടെ ഒരു പൊതു സ്വഭാവമാണിത്. (of course exceptions are there) ഓണത്തിനും വിഷുവിനും കോഴിക്കോട്ടെ ഫിഷ്‌ മാര്‍ക്കെറ്റിലും, ഇറച്ചി കടകളിലും അനുഭവപ്പെടുന്ന തിരക്ക് ചാനെലുകാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ പുച്ഛം തോന്നാറുണ്ടെന്നു തെക്കന്‍ കേരളത്തിലെ എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇരുപത്തിയൊന്നു കൂട്ടം കറികള്‍ ഉണ്ടായാലും, അതിന്റെ കൂടെ ഒരു പൊരിച്ച മീനോ, കോഴിക്കാലോ കടിക്കാന്‍ ഉണ്ടെങ്കില്‍.......... ഹോ !!!!! അതിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണെന്ന് ആ മണ്ടന്മാര്‍ക്കു അറിയില്ലല്ലോ!!

രാവിലെയുള്ള 'വെറും ചായ' (ബെഡ് കോഫി) യില്‍ നിന്നാണ് ഞങ്ങടെ ഒരു ദിവസം ആരംഭിക്കുന്നത്. 'വെറും ചായ' എന്നാണു പേരെങ്കിലും കൂടെ ഒരു ചെറു കടി പതിവാണ്. ബ്രഡ് വാട്ടിയത്‌, പഴം വാട്ടിയത്‌ എന്നീ ഹോം മൈഡ് ഐറ്റംസോ, ബിസ്കറ്റ്, റെസ്ക് എന്നീ ബേക്കറി ഐറ്റംസോ എന്തെങ്കിലും ഒന്ന് ഉറപ്പാണ്. പ്രാതലിന്റെ മെയിന്‍ കോഴ്സ് റെഡി ആവണമെങ്കില്‍ മണി പത്താകും. അതു വരെ ഈ 'വെറും ചായ' കൊണ്ട് വിശപ്പ്‌ അഡ്ജസ്റ്റ് ചെയ്തോളണം !! 

ഇനി പ്രാതലിന്റെ മെനു നോക്കാം. നൈസ് പത്തിരി, ടയര്‍ പത്തിരി (ഓട്ടു പത്തല്‍), നെയ്‌ പത്തിരി (വടകര ഭാഗത്ത്‌ നെയ്‌ പത്തല്), മടക്കിപ്പത്തിരി (ഗോതമ്പ് പൊറോട്ട) , മസാല പത്തിരി (ഇറച്ചിയോ മീനോ വെച്ചുണ്ടാക്കുന്നത്), അട, വെള്ളയപ്പം, ഇടിയപ്പം, പൂരി, പുട്ട്, കല്ലുമ്മക്കായ പൊരിച്ചത്, ദോശ, ഇഡലി (റേഷന്‍ കടയില്‍ അരി പച്ചരി ആണെങ്കില്‍ മാത്രം). എന്തോരം വെറൈറ്റി ഐറ്റംസ് ആണ് !

ഇനി ഇതിന്റെയൊക്കെ കറികള്‍ നോക്കാം! തേങ്ങ വറുത്തരച്ചു വെക്കുന്ന കടല കറിയോ, മരച്ചീനിയിട്ട് വെക്കുന്ന ചെറുപയര് കറിയോ ആണ് പുട്ടിനു ബെസ്റ്റ് കോമ്പിനേഷന്‍. ഇഡലിക്ക് ചട്നിയും ബാക്കി എല്ലാത്തിനും മുട്ട റോസ്റ്റും, തേങ്ങയരച്ചു വെക്കുന്ന മുട്ടക്കറിയും, മീന്‍ കറിയും, ഇറച്ചിക്കറിയും, ഉരുളകിഴങ്ങും മറ്റു പച്ചക്കറികളും ചേര്‍ത്ത് വെക്കുന്ന മസാല കറിയും സ്യൂട്ട് ആകും. കറി എന്തായാലും അച്ചാര്‍ പോലെ തൊട്ടു കൂട്ടാതെ പലഹാരത്തില്‍ ഒഴിച്ച് കൈ കൊണ്ട് കുഴച്ചു വിശാലമായി തിന്നുന്നതാണ് എന്റെ ഒരു സ്റ്റൈല്‍ ! എന്റെ ഉമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഓന് രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം..ഓന്‍ ചായക്ക് പകരം കറിയല്ലേ കുടിക്കുന്നേ..." 

ഇത്രയും ആമുഖമായി പറയാന്‍ കാരണം എന്റെ കഴിഞ്ഞ പോസ്റ്റ്‌ ആയ ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ യില്‍ വിനു ടീച്ചെറിട്ട ഒരു കമന്റ്‌ ആണ്. "വടക്കന്‍ മലബാറുകാരുടെ ഭാഷയും ഭക്ഷണവും ഇച്ചിരി ഒന്നുമല്ല എന്നെ കുഴക്കിയിരിയ്ക്കുന്നത്.. ഒരു കല്ല്യാണവീട്ടിൽ പോയപ്പൊ നേരം വെളുത്ത് കണ്ണ് തുറന്നതും ചായയുടെ കൂട്ടത്തില്‍ മുട്ട പുഴുങ്ങിയതു, കല്ലുമ്മക്കായ് നിറച്ചതും തന്നപ്പൊ, ഇത് ഞാന്‍ ഊണിന്‍റെ കൂടെ കഴിയ്ക്കാം ട്ടൊ എന്നു പറഞ്ഞു പോയി". പരിചയമില്ലാത്ത ഭക്ഷണ രീതി കണ്ടു അമളി പറ്റിയ ടീച്ചറുടെ നിഷ്കളങ്കമായ ഈ കമന്റ്‌ എന്നെ കുറെ ചിരിപ്പിച്ചു. ഒപ്പം നാലഞ്ചു വര്‍ഷം മുന്‍പ് എനിക്ക് പറ്റിയ ഇതേ രീതിയിലുള്ള ഒരബദ്ധം മനസ്സിലേക്ക് വന്നു.

ഒരു സുഹൃത്തിന്റെ ചേട്ടന്റെ കല്യാണത്തിന് പങ്കെടുക്കാനായി എനിക്ക് തിരുവനന്തപുരം പോവേണ്ടി വന്നു. വടകരക്കാരനായ എനിക്ക് മുഹൂര്‍ത്തത്തിനു മുന്‍പ് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം തലേന്ന് പുറപ്പെട്ട് ഞങ്ങടെ കോമണ്‍ ഫ്രെണ്ടായ സനലിന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. കല്യാണത്തിന്റെ തലേന്ന് രാവിലെ തന്നെ ട്രെയിനില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വീട്ടിന്നു അതിരാവിലെ ഇറങ്ങിയത്‌ കൊണ്ടും, വിശപ്പിന്റെ അസുഖമുള്ളതിനാലും താനൂര്‍ എത്തിയപ്പോഴേ എന്റെ 'പള്ളയില്‍' നിന്ന് ബാങ്ക് വിളി തുടങ്ങി. വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ദോശയും ചട്നിയും കഴിച്ചു പള്ളയുടെ പ്രശ്നം പരിഹരിച്ചു. 

അരമണിക്കൂര്‍ കഴിഞ്ഞതും വയറ്റില്‍ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ദോശയും ചട്നിയും കൂടി വയറ്റില്‍ കിടന്നു ഗുസ്തി പിടിക്കുകയാണ്. ടിക്കെറ്റ് ഇല്ലാത്തപ്പോള്‍ TTR കാണാതെ ഒളിച്ചിരിക്കാന്‍ അല്ലാതെ , കാര്യം സാധിക്കാന്‍ ട്രെയിനിലെ ടോയിലെറ്റില്‍ ഞാന്‍ കയറാറില്ല. പക്ഷെ ഇപ്പോള്‍ സിറ്റുവേഷന്‍ വളരെ ക്രിട്ടിക്കല്‍ ആണ് ! സൊ നത്തിംഗ് ടു തിങ്ക്‌ .........അറ്റാക്ക്‌ ....!

ലോഡെല്ലാം ഇറക്കി വെച്ച ആശ്വാസത്തോടെ സീറ്റില്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വയറ്റീന്നു ശിങ്കാരി മേളം തുടങ്ങി. പിന്നെ 'ഫോര്‍ ലൂപ്പില്‍' ഇട്ടതു പോലെ കന്റിനിയൂസ് ആയി ടോയിലെറ്റിലോട്ടു ഒരു 'പോക്ക് വരവ്' തന്നെയായിരുന്നു. അവസാനം നമ്മുടെ സര്‍ക്കാര്‍ ഖജനാവ് പോലെ വയര്‍ കാലി ആയപ്പോള്‍ ലൂസ് മോഷന്‍ ' നോ മോഷന്‍' ആയി.

മഹത്തായ ഇന്ത്യന്‍ റെയില്‍വേയുടെ ഫുഡ്‌ കഴിച്ചു വീണ്ടും വയര്‍ ചീത്തയാക്കേണ്ട എന്ന് കരുതി തിരുവനന്തപുരം വരെ ജ്യൂസ് മാത്രം കുടിച്ചു 'ഹസാരെ മോഡല്‍ നീരാഹാരം' കിടക്കാന്‍ തീരുമാനിച്ചു. അല്പം വിശന്നിരുന്നാലും സനലിന്റെ വീട്ടില്‍ എത്തിയിട്ട് ലാവിഷ് ആയി ഫുഡ്‌ അടിക്കാം എന്നൊരു ഗൂഡ ലക്‌ഷ്യം ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നു!

'ആസ് യൂഷ്വല്‍' മൂന്നു മണിക്കൂര്‍ ലേറ്റ് ആയിട്ടാണ് ട്രെയിന്‍ ഓടുന്നതെന്ന് എറണാകുളം എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇതെപ്പോള്‍ Trivandrum എത്തുമെന്ന് അടുത്തിരിക്കുന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം 'എപ്പ എത്തൂന്നു റെയില്‍വേക്ക് തന്നെ ബോധ്യമുണ്ടാവില്ല...പിന്നെയല്ലേ എനിക്ക്!! എത്തിയാല്‍ എത്തി! അത്ര തന്നെ' എന്നായിരുന്നു. അപ്പോള്‍ തന്നെ ഞാനത് സനലിനെ വിളിച്ചു പറയുകയും ചെയ്തു. 

"എടാ ഞാന്‍ എറണാകുളം എത്തിയെ ഉള്ളൂ .......ട്രെയിനിന്റെ വരവ് കണ്ടിട്ട് നിന്റെ വീട്ടില്‍ എത്താന്‍ പാതിരയാകുമെന്നാ തോന്നുന്നെ......ഭക്ഷണത്തിന് വേണ്ടി എന്നെ വെയിറ്റ് ചെയ്യേണ്ട എന്ന് നിന്റെ വീട്ടുകാരോട് പറയ്‌ ഞാന്‍ വന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം". 

ഒടുക്കം ലാലു പ്രസാദിന്റെ കടാക്ഷം കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ലാതെ ട്രെയിന്‍ Trivandrum എത്തി. സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ചു സനലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മറത്ത്‌ തന്നെ അവന്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയെല്ലാരും എവിടെ എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. " നീ വരാന്‍ ലേറ്റ് ആകും എന്ന് വിളിച്ചു പറഞ്ഞോണ്ട് എല്ലാരും ഭക്ഷണം കഴിച്ചു കിടന്നു.....നിനക്ക് സുഖമില്ലേ ? മുഖത്ത് എന്താ ഒരു ക്ഷീണം".

ഇതിലും വലിയ അസുഖം എന്ത് വരാനാ!! "എനിക്ക് ദേഷ്യവും, നിരാശയും,നീരസവും, സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നെങ്കിലും ആത്മസംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "ഹേയ് ഒന്നുമില്ലെടാ....കുറെ നേരം ട്രെയിനില്‍ ഇരുന്നതല്ലേ....അതിന്റെതാ......ഒന്ന് കിടന്നാല്‍ ശരിയാകും". 

എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്!! ഒന്നുകില്‍ ഞാന്‍ ഫോണില്‍ പറഞ്ഞത് അവനു മനസ്സിലായിട്ടില്ല അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷനിലെ സൌണ്ട് കാരണം പറഞ്ഞത് മുഴുവന്‍ കേട്ട് കാണില്ല. ഇനിയിപ്പോള്‍ ഒന്നും കഴിച്ചില്ലാന്നു പറഞ്ഞാല്‍ അവനു ബുദ്ധിമുട്ടാകും. വീട്ടുകാരെ ഉണര്‍ത്തണം..ഫുഡ്‌ ഒന്നുമില്ലേല്‍ ഉണ്ടാക്കണം. 'ഫോളോവെര്‍ ഗാട്ജെറ്റ് പോയ ബ്ലോഗറെ, ഗൂഗിള്‍ ബ്ലോക്ക് ചെയ്തത് പോലെയായി' എന്റെ കാര്യം! വിശപ്പാണേല്‍ 'ഹൈ കമാന്റില്‍' എത്തി നില്‍ക്കുകയാണ്! "തല്‍ക്കാലം ഒന്നും മിണ്ടാതെ കിടക്കാം. എല്ലാം കൂടി രാവിലെ ഒരു ഗംഭീര തട്ട് തട്ടാം! " എന്ന് തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ എണീറ്റ്‌ കുളിയും തേവാരവും എല്ലാം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ ഓരോരുത്തരെയായി സനല്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അവന്റെ അച്ഛന്‍ പുള്ളിയുടെ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുത്തി വധിക്കാന്‍ തുടങ്ങി. അമേരിക്കയും സദ്ദാമും ബുഷും ആന്റണിയും ഉള്‍പ്പടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തിക്കയറുകയാണ്. മനുഷ്യന്റെ വയറു കത്തുമ്പോഴാ അങ്ങേരുടെ ഒരു ബീഡി കത്തിക്കല്‍!!!!.!! !!!

പുള്ളി പറയുന്നതിന് എല്ലാത്തിനും ഞാന്‍ മൂളുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ ഡൈനിങ്ങ്‌ ഹാളിലാണ്. അഞ്ചാം മന്ത്രിസ്ഥാനം കാത്തിരുന്ന ലീഗുകരെ പോലെ കുറെ നേരമായി ഞാന്‍ അങ്ങോട്ട്‌ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്.  ഇത്ര നേരമായിട്ടും അവിടേക്ക് 'കുച്ച് നഹി ആയാ'. ആകെ വന്നത് കിച്ചണില്‍ നിന്നും എന്തോ എണ്ണയില്‍ പൊരിക്കുന്ന ശ് ...ശ് ....ശബ്ദം മാത്രം. രാവിലെ തന്നെ ചിക്കെന്‍ പൊരിക്കുകയാണെന്ന് തോന്നുന്നു. എന്റെ മനസ്സില്‍ 'ലഡുവും ലിലേബിയും' എല്ലാം ഒരുമിച്ചു പൊട്ടി. 

അധികം താമസിയാതെ തന്നെ 'ഫുഡ്‌ റെഡി ആയി. നമുക്ക് കഴിക്കാം' എന്ന് പറഞ്ഞു സനല്‍ എന്നെ ഡൈനിങ്ങ്‌ റൂമിലോട്ട് ആനയിച്ചു. സനലും അവന്റെ അച്ഛനും എന്റെ കൂടെ കഴിക്കാന്‍ ഇരുന്നു. ആദ്യം തന്നെ ടാബിളില്‍ വച്ചിരിക്കുന്ന ഐറ്റംസിലൂടെ ഞാനൊന്ന് കണ്ണോടിച്ചു നോക്കി. നാലഞ്ചു കുറ്റി പുട്ടും അഞ്ചാറു പപ്പടവും ഒരു ചെറിയ പ്ലേറ്റില്‍ കുറച്ചു ചെറു പയര്‍ പുഴുങ്ങിയതും !!  ആരേലും കറി കൊണ്ട് വെക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സനലിന്റെ അച്ഛന്‍ പപ്പടവും ചെറുപയറും കൂട്ടി പുട്ട് കഴിച്ചു തുടങ്ങി.

അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ പുട്ടിലും ചെറുപയരിലും മാറി മാറി നോക്കുന്ന എന്നെ സന്തോഷിപ്പിക്കാനായി സനലിന്റെ പ്രഖ്യാപനം വന്നു. "എടാ....പുട്ടും പയറും നീ വന്നത് കൊണ്ട് സ്പെഷലാ....നല്ലോണം തട്ടിക്കോ....സാധാരണ ഇവിടെ ഇഡലിയും ഉപ്പുമാവുമൊക്കെയാ!!! ". എന്റെ വീട്ടില്‍ അതിഥികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു. 

ഭാഷ ദേശങ്ങള്‍ക്കനുസൃതമായി ഭക്ഷണ ശൈലിയിലും അതിഥി സല്‍ക്കാരത്തിലും മാറ്റം ഉണ്ടാകാം എന്ന തിരിച്ചറിവും, സനലിന്റെ വീട്ടുകാരുടെ നിര്‍ലോഭമായ സ്നേഹവും ഓര്‍ത്തു നേരത്തെ വന്ന ആ ചിരി ഞാന്‍ ഉള്ളിലൊതുക്കി. "രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം" എന്ന കോഴിക്കോടന്‍ സിദ്ധാന്തം മറന്നു കൊണ്ട്  ഞാന്‍ അവരുടെ കൂടെ കഴിച്ചു തുടങ്ങി. അല്ലെങ്കിലും വിശന്നു കൊടല് കരിയുന്നവന് എന്ത് സിദ്ധാന്തം... എന്ത് വേദാന്തം !!

അങ്ങനെ എന്റെ ജീവിതത്തില്‍ ആദ്യമായി കറിയില്ലാതെ വെറും പപ്പടവും പുഴുങ്ങിയ ചെറുപയറും കൂട്ടി മൂന്നു കഷ്ണം പുട്ട് തിന്നു. സോറി... തിന്നു എന്ന് പറയുന്നതിനേക്കാളും വായിലോട്ട് കുത്തിക്കേറ്റി എന്ന് പറയുന്നതാവും ശരി ! ആദ്യം ഒരു ചെറിയ അസ്വസ്ഥത തോന്നിയെങ്കിലും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് എല്ലാം നേരെയായി !!

ബ്രേക് ഫാസ്റ്റ്‌ കഴിഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു കല്യാണ മണ്ഡപത്തിലേക്ക് പോയി. കല്യാണത്തില്‍ പങ്കെടുത്ത് അവിടുന്ന് മൂന്ന് കൂട്ടം പായസവും കൂട്ടി നല്ലൊരു സദ്യയും ഉണ്ട് വൈകിട്ടത്തെ ട്രെയിനില്‍ തിരിച്ചു നാട്ടിലേക്കു വന്നു. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ച് എന്റെ വയറിനു ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് മാത്രമല്ല ടോയിലെറ്റിന്റെ ഏരിയയിലേക്ക് കൂടി പോവേണ്ടി വന്നില്ല ; അന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള രണ്ടു ദിവസം കൂടി !!

തിരുവനന്തപുരം പോയി വന്നതിനു ശേഷം വയറ് സ്തംഭിക്കാന്‍ കാരണമെന്താന്നു ഉമ്മ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ എല്ലാമറിയുന്ന അനിയനാണ് മറുപടി പറഞ്ഞത് !!!

"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക്‌ ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ...." ഇത് കേട്ടതും അനിയത്തിയും, ഉമ്മയും, ഇളയ അനിയനും, എല്ലാരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു........അവരുടെ കൂടെ ചേര്‍ന്ന് ചിരിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു!!!

-------------------------------------------------------ശുഭം----------------------------------------------------------------

പതിവ് പോലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്.

വെള്ളിയാഴ്‌ച, മാർച്ച് 02, 2012

ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ !!

മുസ്ലിം കല്യാണങ്ങളുടെ പാരമ്പര്യവും പെരുമയും ഇപ്പോഴും അത് പോലെ സൂക്ഷിക്കുന്നത് ഒരു പരിധി വരെ ഞങ്ങള്‍ വടക്കന്‍ മലബാറുകാരാണ് . കല്യാണ നിശ്ചയത്തിനു തുടങ്ങുന്ന ചടങ്ങ് തീരുന്നത് കല്യാണ ശേഷമുള്ള സല്‍ക്കാരത്തോടെയാണ്. കല്യാണത്തിന് തന്നെ നൂറു കൂട്ടം ചടങ്ങുകള്‍ ഉണ്ട്. മൈലാഞ്ചി ദിവസം (കല്യാണ തലേന്ന്) രാവിലെ തുടങ്ങുന്ന ചടങ്ങുകള്‍ അവസാനിക്കുന്നത് കല്യാണ ദിവസം രാത്രി മണിയറയില്‍ മണവാട്ടിയെ ആനയിക്കുന്നതോടെയാണ്. ഈ രണ്ടു ദിവസത്തെ ചടങ്ങുകള്‍ എല്ലാം കഴിയുമ്പോഴേക്കും മണവാളനും മണവാട്ടിയും ക്ഷീണിച്ചു അവശരായി പതിനായിരം മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരത്തെ പോലെ 'മൂക്കിന്നും വായിന്നും പത' വരുന്ന അവസ്ഥയില്‍ ആയിട്ടുണ്ടാകും! എന്റെ എളിയ അഭിപ്രായത്തില്‍ ഈ ചടങ്ങുകള്‍ എല്ലാം ട്വന്റി ട്വന്റി മാച്ച് പോലെ മൂന്നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കണം. മാത്രമല്ല പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക്‌ പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ്‌ ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.!

എന്റെ ട്വന്റി ട്വന്റി കോണ്‍സെപ്ട്ടിനു മുന്‍പേ ഈ കാര്യങ്ങളെ കുറിച്ച് പൂര്‍വികര്‍ ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നു.അത് കൊണ്ടാണല്ലോ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയുടെ കയ്യില്‍ കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും കൊടുത്തു വിടുന്ന ചടങ്ങ് തുടങ്ങി വെച്ചത്. ആദ്യമൊന്നും ഈ ചടങ്ങിന്റെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയിരുന്നില്ല. 'മൂക്കിന്നും വായിന്നും പത' വന്ന മണവാളനും മണവാട്ടിക്കും ഒരു എനര്‍ജി ബൂസ്റ്റെര്‍ ആയിട്ടാണ് പാലും മുട്ടയും കൊടുക്കുന്നത് എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു..............!      

അതിന്റെ ഹിസ്ടറി എന്തേലും ആവട്ടെ അത് ഞാന്‍ ചെകയുന്നില്ല. നടു റോഡില്‍ മുണ്ടഴിഞ്ഞു നാട്ടാരുടെ മുന്നില്‍ അപമാനിതനായ പോലെ ഈ പാലും മുട്ടയും എന്നെയൊരു ദിവസം അപമാനിച്ചിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ ചമ്മിയെങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ഒരു തമാശ മാത്രമായിട്ടേ ഇന്നെനിക്കാ സംഭവം കാണാന്‍ കഴിയുള്ളൂ !!

കോയമ്പത്തൂരിലെ ഡിഗ്രി പഠനം കഴിഞ്ഞു റിസള്‍ട്ടിനായി കാത്തു നില്‍ക്കുന്ന കാലം. ഒരു പണിയും ഇല്ലാതെ അനിയന്മാരുടെ കൂടെ ക്രിക്കെറ്റ് കളിച്ചും, വേങ്ങോളി പാലത്തില്‍ ഇരുന്നു കനാലിലെ മീനിനെ എണ്ണിയും, ആകാശത്തിലെയും റോഡിലൂടെ നടന്നു പോകുന്ന കിളികളുടെയും സൌന്ദര്യം ആസ്വദിച്ചും  സമയം കളയുന്ന നാളുകള്‍. അന്നു പതിവ് പോലെ വേങ്ങോളി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു ഭാവിയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി. ഭാവിയല്ല; തനി ഭൂതമാണ്‌ പിന്നില്‍ നില്‍ക്കുന്നത്! ആത്മാര്‍ത്ഥ സുഹൃത്ത്‌ ജാഫെര്‍! ഇവന്‍ എപ്പോള്‍ വന്നു! ബൈക്കിന്റെ സൌണ്ട് ഒന്നും കേട്ടിരുന്നില്ലല്ലോ !!

"എന്താടാ പുറകീന്ന് വിളിച്ചു പേടിപ്പിക്കുന്നത് ? "
"പോടാ പന്നീ...ഇഞ്ഞെന്താ വെള്ളത്തില്‍ നോക്കി സ്വപ്നം കാണ്ന്നാ..ഞാന്‍ വന്നിട്ട് കൊറേ നേരായി."
"ഇനിക്കത് പറയാം..പരീക്ഷ എഴുതിയത് ഞാനല്ലേ. ഞ്ഞല്ലല്ലോ."
"ഞ്ഞ്‌ വെറുതെ ഇങ്ങനെയിരുന്ന് കുന്ടിതപ്പെട്ടു കുണ്ടി തയക്കേണ്ട.....ഞമ്മക്ക് ഒരു സ്ഥലം വരെ പോവാം."
"ഏടിയാ? ഞണ്ണാന്‍ കിട്ടുന്ന എന്തെങ്കിലും ഏര്‍പ്പാടാണെങ്കില്‍ ഞാനും പോരാം."
"ഏട്ടന്റെ മംഗലം പറയാനാ..അഞ്ചാറു പൊരെ പോണം..എങ്ങനെ ആണേലും ജ്യൂസോ ചായയോ കിട്ടും.!"
"എന്നാല്‍ ഞാനും ബെരുന്ന്. ഇഞ്ഞു ഇവിടെ നിക്ക്. ഞാന്‍ ഡ്രസ്സ്‌ മാറ്റി ഇപ്പ ബരാം."

ഞാന്‍ ഡ്രസ്സ്‌ മാറ്റി വന്നതിനുശേഷം രണ്ടാളും കൂടി കല്യാണം ക്ഷണിക്കാന്‍ പുറപ്പെട്ടു. ആദ്യമായി കേറിയത്‌ ഒരു ഗള്‍ഫുകാരന്റെ വീട്ടിലാണ് . കൊട്ടാരം പോലത്തെ വീടും ഇന്റര്‍ ലോക്ക് പതിച്ച വിശാലമായ മുറ്റവും കണ്ടപ്പോള്‍ ചുരുങ്ങിയത് ഒരു ഹോര്‍ലിക്ക്സ് എങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയതോ കാടി വെള്ളം പോലെയുള്ള ടാങ്ക് വെള്ളം.

"ഇത് ആവശ്യത്തിനു വീട്ടില്‍ ഉണ്ടല്ലോ.... ഇത് കുടിക്കാന്‍ ഇങ്ങു കടക്കണോ" എന്ന് പിറുപിറുത്തു കൊണ്ട് ടാങ്ക് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്ത് വലിയ ശബ്ദത്തോടെ ഗ്ലാസ്‌ ഞാന്‍ മേശപ്പുറത്തു വെച്ചു. ഭാഗ്യം കൊണ്ട് എന്റെ നിരാശ പ്രകടനത്തിന് ശേഷം ആ ഗ്ലാസ്‌ പൊട്ടിയില്ല.

ഞങ്ങടെ കഷ്ടകാലത്തിനു അഞ്ചു വീട്ടില്‍ കേറിയപ്പോള്‍ മൂന്നിടത്ത് നിന്നും ടാങ്കും രണ്ടിടത്ത് നിന്നും ലൈം ജ്യൂസുമാണ് കുടിക്കാന്‍ കിട്ടിയത്. മര്യാദിക്ക് വീട്ടില്‍ ഇരുന്നെങ്കില്‍ പതിവ് കട്ടന്‍ ചായേം ഉണ്ടം പൊരിയും കിട്ടിയേനെ. ഇപ്പോള്‍ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല. അഞ്ചാമത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയതും എന്റെ കണ്ട്രോള്‍ പോയി. എന്റെ ദേഷ്യവും നിരാശയുമെല്ലാം ജാഫെറിന്റെ മേലെ തീര്‍ത്തു.

"ഇഞ്ചെ കുടുംബക്കാര്‍ എല്ലാം വെറും കണ്ട്രികള്‍ ആണല്ലോ!! ഇവരൊന്നും ചായയും പലഹാരവും കഴിക്കില്ലേ ? "
"ഇഞ്ഞോന്നു അടങ്ങടെയ്.......അടുത്തതു ബീരാനിക്കാന്റ പൊരയാ.... ഓര്‍ക്ക്‌ പശുനേം ആടിനേം കോയിനേം പോറ്റുന്ന പണിയാ. ബല്യ കര്‍ഷകനാ...ആട്‌ന്നു കാര്യായിട്ട് എന്തേലും തടയും."
"പിന്നെ...ഒന്ന് പോടാപ്പാ..ഗള്‍ഫുകാര് പോലും ടാങ്കാ തന്നത്..പിന്നല്ലേ പാട്ട കര്‍ഷകന്‍!! "
"ഇഞ്ഞു നോക്കിക്കോ....മ്മക്ക് മിനിമം ഒരു ഗ്ലാസ് പാല്‍ എങ്കിലും ആടുന്നു കിട്ടും....ഒറപ്പാ."
"കിട്ടിയാ നല്ലത് " ഞാന്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല.

ബീരാനിക്കാന്റെ വീട്ടിലെ കോണിപ്പടി കേറി ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ അവിടെ കുറെ കുട്ടികള്‍ കളിക്കുന്നുണ്ട്. ഒരു സെവന്‍സ് മാച്ചിനുള്ള പിള്ളാരുണ്ട്. പടച്ചോനെ ഇതെല്ലാം ബീരാനിക്കാന്റെ മക്കളാണോ? പശൂനേം ആടിനെയും കൂടാതെ ഇങ്ങേര്‍ക്ക് ഇതിന്റെ കൃഷിയും ഉണ്ടോ !! ഇവിടെ ഐഡിയ 3G പോയിട്ട് BSNL ന്റെ ലാന്‍ഡ്‌ ഫോണ്‍ കണക്ഷന്‍ പോലും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു!!! What a bad idea Beeranji ?

വിരുന്നുകാരെ കണ്ടതും പോലീസുകാരെ കണ്ട KSU സമരക്കാരെ പോലെ പിള്ളാരെല്ലാം വീടിന്റെ പുറകിലേക്ക് ഓടി. ബീരാനിക്കാന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചിരുത്തി. എന്നെ പരിചയം ഇല്ലാത്തതു കൊണ്ട് ജാഫെറിന്റെ മുഖത്ത് നോക്കിയാണ് അവര്‍ വര്‍ത്താനം പറയുന്നത്.

"ബീരാനിക്ക അങ്ങാടീല്‍ പോയതാ...ഇനി ബെരണേല്‍ മോന്തിയാകും."
"ഞാള് എന്റെ ഏട്ടന്റെ മംഗലം പറയാന്‍ വന്നതാ.... ഇങ്ങള് ബീരാനിക്കയോട് പറഞ്ഞാല്‍ മതി."
"അത് ഞാന്‍ പറയാം.....ഇതാര ഇന്ജെ ചങ്ങായിയാ ?"
"ആ....ഇവന്‍ എന്റെ പൊരേന്റെ അടുത്താ....നിക്കാഹിന്റെ വിവരങ്ങള്‍ എല്ലാം കല്യാണ കത്തിലുണ്ട്...എന്ന ഞാള് പോട്ടെ"  ജാഫെര്‍ ഉപസംഹരിച്ചു.
"ഇന്ജെ ചങ്ങായിനേം കൂട്ടി ആദ്യായി പൊരേല് വന്നിട്ട് അപ്പാട് പോവാ ? എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ മതി."

'ബ്ലോഗര്‍മാര്‍ ഇച്ചിച്ചതും നിരക്ഷരന്‍ ബൂലോകം ടീം തെരഞ്ഞെടുത്തതും നിരക്ഷരന്‍' എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍. എനിക്ക് ചിരി വന്നെങ്കിലും അത് പ്രകടിപ്പിക്കാതെ ഒന്ന് വെയിറ്റിട്ടു നോക്കി.

"അയ്യോ ...ഒന്നും വേണ്ട....ഞാക്ക് പോയിട്ട് വേറെ പണിയുണ്ട് " 
"ഇങ്ങള്‍ക്ക്‌ തെരക്കായത് കൊണ്ട് ഞാന്‍ കാര്യായിട്ട് ഒന്നും ഉണ്ടാക്കുന്നില്ല. ഇങ്ങള് ഒരു ഗ്ലാസ് പാലെങ്കിലും കുടിച്ചിട്ട് പോയാല്‍ മതി ". എന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോയി.

ഞാന്‍ ഒളി കണ്ണിട്ടു ജാഫെറിനെ നോക്കി. അവന്‍ എന്നെ നോക്കി ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരി പാസ്സാക്കി. അക്നോലോഡ്ജമെന്റ് (Acknowledgment) ആയി ഞാനും ഒരു കോള്‍ഗേറ്റ് പുഞ്ചിരി കൈ മാറി. ഞങ്ങടെ പുഞ്ചിരികള്‍ കൂട്ടിമുട്ടി ഒരു ട്രാഫിക് ജാം ഉണ്ടാകുന്നതിനു മുന്‍പേ കൈയില്‍ രണ്ടു ഗ്ലാസ് പാലുമായി ബീരാനിക്കാന്റെ ഭാര്യ വന്നു. പാല്‍ ഗ്ലാസുകള്‍ ടീപോയിയുടെ മേലെ വെച്ചതിനു ശേഷം അവര്‍ അകത്തേക്ക് പോയി. തിരിച്ചു വന്ന അവരുടെ കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ മൂന്ന് പുഴുങ്ങിയ മുട്ടയും ഉണ്ടായിരുന്നു. അതും ടീപോയിയുടെ മേലെ വെച്ച് ഞങ്ങളെ നോക്കി പറഞ്ഞു.

"ഇബുട്ത്തെ പയീന്റെ പാലാ....മുട്ടയും ഇബുട്ത്തെ കോയിന്റെതാ......കൊറവൊന്നും ബിജാരിക്കാണ്ട് ങ്ങള് നല്ലോണം തിന്നോ.......ഞാന്‍ അപ്പറം പോകാം" എന്ന് പറഞ്ഞു ഞങ്ങളെ സ്വതന്ത്രരായ് തിന്നാന്‍ വിട്ടു അവര്‍ അകത്തേക്ക് പോയി.

"രണ്ടാളും ഓരോ മുട്ട തിന്നാം. അങ്ങനെയാകുമ്പോള്‍ ഒരു മുട്ട ബാക്കിയുണ്ടാകും. അതാണ്‌ അതിന്റെ ഒരു ഡീസെന്‍സി." എന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി മുട്ടയെടുക്കാന്‍ പ്ലേറ്റിലേക്ക് കൈനീട്ടിയതും ജാഫെര്‍ ഒരു മുട്ട വായില്‍ ഇട്ടിരുന്നു. "ഹോ...ഇങ്ങനെയുണ്ടോ ആക്രാന്തം." ഞാന്‍ അവനെയൊന്നു തറപ്പിച്ചു നോക്കി. അവന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ നല്ല ചാമ്പലാണ്. ബാക്കിയുള്ള രണ്ടു മുട്ടയില്‍ ഒന്നെടുത്തു ഞാന്‍ വായിലേക്ക് വെക്കാന്‍ തുടങ്ങിയതും മാളത്തില്‍ നിന്നും എലി തല പുറത്തേക്കു ഇടും പോലെ വാതിലിന്റെ പുറകില്‍ നിന്നും ഒരു കുട്ടിയുടെ തല പുറത്തേക്കു വന്നു. അവന്റെ നോട്ടം എന്റെ കയ്യിലുള്ള മുട്ടയില്‍ ആണ്. ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി 'വേണോ' എന്ന് ഞാന്‍ കൈ കൊണ്ട് ആക്ഷന്‍ കാട്ടിയതും പ്രാപ്പിടിയന്‍ കോഴി കുഞ്ഞിനെ റാഞ്ചിയത്‌ പോലെ എന്റെ കയ്യില്ലുള്ള മുട്ടയും കൊണ്ട് അവന്‍ മുറ്റത്ത്‌ എത്തിയതും ഒരുമിച്ചായിരുന്നു.

ഇനി ഒരു മുട്ടയേ ബാക്കിയുള്ളൂ . അത് കഴിച്ചാല്‍ നാണക്കേടാണ് . ഞാന്‍ മുട്ട വിട്ടു പാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ജാഫെര്‍ ചിരി പിടിച്ചു നിറുത്താന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒടുക്കം ചുമയായി മുട്ടയും ചിരിയും പുറത്തേക്കു വന്നു. അതെനിക്കിഷ്ടായി. അങ്ങനെ അവന്‍ മാത്രം സുഖിക്കേണ്ടല്ലോ!!

ഇതിനിടയില്‍ കീ..കീ ..പീ ..പീന്ന് ഹോണ്‍ മുഴക്കി വണ്ടിയോടിച്ചോണ്ട് ഒരു പീക്കിരി ചെക്കന്‍ ഞങ്ങടെ മുന്‍പില്‍ സഡന്‍ ബ്രൈക്കിട്ടു നിന്നു. ബീരാനിക്കാന്റെ ഏറ്റവും ഇളയ സന്തതിയാണെന്ന് തോന്നുന്നു. അവന്റെ നോട്ടം പ്ലേറ്റിലെ മുട്ടയില്‍ തന്നെ. ഇതെങ്ങാനം അവന്‍ എടുത്താല്‍ നാണക്കേടാണ് . ഒന്ന് പോലും ബാക്കി വെക്കാതെ എല്ലാ മുട്ടയും ഞങ്ങള്‍ തിന്നൂ എന്നല്ലേ ബീരാനിക്കാന്റെ ഭാര്യ കരുതുള്ളൂ!! എന്ത് വിലകൊടുത്തും ഈ മുട്ടയെ സംരക്ഷിക്കണം !! ഞാന്‍ ഒരു കൈ കൊണ്ട് മുട്ട പൊത്തി വെച്ചു മറ്റേ കൈ കൊണ്ട് അവനോടു അകത്തു പോകാന്‍ ആക്ഷന്‍ കാട്ടി. അതൊന്നും ഗൌനിക്കാതെ എന്റെ സംരക്ഷണ വലയം ഭേദിച്ചു മുട്ട കൈക്കലാക്കാന്‍ അവന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി. 

എന്റെടുത്ത്‌ ഒരുണ്ടയും നടക്കില്ല എന്ന് മനസ്സിലാക്കിയ അവന്‍ അവസാന അടവ് എന്ന നിലയില്‍ കീ കൊടുത്ത പാവയെ പോലെ നിലവിളിക്കാന്‍ തുടങ്ങി. ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എന്നിട്ടും മുട്ടയിലുള്ള പിടി ഞാന്‍ വിട്ടില്ല. അവനും അഭിമാനിയാ !!! അവനും പിടി വിട്ടില്ല !! കുട്ടിയുടെ കരച്ചില്‍ കേട്ട് ബീരാനിക്കാന്റെ ഭാര്യ ഓടി വന്നു. പ്ലേറ്റില്‍ നിന്ന് മുട്ടയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ഞാന്‍ തടയുന്ന ഭീകര കാഴ്ചയാണ് അവര്‍ കണ്ടത്. അവരുടെ മാതൃഹൃദയം തുടിച്ചെങ്കിലും വിരുന്നുകാരെ വെറുപ്പിക്കേണ്ട എന്ന് കരുതി ചിരിച്ചോണ്ട്‌ അവര്‍ എന്നോട് പറഞ്ഞു.

"അതാ ചെറിയോന്‍ എടുത്തോട്ടെ .....അല്ലേല്‍ ഓന്‍ കരച്ചില്‍ നിറുത്തൂല. " 

സൈക്കിളില്‍ നിന്നും വീണ ഒരു ചിരി മുഖത്ത് വരുത്തി ഞാന്‍ മുട്ടയില്‍ നിന്നുമുള്ള പിടി വിട്ടു. കിട്ടിയ തക്കത്തിന് മുട്ടയും എടുത്തു ആ ചെക്കന്‍ സ്ഥലം വിട്ടു. അധിക നേരം അവിടെ ചമ്മാന്‍ നില്‍ക്കാതെ ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ ഒരുങ്ങി.

"ഞാനിപ്പ ബരാം" എന്ന് പറഞ്ഞു ബീരാനിക്കാന്റെ ഭാര്യ അകത്തു പോയി കയ്യില്‍ എന്തോ ഒരു പൊതിയുമായി തിരിച്ചു വന്നു. എന്നിട്ട് ആ പൊതി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു

"മോന് നാടന്‍ മുട്ടയ്ക്ക് ഇത്ര ബീര്യം ഉണ്ടേല്‍ പൊരേല്‍ പോയി ഉമ്മാനോട് പുയുങ്ങി തരാന്‍ പറ. ഇതില്‍ പത്തു മുട്ടയുണ്ട്‌ "

ഇത് കേട്ടതും എന്റെ മുഖത്തെ രക്തയോട്ടം നിലച്ചു. ഞാനത്രയും കാലം ഫെയര്‍ ആന്‍ഡ്‌ ലൌലി തേച്ചു വെളുപ്പിച്ച എന്റെ മുഖം ഒന്നൂടെ ഇരുണ്ടു.........ഒരക്ഷരം ഉരിയാടാതെ ആ പൊതിയും എടുത്തു സ്റ്റെപ് ഇറങ്ങി ഞാന്‍ റോഡിലേക്ക് നടന്നു..... പുറകെ പൊട്ടിച്ചിരിച്ചു കൊണ്ട് ജാഫെറും........!!

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

സസ്പെന്‍സ് പൊളിയാത്ത ആദ്യ രാത്രി!!!

കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ട് ഉടുക്കുന്നവരോട് ചെറുപ്പം മുതലേ എനിക്ക് ഭയങ്കര ആരാധനയായിരുന്നു. "എടാ പുല്ലേ, ദാ അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ....ഇതെടുത്തു ആണുങ്ങളെ പോലെ അന്തസ്സായി മടക്കിക്കുത്താനും അറിയാം ജോസെഫിന്." എന്ന് പറഞ്ഞു മുണ്ടും മടക്കിക്കുത്തി മമ്മൂക്ക സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ ആവേശം മൂത്ത് ഞാനിപ്പോഴും രോമാഞ്ച കഞ്ചുകന്‍ ആകാറുണ്ട്. മുണ്ടുടുത്ത ആണുങ്ങളെ കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തവും കുലീനതയും തോന്നാറുണ്ട്. മാത്രമല്ല ഏറ്റവും വേഗത്തില്‍ ഊരാനും ഉടുക്കാനും വിധത്തില്‍ 'ഹൈ സ്പീഡ് പ്ളഗ് ആന്‍ഡ്‌ പ്ളേ' ഫെസിലിറ്റി ഉള്ള ഒരേയൊരു വസ്ത്രവും മുണ്ടാണ്..  ഇതെല്ലാം പോരെങ്കില്‍ ആവശ്യത്തിനു  എയര്‍ സെര്‍ക്കുലേഷനും ഉണ്ടാകും. !!

ദൌര്‍ഭാഗ്യം എന്ന് പറയട്ടെ ചക്ക പോത്ത് പോലെ വളര്‍ന്നിട്ടും നാലാളുടെ മുന്നില്‍ ഇറങ്ങാന്‍ പാകത്തില്‍ മുണ്ടുടുക്കാന്‍ എനിക്കറിയില്ല. അത് കൊണ്ടാണല്ലോ ആറ്റ് നോറ്റുണ്ടായ നിക്കാഹിനു നോര്‍ത്ത് ഇന്ത്യക്കാരുടെ കുര്‍ത്തയും പൈജാമയും ഇടേണ്ടി വന്നത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു തലേല്‍ തൊപ്പീം വെച്ച് നല്ല നാടന്‍ പുയ്യാപ്ലയായി നിക്കാഹിനു ഇരിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മുണ്ടുടുക്കാന്‍ നിര്‍ബന്ധിച്ചതാണ്. പക്ഷെ എന്റെ ജീവിതത്തിലെ നാഴിക കല്ലാകാന്‍ പോകുന്ന നിക്കാഹിനു ഒരു പരീക്ഷണം നടത്താനുള്ള ചങ്കുറപ്പ് എനിക്കില്ലായിരുന്നു. കാരണം മുണ്ടുടുത്ത് എന്ന് പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിനെ പോലെ ഞാന്‍ നാണം കെട്ട് പണ്ടാരമടങ്ങിയിട്ടുണ്ട്.

ഇനി അല്പം ഫ്ലാഷ് ബാക്ക് . സുന്നത്ത് കഴിഞ്ഞു പള്ളീല്‍ കൂടലിനാണ് ഞാന്‍ ആദ്യായിട്ട് മുണ്ട് ഉടുത്തത്. പച്ചക്കരയുള്ള ഒരു കുഞ്ഞി മുണ്ടും ഉടുത്ത് തലയില്‍ ഒരു ഉറുമാലും കെട്ടി പത്രാസില്‍ പള്ളീല്‍ പോയപ്പോള്‍ 'ഞാനും വലിയവനായി' എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിനു ശേഷം പതിവ് വേഷമായ നിക്കര്‍ വലിച്ചെറിഞ്ഞ്‌ വീട്ടില്‍ ലുങ്കി ഉടുക്കാന്‍ തുടങ്ങി. താമസം ഉമ്മാമയുടെ കൂടെ തറവാട്ടില്‍ ആയതിനാല്‍ മാമന്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ചൈന സില്‍ക്കിന്റെ നല്ല പള പളാന്നുള്ള ലുങ്കിയെ കിട്ടുള്ളൂ ധരിക്കാന്‍..ഈ ലുങ്കികള്‍ എങ്ങനെ ഉടുത്താലും നേരെ നില്‍ക്കില്ല. എപ്പോഴും ഊരി താഴെ പോകും. ഈ ഊരലില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പരിഹാരം ഞാന്‍ കണ്ടെത്തിയിരുന്നു. സധാരണ പോലെ ലുങ്കിയുടുത്ത് കോന്തല രണ്ടും വലിച്ചു പുറകില്‍ മുറുക്കി കെട്ടുക. രാവിലെ ഒരു കെട്ടു കെട്ടിയാല്‍ രാത്രി ഉറങ്ങുമ്പോള്‍ മാത്രം കെട്ടഴിച്ചാല്‍ മതി. അതിനിടയില്‍ ഒന്നും രണ്ടുമൊക്കെ ലുങ്കി അഴിക്കാതെ അഡ്ജസ്റ്റ് ചെയ്യണം. മിക്കപ്പോഴും ഈ കെട്ടു മുറുകിയിട്ടു അഴിക്കാനക്കാതെ അരിവാള് കൊണ്ട് കോന്തല അറക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉമ്മാമയുടെ ലുങ്കികള്‍ക്കൊന്നും കോന്തല ഉണ്ടായിരുന്നില്ല !!

അന്ന് പതിവ് പോലെ ലുങ്കിയും മടക്കിക്കുത്തി ചെരുപ്പ് വണ്ടിയും ഉരുട്ടി റോഡിലൂടെ പോകുമ്പോഴാണ് അമ്മദിക്കയുടെ വീടിന്റെ ഉമ്മറത്ത്‌ ഒരാള്‍ക്കൂട്ടത്തെ കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് ടീവിയില്‍ ഏതോ സിനിമ ഇട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. ആ സമയത്ത് ടീവി ഒരപൂര്‍വ വസ്തു ആണ്. ഞങ്ങടെ നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമേ ടീവിയുള്ളൂ.    അതിനാല്‍ എവിടെ ടീവി വെച്ചാലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആള്‍ക്കൂട്ടം പതിവാണ്.

വണ്ടി അമ്മദിക്കയുടെ വീട്ടു മുറ്റത്ത്‌ പാര്‍ക്ക് ചെയ്തു ഞാനും ടീവിയുടെ ഏറ്റവും മുന്‍പില്‍ പോയിരുന്നു. പതിവില്ലാത്ത വിധം ആള്‍ക്കൂട്ടം വരാനുള്ള ഗുട്ടന്‍സ് അപ്പോഴാണ്‌ പിടി കിട്ടിയത് . വീസിയാറിലാണ് പടം ഓടുന്നത്. നാട്ടിലെ പിള്ളാരെല്ലാരും ചേര്‍ന്ന് VCR വാടകയ്ക്കെടുത്തതാണ്. ഹിന്ദി പടമാണ്. 'ഫൂള്‍ ഓര്‍ ഖാണ്ട' എന്നാണ് പടത്തിന്റെ പേരെന്ന് അടുത്തിരിക്കുന്ന പയ്യന്‍ പറഞ്ഞറിഞ്ഞു.

എനിക്കന്നും ഹിന്ദി 'തോട തോട മാലൂം' ആയതിനാല്‍ കുറച്ചു നേരം പടം കണ്ടപ്പോഴേക്കും ബോറടിച്ചു തുടങ്ങി. 'ഇതിലും ഭേദം വണ്ടിയോടിച്ചു നാട് ചുറ്റല്‍ ആണെന്ന്' മനസ്സില്‍ പറഞ്ഞു ഞാന്‍ എഴുന്നേറ്റു മുറ്റത്തേക്ക് ഓടി. പിന്നാലെ മാലപ്പടക്കത്തിനു തീ കൊളുത്തിയത് പോലെ ഒരു ശബ്ദം ഞാന്‍ കേട്ടു. ടീവി കണ്ടിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഈച്ചയും പൂച്ചയും അടങ്ങുന്ന സകലമാന ചരാചരങ്ങളും എന്നെ നോക്കി നെഞ്ചത്തടിച്ചു ചിരിക്കുന്നതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.

ചിരിയുടെ റൂട്ട് കോസ് അറിയാതെ അന്തം വിട്ടു പോയ ഞാന്‍ ഒരു നിമിഷം താഴേക്ക്‌ നോക്കിയപ്പോള്‍ സ്ക്രീന്‍ ഷോട്ട് സഹിതം അതിന്റെ ഉത്തരം കിട്ടി. ടീവിയുടെ മുന്നില്‍ നിന്നും പുറത്തേക്കോടിയപ്പോള്‍ ലുങ്കി അഴിഞ്ഞു താഴെ പോയത് ഞാനറിഞ്ഞിരുന്നില്ല. ഒരിക്കലും അഴിഞ്ഞു പോകില്ല എന്ന് ഞാന്‍ വിശ്വസിച്ച എന്റെ കോന്തലക്കെട്ട് അഴിഞ്ഞിരിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ബാലാലിനെ കൈ കിട്ടിയെങ്കില്‍ വെടി വെച്ച് കൊല്ലണം!!

"അകത്തു പോയി ലുങ്കി എടുക്കണോ? അതോ പിറന്ന പടി വീട്ടിലേക്കോടണോ" എന്ന കന്ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് എന്നോട് സഹതാപം തോന്നിയ ആരോ ലുങ്കി മുറ്റത്തേക്ക് എറിഞ്ഞു തന്നു. കമാന്ന് ഒരക്ഷരം ഉരിയാടാതെ  ലുങ്കിയെടുത്ത് അരയില്‍ ചുറ്റി വണ്ടിയെടുത്തു കക്ഷത്ത്‌ വെച്ച് ഉള്ള ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കോടി. ഞാനന്നോടിയ വഴിയില്‍ ഇപ്പോഴും പുല്ലു മുളച്ചിട്ടില്ല എന്ന് എല്ലാരും പറയും പോലെ ഞാനും പറയുന്നു. അല്ലേലും താറിട്ട റോഡില്‍ പുല്ലു മുളയ്ക്കില്ലല്ലോ!!

ചെറിയ കുട്ടിയായതിനാല്‍ അന്നത്തെ വസ്ത്രാക്ഷേപം എന്റെ ഇമേജിന് വലിയ ഡയമേജ് ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു സംഭവം എന്റെ ഇമേജ് ഡയമേജ് ആക്കുക മാത്രമല്ല എന്റെ മുണ്ടുടുക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണും ഇട്ടു. വടകരയിലെ ഞങ്ങടെ ഇംഗ്ലീഷ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഓണാഘോഷം നടക്കുകയാണ്. ഞാനും കുറച്ചു സുഹൃത്തുക്കളും ആണ് സംഘാടകര്. ഓണമായത് കൊണ്ട് എല്ലാരും പരമ്പരാഗത വേഷത്തില്‍ വരണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. വാപ്പ ഉടുക്കുന്ന മുണ്ടുകളെല്ലാം പോളിസ്റ്റെര്‍ ആയതിനാല്‍ അയല്‍വാസി അനീഷിന്റെ കോട്ടന്‍ മുണ്ട് കടം വാങ്ങിയിട്ടാണ് ഞാന്‍ ഉടുത്തത്. 

"ഞാന്‍ മുണ്ട് ഉടുത്താല്‍ ശരിയാവില്ല ഊരിപ്പോകും" എന്ന് പറഞ്ഞു ഒഴിയാന്‍ നോക്കിയപ്പോള്‍ "ബെല്‍റ്റ്‌ കെട്ടി ടൈറ്റ് ആക്കിയാല്‍ മതി. ഇങ്ങനെയല്ലേ എല്ലാരും മുണ്ടുടുത്ത് പഠിക്കുക" എന്ന് പറഞ്ഞു സുഹൃത്തുക്കളാണ് എനിക്ക് ആത്മ വിശ്വാസം തന്നത്. അല്ലേലും ഇതുപോലെയുള്ള സുഹൃത്ത് തെണ്ടികള്‍ ആണല്ലോ എല്ലാ നായകന്മാരെയും കുഴിയില്‍ ചാടിക്കുന്നത്!! 

ഓണാഘോഷം തകൃതിയായി നടന്നു. അടുത്തത് ഓണ സദ്യയാണ്. സദ്യ ഉണ്ടാക്കിയിരുന്നത് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അടുത്തുള്ള എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. ഉച്ചയായപ്പോള്‍ ഞങ്ങള്‍ സംഘാടകര്‍ എല്ലാരും ചേര്‍ന്ന് ഭക്ഷണം എടുക്കാന്‍ പോയി. 

ചോറും പാത്രവും എടുത്താല്‍ മുണ്ടില്‍ കരിയാകുമെന്നു പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഞാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. കറികളും മറ്റു വിഭവങ്ങളും ചെറിയ പാത്രങ്ങളില്‍ ആണ് ഉള്ളത് . ഒരാള്‍ക്ക് രണ്ടു കയ്യിലും കൂടി രണ്ടു പാത്രങ്ങള്‍ എടുക്കാം. ഞാന്‍ പായസവും കൂട്ട് കറിയും എടുക്കാമെന്നേറ്റു. മുണ്ട് മടക്കിക്കുത്തി രണ്ടു കയ്യിലും പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് നടന്നു. വടകര വില്ല്യാപ്പള്ളി റോഡ്‌ ക്രോസ് ചെയ്തു വേണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ എത്താന്‍. തിരക്കുള്ള റോഡിലൂടെ നാലഞ്ചു പേര്‍ കഷ്ടപ്പെട്ട് ഭക്ഷണം കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അലിവു തോന്നിയ ട്രാഫിക് പോലീസുകാരന്‍ വണ്ടികളെല്ലാം നിറുത്തിച്ചു ഞങ്ങള്‍ക്ക് വഴിയൊരുക്കി തന്നു.

"ഞാനാണ് ഓണവും, ഓണ സദ്യയും കണ്ടു പിടിച്ചത് " എന്ന ഭാവത്തില്‍ തലയും ഉയര്‍ത്തിപ്പിടിച്ചു നാട്ടുകാരുടെയും വണ്ടിക്കാരുടെയും മുന്നിലൂടെ പാത്രങ്ങളും പൊക്കിപ്പിടിച്ച് ഞാന്‍ ഗമേല് നടക്കുകയാണ്. പുറകെ എന്റെ സുഹൃത്തുക്കളും. പെട്ടെന്ന് അതിലൊരുത്തന്‍ 'എടാ മുണ്ടോളീ' എന്ന് പരിഭ്രമത്തോടെ വിളിച്ചു.

"എന്താടാ വിളിച്ചു കൂവുന്നത്..പെട്ടെന്ന് റോഡ്‌ ക്രോസ് ചെയ്യാന്‍ നോക്ക്." എനിക്ക് ദേഷ്യം വന്നു.
"മുണ്ടോളി നിന്റെ മുണ്ട്..."

അവന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ അപകടം മണത്ത ഞാന്‍ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍' താഴേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകം ആയിരുന്നു. പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!

ഊരിപ്പോയതിന്റെ ബാക്കി പാതി കൂടി താഴെ പോകുന്നതിനു മുന്‍പ് അര്‍ജെന്റ്റ് ആക്ഷന്‍ എടുത്തേ പറ്റൂ. പക്ഷെ മുണ്ട് നേരെയാക്കണമെങ്കില്‍ കൈ ഫ്രീ ആകണം. കൈ ഫ്രീ ആകാന്‍ പാത്രങ്ങള്‍ താഴെ വെക്കണം. പാത്രങ്ങള്‍ താഴെ വെക്കാന്‍ കുനിഞ്ഞാല്‍ മുണ്ട് മൊത്തത്തില്‍ അഴിഞ്ഞു വീഴും. ആകെ ഒരു ഡെഡ് ലോക്ക് സിറ്റുവേഷന്‍.!!....

ഇപ്പോള്‍ തന്നെ ജട്ടിയുടെ കളര്‍ നാട്ടുകാര്‍ കാണുന്നുണ്ട്. സൈസും ബ്രാന്‍ഡും ആരേലും വിളിച്ചു പറയുന്നതിന് മുന്‍പ് എന്തേലും ചെയ്യണം. ജഗതിയുടെ കമന്റ്‌ കേട്ട രഞ്ജിനിയെ പോലെ അതി ദയനീയമായി ഞാന്‍ പുറകെ വരുന്ന സുഹൃത്തുക്കളെ നോക്കി സഹായിക്കാന്‍ കണ്ണ് കൊണ്ട് ആക്ഷന്‍ കാട്ടി.  സാധാരണ ഹീറോയുടെ ശിങ്കിടികള്‍ ചെയ്യുമ്പോലെ എന്ത് ചെയ്യണമെന്നറിയാതെ കുന്തം വിഴുങ്ങിയത് മാതിരി അവരും അന്താളിച്ചു നിന്നു. അല്ലേലും ഇങ്ങനെയുള്ള അപകട ഘട്ടങ്ങളില്‍ ഇവന്മാരെ കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടാറുണ്ടോ!!!

എന്റെ നിസ്സഹായാവസ്ഥ കണ്ടു മനസ്സലിഞ്ഞ ട്രാഫിക് പോലീസുകാരന്‍ ഓടി വന്നു രംഗം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് പാത്രങ്ങള്‍ വാങ്ങി കൈ റിലീസ് ആക്കിത്തന്നു. അഴിഞ്ഞു വീണ മുണ്ട് നേരെയാക്കി പോലീസുകാരന് നന്ദിയും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ സ്പോട്ടില്‍ നിന്ന് എസ്കേപ് ആയി.!

ഇനി മേലില്‍ മുണ്ട് ഉടുക്കില്ലാന്നു അന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന്റെ പുറത്താണ് നിക്കാഹിന് മുണ്ടിനു പകരം കുര്‍ത്തയാക്കിയത്. അത് കൊണ്ട് എന്തുണ്ടായി?? നാട്ടുകാരുടെ മുന്‍പില്‍ വെച്ച് പുതിയാപ്ലയുടെ മുണ്ടഴിഞ്ഞ് ഫസ്റ്റ് നൈറ്റിനു മുന്‍പേ സസ്പെന്‍സ് പൊളിഞ്ഞില്ല :-) ഇനി ഫസ്റ്റ് നൈറ്റില്‍ എന്ത് നടന്നു എന്നാവും നിങ്ങടെ ചോദ്യം.........അമ്പട മുത്തേ.......അത് തല്‍ക്കാലം സസ്പെന്‍സ് ആയി തന്നെയിരിക്കട്ടെ :-)


സമര്‍പ്പണം:

ദുബായിയില്‍ പോയതിനു ശേഷം എനിക്ക് ജാഡയും അഹങ്കാരവുമാണെന്നും, പരമ്പരാഗത ആചാരങ്ങളോടു പുച്ഛമാണെന്നും, അതു കൊണ്ടാണ് മുണ്ട് ഒഴിവാക്കിയതെന്നും പറഞ്ഞു നടക്കുന്ന നാട്ടിലെ എല്ലാ പരദൂഷണ തെണ്ടികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു!!!

ഫോട്ടോ കടപ്പാട് ഫേസ് ബുക്ക്‌ പിന്നെ എന്റെ സ്വന്തം വിവാഹ ആല്‍ബം.

ഞായറാഴ്‌ച, നവംബർ 27, 2011

മുണ്ടോളിക്കും മംഗല്യം..എല്ലാരും ബന്നോളീ.. കോയി ബിരിയാണി തിന്നോളി..

പ്രിയപ്പെട്ടവരേ, 'ഒരു ദുബായിക്കാരന്‍' എന്ന ഞാന്‍ ബൂലോകത്ത് എത്തിയിട്ട് ഏതാണ്ട് ആറു മാസമാകുന്നു. ബ്ലോഗിങ്ങിന്റെ abcd അറിയാത്ത എനിക്ക് ബ്ലോഗ്‌ തുടങ്ങാന്‍ പ്രോത്സാഹനം തന്ന എന്റെ സുഹൃത്ത്‌ ദീപ്തിക്കും, ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന എന്റെ സീനിയറും ബ്ലോഗറുമായ അമ്ജിത് ഇക്കയ്ക്കും, എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

വിരലില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമേ എന്റേതായി പുറത്തു വന്നിട്ടുള്ളൂ..അത് തന്നെ ഒപ്പിച്ചെടുക്കാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.!! ഈ പോസ്റ്റുകള്‍ എല്ലാം ഉദാത്തവും ഉത്കൃഷ്ടവും മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പുഷ്ടീകരിക്കുന്ന അമൂല്യ മുത്തുകള്‍ ആണെന്നുമുള്ള ബുദ്ധി ജീവി അവകാശ വാദങ്ങള്‍ ഒന്നും എനിക്കില്ല. ഇനി ഉണ്ടാകാനും പോന്നില്ല!! എന്റെ തോന്നലുകളും അനുഭവങ്ങളും എനിക്ക് പറ്റിയ അക്കിടികളും ഹാസ്യ രൂപേനെ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.

എന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് ബൂലോകത്ത് നിന്നും ഇതുവരെ നല്ല പ്രോത്സാഹാനമാണ് ലഭിച്ചത്. നിങ്ങളുടെയെല്ലാം നിറഞ്ഞ സ്നേഹവും പ്രോത്സാഹനവും കൊണ്ടാണ് പുലികളും സിംഹങ്ങളും വിരാചിക്കുന്ന ബൂലോകത്ത് ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ പോലെയുള്ള ഒരു എലിക്കുട്ടിക്കു പറ്റിയത്. ബ്ലോഗിലോ മ ഗ്രൂപ്പിലോ വെച്ച് വാക്കാലെയോ നോക്കാലെയോ കമെന്റാലെയോ നിങ്ങളെ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ അതിനൊക്കെയിപ്പോള്‍ ക്ഷമ ചോദിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത വിഷയത്തില്‍ മാത്രമാണെന്നും വ്യക്തിപരമായി വിദ്വേഷമോ പിണക്കമോ ആരോടുമില്ല എന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

നന്ദി രേഖപ്പെടുത്തലും മാപ്പ് പറച്ചിലും കണ്ടപ്പോള്‍ ബ്ലോഗെഴുത്തും നിറുത്തി ഇവന്‍ നാടുവിടുകയാണെന്ന് കരുതി നിങ്ങള്‍ സന്തോഷിച്ചെങ്കില്‍ 'അത് വെറും അതിമോഹമാണ്'. ഇനിയും കുറേക്കാലം കൂടി നിങ്ങള്‍ എന്നെ സഹിച്ചേ പറ്റുള്ളൂ. 'കണ്ടക സാറ്റെര്‍ഡേ' കൊണ്ടേ പോകുള്ളൂ എന്നല്ലേ!! പിന്നെ ഈ നന്ദി പറച്ചിലും ക്ഷമ ചോദിക്കലുമൊക്കെ എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിള്‍ ആണ്. എന്റെ കല്യാണം പ്രമാണിച്ച് കുറച്ചു ദിവസത്തെ ഇടവേളയെടുക്കാന്‍ പോവാണ്.

"ഹമ്പടാ മുണ്ടോളി!!!!നിനക്ക് കല്യാണ പ്രായമൊക്കെ ആയോ" എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും! സത്യം പറഞ്ഞാല്‍ അങ്ങനെ എനിക്കും തോന്നാതിരുന്നില്ല! നാട്ടുനടപ്പനുസരിച്ച് ഇപ്പോള്‍ തന്നെ ഞാന്‍ Over Aged ആണ് പോലും. കോയമ്പത്തൂരില്‍ എന്റെ സീനിയറായി പഠിച്ച ചേട്ടന്മാരും ചെന്നൈയില്‍ ഒരുമിച്ചു ജോലി ചെയ്ത സമ പ്രായക്കാരായ പെണ്‍കുട്ടികളും ഇപ്പോഴും അവിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. പക്ഷെ എന്റെ നാട്ടില്‍ 18 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെയും 24 വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും കെട്ടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ചൊറിച്ചില്‍ തുടങ്ങും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയില്ലേലും അയല്‍ക്കാരന്റെ കാര്യം നോക്കാന്‍ 'ഞമ്മളെ' നാട്ടുകാര്‍ക്ക് ഭയങ്കര ശുഷ്കാന്തിയാ..

എന്റെ കാര്യത്തിലും ഈ ചൊറിച്ചില്‍ തുടങ്ങിയിട്ട് കുറേക്കാലമായി. കോഴ്സ് തീരട്ടെ, ജോലിയാവട്ടെ, പെങ്ങടെ കല്യാണം കഴിയട്ടെ എന്നെല്ലാം പറഞ്ഞു കുറേക്കാലം തടിതപ്പി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കല്യാണം അടുത്ത വരവിനാവട്ടെ എന്ന് പറഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ ചോദ്യം കേട്ടപ്പോള്‍ സകല കണ്ട്രോളും പോയി.

"നീ ബൈക്കിലും കാറിലും ഒക്കെ പോണതല്ലേ..നിനക്ക് വല്ല അപകടോം ഉണ്ടായിട്ടുണ്ടോ? ..സത്യം പറ...ഇപ്പൊ എല്ലാത്തിനും ചികിത്സയുണ്ട് "

കളിച്ചു കളിച്ചു എന്റെ 'പുരുഷത്തത്തത്വത്തില്‍' തൊട്ടാണ് അവന്റെ കളി!! "പോടാ @$%@!# മോനെ നീ നിന്റെ കാര്യം നോക്കിയാല്‍ മതി" എന്ന് പറഞ്ഞു അവനെ ഓടിച്ചു. അതോടെ അവന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഞാന്‍ ഔട്ട്‌ ആയി.

പാമ്പന്‍ പാലം പോലെ സ്ട്രോങ്ങായ എന്നെ നോക്കി ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവനെങ്ങനെ ധൈര്യം വന്നു? ദേഷ്യം മാറിയപ്പോള്‍ സിറ്റുവേഷന്‍ ഞാനൊന്ന് അനലൈസ് ചെയ്തു നോക്കി. എന്റെ പ്രൊഡക്ഷന്‍ സിസ്ടത്തിന്റെ കപ്പാസിറ്റിയില്‍ അവനു ഡൌട്ട് വന്നെങ്കില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം എന്നെക്കാളും നാലഞ്ച് വയസ്സ് താഴത്തുള്ള കസിന്‍സൊക്കെ പെണ്ണുകെട്ടി രണ്ടും മൂന്നും പിള്ളാരെയുണ്ടാക്കി ആണായി നെഞ്ചും വിരിച്ചു നടക്കുന്നു. ഞാന്‍ മാത്രം പഠിപ്പ്, ജോലി എന്നൊക്കെ പറഞ്ഞു കുറെക്കാലമായി കല്യാണം മാറ്റിവെക്കുന്നു. 

ചോദ്യം ചോദിയ്ക്കാന്‍ ഏത് പോലീസുകാരനും പറ്റും. പക്ഷെ ഞമ്മളെ ബേജാറ് ആരറിയുന്നു?. 'മേലെ ആകാശോം താഴെ ഭൂമീം അതിന്റെടേല്‍ ഫേസ് ബുക്കും' എന്ന വിചാരത്തില്‍ നടക്കുന്ന ചെക്കന്മാര്‍ പെണ്ണ് കെട്ടിയതിനു ശേഷം 'ങ്ങളേടിയാ,ങ്ങള് എന്താക്ക്ന്നാ,ങ്ങള് എപ്പാ വരുന്നേ, ങ്ങളോടി ആരാ ഉള്ളേ' എന്നീ ഹലാക് ചോദ്യങ്ങള്‍ കേട്ട് നട്ട പെരാന്തായി നടക്കുന്നത് കാണുമ്പോള്‍ ധൈര്യത്തോടെ ആരാ ഈ ഏര്‍പ്പാടിന് നിന്ന് കൊടുക്കുക? 'ന ഹസ്‌ബെന്ഡ് സ്വാതന്ത്ര്യമർഹതി ' എന്നല്ലേ വിവരമുള്ള ആരോ പറഞ്ഞു വെച്ചത്!! 

ഉത്തരാധുനിക കവികളില്‍ പ്രമുഖനും കൂതറ കവിതകളുടെ ഉപക്ഞാതാവുമായ ശ്രീ ഹരിശങ്കറിന്റെ സില്‍സില എന്ന കവിത സമാഹാരത്തിലെ 'കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല' എന്ന വരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്, ജുമൈറ ബീച്ച്, ദുബായ് മാള്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നും  ബ്രിട്ടിനി സ്പിയേഴ്സിന്റെ കണ്‍സേര്‍ട്ടിന്(concert) പോയും ജീവിതം സില്‍സിലയാക്കുന്ന ഞാനെന്ന ബാച്ചിലര്‍ ഏകാധിപതിക്ക് നേരെയുള്ള 'മുല്ലപ്പൂ' മുന്നേറ്റമാണ് പെണ്ണ് കെട്ടല്‍ എന്നാണു സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പല എക്സ്ക്യൂസുകള്‍ പറഞ്ഞു കുറേക്കാലം പിടിച്ചു നിന്നത്. സ്നേഹ നിധികളായ നാട്ടുകാരുടെയും വാത്സല്യത്തിന്റെ നിറ കുടങ്ങളായ കുടുംബക്കാരുടെയും കൃമി കടി സഹിക്കാതായപ്പോള്‍ അഞ്ചാറ് മാസം മുന്‍പ് വീട്ടുകാര്‍ എന്റെ കല്യാണം ഉറപ്പിച്ചു. ഇനിയും മസില്‍ പിടിച്ചാല്‍ 'ഡോക്ടര്‍ നാരായണ റെഡ്ഢിയുടെ' അഡ്രെസ്സ് വീട്ടുകാര്‍ തന്നാലോ എന്ന് ഭയന്നു ഇപ്രാവശ്യം ഞാനും കല്യാണത്തിന് സമ്മതിച്ചു. എന്തു ചെയ്യാം കാലത്തിനനുസരിച്ച് ടെമ്പ്ലേറ്റ് മാറ്റാതെ പറ്റില്ലല്ലോ !!

കല്യാണം ഡിസംബറില്‍ അല്ലേയെന്ന് കരുതി ഇത്രയും കാലം ടെന്‍ഷന്‍ ഫ്രീ ആയി നടക്കുകയായിരുന്നു.കൃഷ്ണനും രാധയും ഹിറ്റ്‌ ആയതു പോലെ എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് ! ഡിസംബര്‍ പത്തിനാണ് എന്റെ കല്യാണം എന്ന മഹാ സംഭവം നടക്കാന്‍ പോകുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുമായ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എല്ലാ ബ്ലോഗേഴ്സ് സുഹൃത്തുക്കളെയും എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.

കല്യാണത്തിന് വരുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതൊക്കെ വായിച്ചു നോക്കിയിട്ട് വന്നേച്ചാല്‍ മതി.
  • കല്യാണം എന്റെ വീട്ടില്‍ വെച്ചാണ്‌. വീട് വടകരയ്ക്ക് അടുത്തുള്ള എടച്ചേരിയിലാണ്. നാട്ടിലെ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. നാട്ടിലെ റോഡ്‌ പണിയുന്നത് PWD യാണ്. അല്ലാതെ ദുബായ് RTA അല്ല. ഡ്യൂട്ടി ഫ്രീ വഴി നാട്ടിലേക്കു റോഡ്‌ കൊണ്ട് വരാനുള്ള വകുപ്പില്ല. അതുകൊണ്ട് എല്ലാരും ഉള്ള റോഡ്‌ വെച്ചു അഡ്ജസ്റ്റ് ചെയ്യണം. 
  • ആരോടും റെജിസ്ട്രെഷന്‍ ഫീ ഈടാക്കുന്നതല്ല. (സ്പോണ്‍സര്‍മാരെ കിട്ടിയില്ല എന്ന് പറഞ്ഞു അവസാനം ഞാന്‍ പറ്റിക്കൂല)
  • എല്ലാരേയും ഉച്ചയൂണിനാണ് പ്രതീക്ഷിക്കുന്നത്. രാവിലെത്തന്നെ കെട്ടും പൊട്ടിച്ചു വന്നാല്‍ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാവില്ല . ഹോട്ടലില്‍ പോയി വല്ലതും കഴിച്ചോളണം. 
  • ആനുകാലികങ്ങളില്‍ എഴുതുന്ന ബ്ലോഗര്‍മാര്‍ക്കും അവാര്‍ഡ്‌ കിട്ടിയ ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച ബ്ലോഗര്‍മാര്‍ക്കും സ്പെഷ്യല്‍ പരിഗണന ഒന്നും ഉണ്ടായിരിക്കുന്നതല്ല. 
  • കല്യാണ വീട്ടില്‍ നിങ്ങടെ പുസ്തകം വില്‍ക്കാന്‍ അനുവദിക്കില്ല. അങ്ങനെ ആര്‍ക്കേലും നിര്‍ബന്ധം ഉണ്ടേല്‍ വടകര ബസ്‌ സ്റ്റാന്‍ഡില്‍ അതിനുള്ള സൌകര്യം ചെയ്തു തരുന്നതാണ്.
  • എല്ലാ ബ്ലോഗര്‍മാരും കല്യാണ വീട്ടില്‍ ഡീസെന്റ്‌ ആയി നില്‍ക്കണം. ബ്ലോഗിലും ഗ്രൂപ്പിലും ചെയ്യുമ്പോലെ പരസ്പരം തല്ലു കൂടി എന്റെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കരുത്. എന്റെ നാട്ടുകാരെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്നേഹിച്ചാല്‍ നക്കി കൊല്ലും..അല്ലെങ്കില്‍ സ്റ്റീല്‍ ബോംബ്‌ എറിഞ്ഞു കൊല്ലുന്ന ടീമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
ഇതൊക്കെ ഇപ്പോഴേ പറഞ്ഞില്ലേല്‍ കല്യാണത്തിന് വന്നു മൂക്കുമുട്ടെ ഫുഡും അടിച്ചു പിറ്റേന്ന് എന്നെക്കുറിച്ചും എന്റെ നാടിനെ കുറിച്ചും നിങ്ങള്‍ പോസ്റ്റ്‌ എഴുതിക്കളയും. 'ഓടുന്ന ബ്ലോഗര്‍ക്ക് ഒരു പോസ്റ്റ്‌ മുന്‍പേ' എന്നല്ലേ ചൊല്ല്!! 

പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. ...ഡിസംബര്‍ ഒന്നിന് ശേഷം എന്നെ ഈ നമ്പരില്‍ വിളിക്കാം 9539565345..അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ....അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. ..

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഒരു അറേബിയന്‍ ടൈപ്പിംഗ്‌ വീര ഗാഥ!

ഒരു പ്രവാസിയുടെ ജനനം! എന്ന കഴിഞ്ഞ പോസ്റ്റില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡിനായ്‌ Q നിന്നപ്പോള്‍ എനിക്കുണ്ടായ ദുരിതങ്ങള്‍ ആയിരുന്നു അവതരിപ്പിച്ചത്. നമ്മുടെ റിസെപ്ഷനിലെ ഹിഡുംബിയുടെ ഔദാര്യം കൊണ്ട് നാലഞ്ച് മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം എനിക്ക് ടോക്കെന്‍ ലഭിച്ചു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിന്നത് കൊണ്ടാവാം ടോക്കെന്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു നിര്‍വൃതി തോന്നി. ഹാപ്പി ജാം കഴിച്ച ചെക്കനെ പോലെ സന്തോഷം കൊണ്ട് വല്ല മതിലിലോ ഭിത്തിയിലോ ചാടിക്കേറിയാലോ എന്നു തോന്നിയെനിക്ക്. റേഷനരി ചാക്ക് പോലത്തെ വയറും വെച്ച് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതി ഭീകരമാകും എന്നുറപ്പുള്ളതിനാല്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി പതുക്കെ ടൈപ്പിംഗ്‌ സെന്ററിലേക്ക് നടന്നു.

ടൈപ്പിംഗ്‌ സെന്ററിലും നല്ല തിരക്കാണ്. ഇരിക്കാന്‍ ഹാളില്‍ കസേര നിരത്തിയിട്ടുണ്ടെങ്കിലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആളുണ്ട് ഓരോ കസേരയ്ക്കു ചുറ്റും. നാട്ടില്‍ കല്യാണ സദ്യ കഴിച്ചു പരിചയം ഉള്ളതു കൊണ്ട് ബംഗാളികളോട് തല്ലു കൂടി ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല. സീറ്റിനായി അവസാനം വരെ എന്നോട് മത്സരിച്ച ബംഗാളി ദയനീയമായി എന്നെ നോക്കിയപ്പോള്‍ കാലിന്‍ മേല്‍ കാലു കേറ്റി വെച്ച് ഒരു പരിഹാസച്ചിരി പാസ്സാക്കി മലയാളിയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

ബംഗാളിയില്‍ നിന്നും എന്റെ നോട്ടം പോയത് കൌണ്ടറിലെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്ന അറബി പെണ്‍കുട്ടികളിലേക്കാണ്. കോളേജ് കുട്ടികളാണെന്ന് തോന്നുന്നു. സ്വദേശീകരണത്തിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി പോലുള്ള 'എളുപ്പ 'പണികള്‍ കോളേജ് പിള്ളേരാണ് ചെയ്യുന്നത് എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു. അതെന്തായാലും നന്നായി.. വെറുതെയിരുന്നു ബോറടിക്കില്ലല്ലോ. വായ്നോട്ടത്തില്‍ ഡബിള്‍ PHD ഉള്ള എനിക്ക് നേരം പോക്കിന് വേറെ വല്ലതും വേണോ! നാട്ടിലെ പതിവ് അനുസരിച്ച് വായ്നോട്ടം എന്നാല്‍ അടി മുതല്‍ മുടി വരെയുള്ള കമ്പ്ലീറ്റ് ബോഡി സ്കാനിംഗ്‌ ആണ്. വൈകുന്നേരങ്ങളില്‍ വടകര പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്തും മുനിസിപ്പല്‍ പാര്‍ക്കിലുമൊക്കെ വെച്ച് എത്ര കോളേജ് പിള്ളേരെ ഇങ്ങനെ സ്കാന്‍ ചെയ്തിരിക്കുന്നു. ഹോ... അതൊക്കെ ഒരു കാലം. ഓര്‍ക്കുമ്പോഴേ കുളിര് കോരുന്നു ! 

മുഖവും കൈപ്പത്തിയും മാത്രം പുറത്തു കാണിക്കുന്ന ഈ അറബിച്ചികളെ ബോഡി സ്കാനിംഗ്‌ ചെയ്തിട്ട് എന്ത് കിട്ടാനാ? തല്ക്കാലം മുഖ സൌന്ദര്യം ആസ്വദിച്ചു ആശ തീര്‍ക്കാം എന്ന് കരുതി ക്യാമറ സൂം ചെയ്തു അവളുമാരുടെ മുഖത്തേക്ക് തിരിച്ചു വെച്ചു . 'മേക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ' എന്ന് ലാലേട്ടന്റെ ഡയലോഗ് തിരുത്തി എഴുതേണ്ടി വരുമോ എന്ന് ഒരു നിമിഷം കൊണ്ട് തോന്നിപ്പോയെനിക്ക്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാളുടെ മുഖത്ത് ഇങ്ങനെ make up കാണുന്നത്. ചെങ്കല്‍ ഭിത്തിയില്‍ കുമ്മായം പൂശിയത് പോലെ രണ്ടിഞ്ചു കനത്തില്‍ റോസ് പൌഡറും, സാന്‍ഡ് വിച്ചില്‍ ടൊമാറ്റോ സോസ് ഒഴിച്ചത് പോലെ ചുണ്ടില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന ലിപ്സ്ടിക്കും, കവിളുകളിലും പുരികങ്ങളിലും തമിഴന്മാര് കോലം വരച്ചത് പോലെ പല നിറത്തില്‍ പൂശിയിട്ടുള്ള ചായങ്ങളും ; എല്ലാം കൂടി രജനീകാന്തിന്റെ സിനിമയിലെ introduction സോങ്ങ് ആണ് കളര്‍ഫുള്‍ ആയ ഇവളുമാരുടെ മുഖം കാണുമ്പോള്‍ ഓര്‍മ വരുന്നത്.

'ആരുമില്ലേല്‍ ചീരു' എന്നല്ലേ പണ്ടാരോ പറഞ്ഞത് എന്നാശ്വസിച്ചു അവളുമാരുടെ മോന്തയുടെ സൌന്ദര്യം ആസ്വദിക്കുമ്പോഴാണ്‌ പുറകിലെ സീറ്റില്‍ നിന്ന് രണ്ടു മലയാളികളുടെ സംസാരം ചെവിയില്‍ പതിച്ചത്. സംസാരം കേട്ടിട്ട് മ്മടെ കോഴിക്കോട്കാരാണെന്ന് മനസ്സിലായി.

ഒന്നാമന്‍ : "ഇപ്പണത്തെ പോക്കിന് എന്തായാലും പെണ്ണ് കെട്ടണം. കെട്ട്ന്നുണ്ടേല്‍ ഇതുപോലത്തെ മൊഞ്ചുള്ള പെണ്ണുങ്ങളെ തന്നെ കെട്ടണം....എന്താ ഓള മോന്തേന്റെ ഒരു കളര്‍ ...എന്താ അയിന്റെ ഒരു തെളക്കം.."

രണ്ടാമന്‍ : "അയ്യിന്നെ അവ്വോക്കറെ......അത് തന്നെയാ ഞമ്മളേം ചിന്ത.. ...എല്ലാരും കെട്ടുന്നത് പോലെ കറത്ത് കരിമുട്ടി പോലെയുള്ള കുരിപ്പുങ്ങളെയൊന്നും എനക്ക് മാണ്ട.. ഞാനിപ്പ തന്നെ ഉമ്മാനോട് പറഞ്ഞു വെച്ചുക്ക്ണ്ട് എനക്ക് ബെളുത്ത പെണ്ണിനെ നോക്കിയാല്‍ മതീന്ന് ".

ഹോ എന്ത് നല്ല ചെറുപ്പക്കാര്‍ !! എന്തൊരു ദീര്‍ഘ വീക്ഷണം!! എന്തൊരു സൗന്ദര്യ ബോധം!! ഞാനുമുണ്ട് ചെറുപ്പക്കാരന്‍ ആണെന്നും പറഞ്ഞു നടക്കുന്നു.... പെണ്ണ് കെട്ടണോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ആ മാതൃക ചെറുപ്പക്കാരുടെ തിരുമുഖം ഒന്ന് ദര്‍ശിക്കാം എന്ന് കരുതി വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. കണ്‍സ്ട്രക്ഷന്‍ പണിക്കാരുടെ നീല നിറത്തിലുള്ള നീളന്‍ കോട്ടിട്ടു കരി ഓയിലില്‍ കുളിച്ചതു പോലെയുള്ള രണ്ടു കോലങ്ങള്‍. മരുഭൂമിയില്‍ പണിയെടുത്തു കരിഞ്ഞു ഉണങ്ങി പോയതാണെന്ന് കോലം കണ്ടാല്‍ മനസ്സിലാകും. എന്നിട്ടും ഈ കരിഞ്ഞ ഹൃതിക് രോഷന്മാര്‍ക്ക് വെളുത്ത പെണ്ണ് തന്നെ വേണം പോലും!! അതും അറബിച്ചികളെ പോലെ വെളുത്ത പെണ്ണുങ്ങള്‍! ഇവരൊക്കെ ഇങ്ങനെ തുടങ്ങുന്നത് കൊണ്ടല്ലേ മാലിയില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെ പുതിയാപ്ലമാര്‍ നാട്ടിലേക്കു ഇമ്പോര്‍ട്ട് ചെയ്യപ്പെടുന്നത് !! നാട്ടിലെ പാവം കറുത്ത പെണ്ണുങ്ങളെയൊക്കെ കാത്തോളനെ പടച്ചോനെ!! 

എന്തായാലും അധിക നേരം എനിക്ക് പടച്ചോനെ വിളിക്കേണ്ടി വന്നില്ല. അടുത്തത് എന്റെ ടോക്കെന്‍ നമ്പര്‍ ആണെന്നുള്ള അറിയിപ്പും പോകേണ്ട കൌണ്ടര്‍ നമ്പരും LCD യില്‍ തെളിഞ്ഞു. പാസ്പോര്‍ട്ടും മറ്റു രേഖകളും എടുത്തു ഞാന്‍ കൌണ്ടറിലെ അറബിച്ചിക്ക് സലാം ചൊല്ലി അവളുടെ മുന്‍പില്‍ ഇരുന്നു. പാസ്പോര്‍ട്ട് കൊടുത്തതും അതവള്‍ ഓപ്പണ്‍ ചെയ്തു ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഒക്കെ വിശദമായി നോക്കി. പിന്നെ പ്രേം നസീറിനെ കണ്ട ഷീലയെ പോലെ എന്നെ നോക്കി ഒരൊന്നൊന്നര നെടുവീര്‍പ്പിട്ട് എന്റെ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇങ്ങനെ നോക്കിയിരിക്കാന്‍ മാത്രം മൊഞ്ചുണ്ടോ എന്റെ മുഖത്തിന്‌ ! ഞാനും രാവിലെ കണ്ണാടീല്‍ നോക്കിയതാണല്ലോ ! ഇനിയിപ്പോള്‍ 'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്' ആയിരിക്കുമോ? ഇവളുമാരുടെ ടേസ്റ്റ്നെ കുറിച്ച് പല നിറമുള്ള കഥകളും കേട്ടിട്ടുണ്ട്. BMW കാര്‍, ജുമൈറയില്‍ ഒരു ഫ്ലാറ്റ്, സ്വന്തമായി ഒരെണ്ണ കിണര്‍, ഇന്തോ അറബ് പ്രണയത്തെ കുറിച്ച് ദുബായില്‍ നിന്നും ഫൈസല്‍ ബിന്‍ അഹമ്മദിന്റെ റിപ്പോര്‍ട്ട്..... എന്റെ സ്വപങ്ങള്‍ ബുര്‍ജ് ഖലീഫയോളം വളര്‍ന്നു.

Man.... what are you thinking? എന്ന അവളുടെ ചോദ്യം എന്നെ സ്വപനലോകത്തു നിന്നും തരിച്ചു കൊണ്ട് വന്നു. ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ ചിരിച്ചു കാണിച്ചപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്ത ചോദ്യം.

what's your full name? Can you pronounce it? 

ഓഹോ അപ്പോള്‍ എന്റെ പേരാണ് പ്രശനം!! കടിച്ചാല്‍ പൊട്ടാത്ത എന്റെ പേര് വായിച്ചിട്ടാണ് അവള്‍ നെടുവീര്‍പ്പിട്ടത് ...അല്ലാതെ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ല..

മൈ ഫുള്‍ നെയിം ഈസ്‌ ഷജീര്‍ മുണ്ടൊളീന്റവിട.(Shajeer Mundoleentavita)

മു.... മുണ്ടോ...മുണ്ടോലീ... അവള്‍ ഒരു ശ്രമം നടത്തി നോക്കി. രക്ഷയില്ല എന്ന് തോന്നിയപ്പോള്‍ കമ്പ്യൂട്ടറില്‍ എന്റെ details ഫില്‍ ചെയ്തു തുടങ്ങി.

പാസ്പോര്‍ട്ടില്‍ നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള്‍ ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല. കീ ബോര്‍ഡിന് വേദനിക്കാതിരിക്കാന്‍ കീകള്‍ പ്രസ്‌ ചെയ്യുന്നതിന് പകരം വിരലുകള്‍ കൊണ്ട് മൃദുലമായി തലോടുന്ന അഡ്വാന്‍സ്‌ ടെക്നോളജിയാണ് അവള്‍ അനുവര്‍ത്തിച്ചു വന്നത്. അങ്ങനെ തൊട്ടും തലോടിയും അഞ്ചു മിനിറ്റ് എടുത്ത് എന്റെ പേര് ഫില്‍ ചെയ്തു. പേര് ഫില്‍ ചെയ്തപ്പോഴേ അവള്‍ വെള്ളം കുടിച്ചു!! അടുത്തത് പെര്‍മനന്റ് അഡ്രസ്‌ ആണ്. 

ഷജീര്‍ മുണ്ടൊളീന്റവിട,പുത്തന്‍ പീടികയില്‍ താഴെക്കുനി,മുതുവടത്തൂര്‍ പോസ്റ്റ്,വടകര, കോഴിക്കോട്,കേരള,ഇന്ത്യ.

ഞാന്‍ തന്നെയിത് സ്പെല്ലിംഗ് തെറ്റിക്കാതെ എഴുതി പഠിച്ചത് അടുത്തകാലത്താണ്. പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കുന്ന വടക്കേ മലബാറിലെ വൃത്തികെട്ട സമ്പ്രദായം തുടങ്ങിവെച്ചവനെ എന്റെ കയ്യില്‍ കിട്ടിയെങ്കില്‍ ഇടിച്ചു സൂപ്പാക്കിയേനെ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട് .‍ഈ പേരുകള്‍ എനിക്ക് വെച്ച അപമാനങ്ങള്‍.... ആ കഥയൊക്കെ വേറെ പോസ്റ്റ്‌ ആയി ഇടാം.

അഡ്രസ്‌ ഫില്‍ ചെയ്തു തുടങ്ങിയപ്പോള്‍ അവളുടെ ബ്ലാക്ക്‌ ബെറിയില്‍ ഒരു കാള്‍ വന്നു. പിന്നെ പത്തു മിനിറ്റ് നേരത്തേക്ക് ഞാന്‍ അട്ടം നോക്കിയിരിക്കേണ്ടി വന്നു. പേരെഴുതാന്‍ അഞ്ചു മിനിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ വിശാലമായ എന്റെ അഡ്രസ്‌ ടൈപ്പ് ചെയ്യാന്‍ എത്ര സമയം എടുത്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പേരും അഡ്രസ്സും ഫില്‍ ചെയ്തു കാഷ് അടച്ചു ബില്‍ തരാന്‍ ഏകദേശം മുക്കാമണിക്കൂര്‍ എടുത്തു.. ഈ സമയം കൊണ്ട് ഒമാനില്‍ എത്താം :-)

ഏറ്റവും ഈസിയായ 'data entry' പോലും ഇവളുമാരെ കൊണ്ട് മര്യാദക്ക് ചെയ്യാന്‍ പറ്റുന്നില്ല!! ഇനിയിപ്പോ സ്വദേശീകരണത്തിന്റെ പേര് പറഞ്ഞു ഞാനടക്കമുള്ള എല്ലാ വിദേശികളെയും ഭാവിയില്‍ ഇവിടുന്നു പറഞ്ഞുവിട്ടാല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയരിങ്ങും, അക്കൌണ്ടിങ്ങും, നേഴ്സിങ്ങും, കട്ടിങ്ങും, ഷേവിങ്ങും, തോട്ടിപ്പണിയടക്കമുള്ള സകലമാന പണികളും ഇവര് ഒറ്റയ്ക്ക് ചെയ്യോ? നടന്നത് തന്നെ.....................

അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത്‌ !! ചെയ്‌താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.......കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കാതെ കാഷ് അടച്ച റെസീറ്റും കൊണ്ട് ബയോ മെട്രിക് സെന്ററിനെ ലക്ഷ്യമാക്കി നടന്നു!!

വ്യാഴാഴ്‌ച, ജൂൺ 16, 2011

ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു !


ലാപ്ടോപും ടിഫിന്‍ ബോക്സും എടുത്തു കാബിനിലെ ലൈറ്റും ഓഫ്‌ ചെയ്തു പുറത്തേക്ക് നടക്കുമ്പോഴാണ് പുറകെ നിന്നും ഗോപന്റെ വിളി കേട്ടത്. "എന്താ രാജാ ഇന്ന് നേരത്തെ പോവാണോ? വൈകിട്ടെന്താ പരിപാടി?".  "ഹേയ് ഒന്നുമില്ലടാ. ഇന്നെങ്കിലും ഭാര്യേം മോളും ഉറങ്ങുന്നതിനു മുന്‍പ് വീടെത്തെണം അത്രയേ ഉള്ളൂ". ഗോപന്‍ അമര്‍ത്തിയോന്നു മൂളി.."ഹും..അപ്പോള്‍ നീ ഇന്ന് സുരേഷിന്റെ വെള്ളമടി പാര്‍ട്ടിക്ക് കൂടുന്നില്ലേ?"

ഇല്ലെടാ. ഞാനില്ല .. നിങ്ങള്‍ ആഘോഷിക്കു.. ഗോപന്‍ വിടാനുള്ള ഭാവമില്ല.
നീയില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം?
എടാ ഞാന്‍ സീരിയസ് ആയി പറഞ്ഞതാ.. ഞാനില്ല..എന്നാ നാളെ കാണാം ഗുഡ് നൈറ്റ്..
നീ പോണെങ്കില്‍ പോ..ഞാന്‍ രാവിലെ പറഞ്ഞ കാര്യം മറക്കണ്ട ഗോപന്‍ ഓര്‍മിപ്പിച്ചു.

സത്യം പറഞ്ഞാല്‍ പതിവിലും നേരത്തെ ജോലി തീര്‍ത്തു നേരത്തെ വീട്ടിലേക്കു ഇറങ്ങിയത്‌ ഗോപന്‍ പറഞ്ഞ കാര്യം മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെയാണ്. ടിവിയില്‍ പരസ്യം കണ്ടപ്പോഴേ ഒന്ന് വാങ്ങി പരീക്ഷിക്കണം എന്ന് തീരുമാനിച്ചതാ. ഇന്നലെ ഗോപന്‍ പിരി കേറ്റി വിട്ടപ്പോള്‍ എന്തായാലും ഇന്ന് വാങ്ങിക്കാം എന്ന് ഉറപ്പിച്ചു. "എടാ ഇതൊക്കെ നമ്മളെ പോലെ ജോലി തിരക്ക് കാരണം ആരോഗ്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്കുള്ള പ്രോഡക്ട്സ് ആണ്. ഞാന്‍ ഉപയോഗിച്ചിട്ടു എനിക്ക് നല്ല മാറ്റം ഉണ്ട്". അവനു മാറ്റം ഉണ്ടെന്നു കരുതി എനിക്കും മാറ്റമുണ്ടാകുമോ? അയാള്‍ ആലോചിച്ചു. ആ... ഒരു വിശ്വാസം അതല്ലേ എല്ലാം !!

കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ശേഷം മൊത്തം അലച്ചിലാണ് , സൈറ്റ് വിസിറ്റ്, പ്രൊജക്റ്റ്‌ വര്‍ക്ക്‌  അങ്ങനെ പോകുന്നു കാര്യങ്ങള്‍. മര്യാദിക്കു ഭക്ഷണം കഴിക്കാനോ റെസ്റ്റ് എടുക്കാനോ  ഒന്നിനും സമയം കിട്ടുന്നില്ല. മോളോട് മിണ്ടിയിട്ടു ദിവസങ്ങളായി. എല്ലാ ജോലിയും തീര്‍ത്തു വീട്ടിലെത്തുമ്പോഴെകും മോള്‍ ഉറങ്ങിയിട്ടുണ്ടാവും..ഇന്നലെ രാധയും പരാതി  പറഞ്ഞിരുന്നു. ചേട്ടനാകെ മാറിപോയി.."പഴയ പോലെ ഒന്നിലും ശ്രദ്ധിക്കുന്നില്ല." അവളുടെ പരാതിയും കൂടി തീര്‍ക്കാന്‍ വേണ്ടിയാ ഇന്ന് നേരത്തെ ഇറങ്ങിയത്‌.

ലിഫ്റ്റ്‌ ബേസ്മെന്റില്‍ ഇടിച്ചു നിന്നപ്പോഴാണ് രാജന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ലിഫ്റ്റില്‍ നിന്ന് പുറത്തു കടന്നു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു നേരെ മെഡിക്കല്‍ ഷോപ്പിലേക്ക് വച്ചു പിടിച്ചു. ഒരു ചെറിയ ചമ്മലോടെ ആവശ്യം അറിയിച്ചപ്പോള്‍ മെഡിക്കല്‍ ഷോപ്പിലെ ചേച്ചിയുടെ മുഖത്തൊരു വളിച്ച ചിരി അയാള്‍ കണ്ടു. ആ ചിരി മൈന്‍ഡ് ചെയ്യാതെ കാശും കൊടുത്തു, അവര്‍ തന്ന കവറും എടുത്തു അയാള്‍ പുറത്തേക്ക് നടന്നു. തൊട്ടടുത്തുള്ള കടയില്‍ നിന്ന് അത്യാവശ്യം പച്ചക്കറിയും വാങ്ങി എല്ലാം കൂടി കാറിലെ പുറകിലെ സീറ്റില്‍ വച്ചു.

 കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങമ്പോഴാ അയാള്‍ ആ കാര്യം ഓര്‍ത്തത്‌. മെഡിക്കല്‍ ഷോപ്പിന്റെ കവറും അകത്തുള്ള ബോട്ടിലിന്റെ ലാബെലും കീറിക്കളഞ്ഞേക്കാം. രാധയ്ക്കു ഒരു സസ്പെന്‍സ് ആയിക്കോട്ടെ!! പിന്നെ അമ്മയെങ്ങാനും കണ്ടാല്‍  നൂറു ചോദ്യങ്ങള്‍ ഉണ്ടാവും. മോന്റെ ആരോഗ്യ സ്ഥിതി ഓര്‍ത്തു സങ്കടപെടും. മര്യാദിക്കു ഭക്ഷണം കഴിപ്പിക്കാത്തതില്‍ രാധയോടു ചൂടാകും. അമ്മായിഅമ്മ മരുമകള്‍ പോരിനു താനായിട്ട് ഒരു വിഷയം ഉണ്ടാക്കി കൊടുക്കേണ്ട എന്ന് പിറുപിറുത്തു മെഡിക്കല്‍ ഷോപ്പിന്റെ കവര്‍ അയാള്‍ പുറത്തേക്ക് എറിഞ്ഞു . പിന്നെ ബോട്ടിലിന്റെ ലാബെല്‍ ഇളക്കി മാറ്റി എല്ലാം കൂടി പച്ചക്കറിയുടെ കവറില്‍ ഇട്ടു വണ്ടി പതുക്കെ വീട്ടിലോട്ടു വിട്ടു.

വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് തന്നെ അമ്മയിരിപ്പുണ്ട്. പതിവിലും നേരത്തെ മോന്‍ എത്തിയതിലുള്ള ആശ്ചര്യം അമ്മ  മറച്ചു വച്ചില്ല.
"എന്താഡാ ഇന്ന് നേരത്തെ? അമേരിക്ക അഫ്ഗാനിലേക്ക് വിട്ട മിസൈല്‍ എങ്ങാനും നിന്റെ ഓഫീസില്‍ പതിച്ചോ? വൈകിട്ടത്തെ ന്യൂസ്‌ ഞാനും കണ്ടതാണല്ലോ അതിലൊന്നും പറഞ്ഞില്ലല്ലോ!!"
അമ്മയുടെ ചോദ്യത്തിലുള്ള പരിഹാസം മനസ്സിലായി." ഒന്നുമില്ല അമ്മേ, ചുമ്മാ ഇന്ന്  നേരത്തെ പോരാന്‍ തോന്നി. അമ്മയുടെ കൂടെയൊക്കെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഒരാഗ്രഹം!".
ഈ നമ്പരില്‍ എന്തായാലും അമ്മ വീണു. "എന്നാല്‍ മോന്‍ വേഗം കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റി വാ നമുക്ക് എല്ലാര്‍ക്കും ഒരുമിച്ചിരുന്നു കഴിക്കാം ഇന്നു".
"ശരിയമ്മേ.ഇത് കുറച്ചു പച്ചക്കറിയാണ് അകത്തു വെച്ചേര്" എന്ന് പറഞ്ഞു അയാള്‍ പ്ലാസ്റ്റിക്‌ കവര്‍ അമ്മയുടെ കയ്യില്‍ കൊടുത്തു.

ഷൂ അഴിച്ചു വെച്ച് അകത്തേക്ക് നടക്കുമ്പോള്‍ ഭാര്യയെ അവിടെയൊന്നും കാണാത്തത് കൊണ്ട് അയാള്‍ അമ്മയോട് വിളിച്ചു ചോദിച്ചു.
"അമ്മേ രാധയെവിടെ? മോനെ അവള്‍ കുളിക്കുകയാ. അകത്തെ ബാത്ത് റൂമില്‍ ഉണ്ട്".
"ശരിയമ്മേ. അവള്‍ കുളിച്ചു കഴിയട്ടെ എന്നിട്ട് വേണം എനിക്ക് കുളിക്കാന്‍". എന്ന് പറഞ്ഞോണ്ട് അയാള്‍ റിമോട്ട് എടുത്തു ടിവി ഓണ്‍ ചെയ്തു. വാര്‍ത്ത കാണാമെന്നു വെച്ച് ഓണ്‍ ചെയ്തതാ.പരസ്യാണ്, ഇളയച്ഛനു പെണ്ണിനെ ഒപ്പിച്ചു കൊടുക്കുന്ന ബ്രോക്കെര്‍ പയ്യന്റെ പരസ്യം. ഇത്രയും വെറുപ്പിക്കുന്ന ഒരു പരസ്യം. പരസ്യങ്ങളെ ഇഷ്ടപെടുന്ന തനിക്കു പോലും ഇത്രേം വെറുപ്പാണേല്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ ചാനെല്‍ മാറ്റി.

അധികം വൈകാതെ തന്നെ രാധ കുളി കഴിഞ്ഞു പുറത്തേക്ക് വന്നു. ഈറന്‍ മുടിയില്‍ തോര്‍ത്തു ചുറ്റി നേര്‍ത്ത തൂവെള്ള നിറത്തിലുള്ള നൈറ്റിയും ഇട്ടു ജയഭാരതി സ്റ്റൈലില്‍ മന്ദം മന്ദം നടന്നു വരുന്ന ഭാര്യയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ലഡു പൊട്ടി ഒന്നല്ല അഞ്ചാറെണ്ണം; അതും പല വലുപ്പത്തിലും പല നിറത്തിലും!!

അസമയത്ത് റൂമില്‍ ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. പിന്നെ ഗ്രഹണി പിടിച്ച പിള്ളാര്‍ ചക്ക കൂട്ടാന്‍ കണ്ടപോലെ ആര്‍ത്തിയോടെയുള്ള അയാളുടെ നോട്ടവും കൂടിയായപ്പോള്‍ അവളൊന്നു ചൂളി.

ആ ചൂളല്‍ മാറ്റാനായി അവള്‍ ചോദിച്ചു. "ഇന്നെന്താ നേരത്തെയാണല്ലോ? "ആനന്ദം.". "എന്തൂട്ട് ?".. "പരമാനന്ദം"...."മനുഷ്യാ നിങ്ങള്‍ക്ക് വട്ടായോ? " ."നിര്‍മലാനന്ദം"....അതിനു മനുഷ്യാ നിങ്ങള്‍ കഴിഞ്ഞ ആഴ്ചയല്ലേ LIC യുടെ പോളിസി എടുത്തത്‌..ഇന്നു വീണ്ടും എടുത്തോണ്ട് വന്നോ ??
ഇത് LIC പോളിസിയും കൊടച്ചക്രോം ഒന്നുമല്ല...ഞാന്‍ അമ്മയുടെ കയ്യില്‍ ഒരു കവര്‍ കൊടുത്തിട്ടുണ്ട്..അതില്‍ നിനക്കൊരു സസ്പെന്‍സ് ഉണ്ട്..അത്രയും പറഞ്ഞു തോര്‍ത്തും എടുത്തു ബാത്ത് റൂമില്‍ കേറി അയാള്‍ കതകടച്ചു.

ദൈവമേ ഇന്നെന്താണാവോ വാങ്ങി വന്നിട്ടുണ്ടാവുക? പരസ്യോം കണ്ടു ദിവസവും എന്തേലും വാങ്ങിച്ചോണ്ട് വരും!  ഇങ്ങേരുടെ പരസ്യ പ്രാന്ത് എന്നാണാവോ തീരുന്നത്!! എന്ന് പിറു പിറുത്തോണ്ട് അവള്‍ അടുക്കളയിലോട്ടു നടന്നു.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ അയാള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊഴിഞ്ഞുപോയ മുടിയുടെ കണക്കെടുക്കുകയായിരുന്നു. അടുക്കളയില്‍ നിന്നും ഭാര്യ പഴയ കോളാമ്പി മൈക്ക് സെറ്റിലെന്ന പോലെ ചെവി പൊട്ടുന്ന സൌണ്ടില്‍ വിളിച്ചു കൂവി. "എനിക്ക് സസ്പെന്‍സ് ആക്കാന്‍ വേണ്ടി നിങ്ങള്‍ എന്തോ സാധനം കൊണ്ട് വന്നൂന്ന് പറഞ്ഞില്ലേ? അതു കടയില്‍  നിന്നും എടുത്തില്ലാന്ന തോന്നുന്നത്! ആ കവറില്‍ പച്ചകറിയും മുത്തച്ഛന്റെ കൊഴമ്പും മാത്രമേ ഉള്ളൂന്നാ അമ്മ പറഞ്ഞതു".

രാധേ നീ ഇങ്ങോട്ട് വന്നേ.

എന്താ ? ഞാന്‍ ഫുഡ്‌ എടുത്തു വെക്കുന്ന തിരക്കിലാ.

നീ എന്തോ മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം പറഞ്ഞല്ലോ?

ആ കവറില്‍ മുത്തച്ഛനുള്ള ധന്വന്തരി കൊഴമ്പുണ്ടായിരുന്നെന്നു അമ്മയാ പറഞ്ഞതു. അമ്മ അതു മുത്തച്ചന് പുരട്ടിയും കൊടുത്തു.

എടീ..പണി പാളിയല്ലോ ..മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം എനിക്ക് ഓര്‍മയില്ലായിരുന്നു.. ഇത് സാധനം വേറെയാ..

പിന്നെ ഇതെന്തു കുന്തമാ?

എടീ നീയല്ലേ പറഞ്ഞത് എനിക്ക് പഴയ പോലെ ഒന്നിനും ഒരു താല്പര്യം ഇല്ലെന്നു. അതോണ്ട് ഒരു കുപ്പി 'ആയൂ കെയര്‍ വാജി തൈലം' വാങ്ങിയതാ!!

എന്റെ ദൈവമേ!! അപ്പ അതാണോ മുത്തച്ഛന്റെ മേത്ത് പുരട്ടിയത്?

എടീ നീ മുത്തച്ഛന്റെ റൂം പുറത്ത്ന്നു പൂട്ടിയേരു. പുള്ളി പുറത്തേക്കിറങ്ങി കുഴപ്പമൊന്നും ഉണ്ടാക്കേണ്ട. പുള്ളിയിപ്പോള്‍ ഒരു ബജാജ് ചേതക് ആണേലും ആയ കാലത്ത് ഒരു റോയല്‍ എന്‍ഫില്‍ഡ് ആണെന്നാ കേട്ടത്!.

തോര്‍ത്തു മാറ്റി ബെഡ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഭാര്യയുടെ അടുത്ത കൂവല്‍.. "ദേ ഇങ്ങോട്ട് വന്നേ..മുത്തച്ഛനെ റൂമില്‍ കാണാനില്ല". രണ്ടുപേരും കൂടി എല്ലാ റൂമുകളും അരിച്ചു പെറുക്കി നോക്കിയിട്ടും മുത്തച്ഛന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വീട്ടില്‍ ഇത്രേം കോലാഹലങ്ങള്‍ നടന്നിട്ടും പ്രധാന മന്ത്രി സ്റ്റൈലില്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന കണക്കെ സീരിയല്‍ കണ്ടോണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോള്‍ രാജന് കലി കേറി.
"അമ്മേ മുത്തച്ഛന്‍ ഇങ്ങോട്ടെങ്ങാനം വന്നിരുന്നോ?"
ടിവി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു. "കൊഴമ്പു പുരട്ടിയത് കൊണ്ട് കുളിക്കാനായി പുറത്തെ കുളിമുറിയിലേക്ക്  പോണ കണ്ടു..വെള്ളം കോരിക്കൊടുക്കാന്‍ എന്നെ വിളിച്ചതാ..എനിക്ക് സീരിയല്‍ ഉള്ളോണ്ട് പണിക്കാരി കമലാക്ഷിയെ കൂടെ പറഞ്ഞു വിട്ടിട്ടുണ്ട്. എന്താടാ എന്തേലും പ്രശ്നം ഉണ്ടോ?"
ഹേയ് ഒന്നുമില്ല ..അമ്മ സീരിയല്‍ നിറുത്തേണ്ട എന്ന് പറഞ്ഞു അയാള്‍ പുറകു വശത്തെ കുളിമുറിയുടെ ഭാഗത്തേക്ക് ഓടി.

കുളിമുറിയുടെ അടുത്തെത്തിയപ്പോള്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്ന കതകു കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ അയാള്‍ അന്തിച്ചു നിന്നു..തൊട്ടു പിറകെ ഓടി കിതച്ചെത്തിയ രാധ അയാളുടെ നില്പ് കണ്ടപ്പോള്‍ ചൂടായി. "മനുഷ്യാ നിങ്ങള്‍ ഇങ്ങനെ നിന്നു സമയം കളയാതെ മുത്തച്ഛനേം കമലാക്ഷിയെയും കണ്ടുപിടിക്കാന്‍ നോക്ക്".
"എടി അവരെങ്ങടും പോയിട്ടില്ല രണ്ടും അകത്തുണ്ട് ..എത്ര വിളിച്ചിട്ടും പുറത്തു വരുന്നില്ല..ഇനി തൈലത്തിന്റെ പവര്‍ തീരും വരെ വെയിറ്റ് ചെയ്യാം.. അല്ലാതെ വേറെ വഴിയില്ല". ഒരു ചെറു ചിരിയോടു അയാള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ നിസ്സാരമായ മറുപടി കേട്ടപ്പോള്‍ രാധയ്ക്ക് കണ്ട്രോള്‍ നഷ്ടപ്പെട്ടു." കിടന്നു ഇളിക്കാതെ മനുഷ്യാ..ടിവിയിലെ പരസ്യോം കണ്ടു ഓരോ കുന്ത്രാണ്ടം വാങ്ങി വരും..മുത്തച്ചനും കമലാക്ഷിയും അകത്തു....ശ്ശൊ..എനിക്ക് ആലോചിക്കാന്‍ വയ്യ ..പാവം കമലാക്ഷി .."

രാധയുടെ ദേഷ്യം കണ്ടപ്പോള്‍ നേരത്തെ വന്ന ചെറു ചിരി ഒരു പൊട്ടിച്ചിരിയാക്കി മാറ്റി അയാള്‍ പറഞ്ഞു.."എടീ കമലാക്ഷിയുടെ കാര്യം ആലോചിച്ചു നീ വിഷമിക്കേണ്ട ..ഒരു ചെയിഞ്ച് ആര്‍ക്കാ  ഇഷ്ടപ്പെടാത്തത്?"

ഭര്‍ത്താവിന്റെ തമാശ എരി തീയില്‍ എണ്ണ ഒഴിച്ച പോലെ രാധയുടെ ദേഷ്യം കൂട്ടിയതേയുള്ളൂ.. "മനുഷ്യാ ഇത്രയൊക്കെ ആയിട്ടും നിങ്ങള്‍ക്ക് ഈ പരസ്യ പ്രാന്ത് ഉപേക്ഷിക്കാനായില്ലേ? പവര്‍ കൂട്ടാനും തടി കുറയ്ക്കാനും എന്നൊക്കെ പറഞ്ഞു കണ്ട കൊഴമ്പും തൈലോം വാങ്ങി തേച്ച്‌ ഉള്ള ആരോഗ്യം കളയാതെ നിങ്ങള്‍ നിങ്ങളായിട്ട്‌  ജീവിക്കാന്‍ നോക്ക്..അല്ലെങ്കില്‍ പരസ്യത്തില്‍ പറയും പോലെ ശിഷ്ട കാലം 'കിഴി' വെച്ച്  ജീവിച്ചു തീര്‍ക്കേണ്ടി വരും...

വെള്ളിയാഴ്‌ച, ജൂൺ 03, 2011

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ നേതാക്കന്മാര്‍!!

മാഡംജിയുടെ നമ്പര്‍ പത്തു ജനപഥിലെ വീട്. സമയം അര്‍ധരാത്രി 12 മണി. എങ്ങും കൂരിരുട്ട്. നിശീഥിനിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുറിയില്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു . "ട്രിം ട്രിം  മെസ്സേജ് വന്നെ . മെസ്സേജ് വന്നെ" . ഉറക്കം ഞെട്ടിയ മാഡംജി പിറുപിറുത്തു ഏതു അല്പനാണാവോ അര്‍ധരാത്രി SMS അയച്ചത്? മാഡംജി മോന്റെ കട്ടിലിലേക്ക് നോക്കി. നല്ല ഉറക്കത്തിലാണ്. പോത്ത് പോലെ വളര്‍ന്നെങ്കിലും ഇപ്പോളും കൊച്ചു കൊച്ചു കുട്ടിയുടെ മനസ്സാ. റിങ്ങര്‍ ടോണ്‍ കേട്ടില്ലേ ഒരു മാതിരി ചന്ത പിള്ളാരുടെ പോലെ.

പിറ്റേന്ന് രാവിലെ  മാഡംജി ചന്ദ്രിക പത്രം വായിച്ചോണ്ടിരിക്കുകയായിരുന്നു. ഉറക്കച്ചടവോടെ കയ്യില്‍ മൊബൈലും എടുത്തു അമ്മയുടെ അടുത്തുവന്നു നിന്ന് മോന്‍ ചിണുങ്ങി.

മമ്മിയെന്തിനാ ലീഗിന്റെ പത്രമായ ചന്ദ്രിക വായിക്കുന്നത്?

മോനെ ഇനി കേരളത്തിലെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇത് വായിച്ചാലെ രക്ഷയുള്ളൂ. കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കുന്നത്‌ പാണക്കാട് തങ്ങള്‍ അല്ലെ? അല്ലാതെ നമ്മള്‍ ഹൈ കമാന്‍ഡ് അല്ലല്ലോ!!


ബൈ ദി ബൈ , മമ്മി ഈ എം കെ ഗാന്ധിയെന്ന പുള്ളിയേതാ?

എന്റെ പൊന്നേ! നിനക്ക് അറിയില്ലേ പുള്ളിയെ? മഹാത്മാ ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്. അതൊക്കെ പോട്ടെ നീ എന്തിനാ അങ്ങേരെ കുറിച്ചറിയുന്നത്? സാധാരണ നമ്മള്‍ കോണ്‍ഗ്രസ്‌കാര്‍ ഒക്ടോബര്‍ 2 നും ജനുവരി 30 നും അല്ലെ അങ്ങേരെ കുറിച്ച് ഓര്‍ക്കുന്നതും പ്രസംഗിക്കുന്നതും!.

മമ്മി, ഈ ഗാന്ധിയുടെ പടമല്ലേ 500 രൂപ നോട്ടില്‍ ഉള്ളത്. കഷണ്ടിയോക്കെയായി ഒരു വട്ട കണ്ണാടിയൊക്കെ വച്ച ഒരു ഓള്‍ഡ്‌ മാന്‍.

മോന്റെ ജനറല്‍ നോളെജില്‍ അഭിമാനം പൂണ്ട മമ്മി പറഞ്ഞു. "എസ് ഡിയര്‍ ദി സെയിം പേലോ".

മമ്മി, നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് ഈ ഗാന്ധിയോടുള്ള സ്നേഹം കൊണ്ടാണോ 5൦൦ ന്റെ നോട്ടിനോട്‌ ഭയങ്കര ആര്‍ത്തി??

മോനെ അറിയാതെ പോലും നോട്ടിന്റെ കാര്യം മിണ്ടിയേക്കരുത്‌. ആ ചാനെലുകാര്‍ എവിടെയൊക്കെയാ ഒളി ക്യാമറ വച്ചിരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല.സ്വന്തം ഇയര്‍ ഫോണിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ ഇത് . നീ കണ്ടതല്ലേ ആ കനിമൊഴി കുഞ്ഞും നീര റാഡിയയും കൂടിയുള്ള ടെലിഫോണ്‍ സംഭാഷണം എപിസോഡുകളായിട്ടല്ലേ ആ ചാനലുകാര്‍ ടെലികാസറ്റ്‌  ചെയ്തത്. പൊങ്കലും ഇഡിലിയും വടയും കഴിച്ചോണ്ട് നടന്ന കുട്ടിയല്ലേ ! ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കിടന്നു ഗോതമ്പുണ്ട തിന്നുകയാ. പാവം കുട്ടി. അതിനെ ചതിച്ചവരോട് ദൈവം ചോദിക്കും.

അതിനു മമ്മി എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്? മമ്മിയും നീര റാഡിയയും തമ്മില്‍ വല്ല അവിഹിത ബന്ധോം ഉണ്ടോ?

നീര റാഡിയയുമായി എനിക്ക് ബന്ധം ഒന്നുമില്ല ഡിയര്‍. പക്ഷെ നമ്മുടെ ഏഷ്യാനെറ്റിലെ ഷാജഹാനെ ഞാന്‍ ഇടയ്ക്കിടെ 'കോണ്ടാക്റ്റ്‌' ചെയ്യാറുണ്ട്. മോനെ ഞാന്‍ ഒരു രഹസ്യം പറയാം. ബിന്‍ ലാദനെ വധിച്ചതിനു ശേഷം അമേരിക്കയുടെ അടുത്ത ലക്‌ഷ്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കലാണ്‌. എനിക്കാണ് ആ ഓപറേഷന്റെ ചുമതല. ഷോര്‍നൂരെ MR മുരളിയെയും ഒഞ്ചിയത്തെ ചന്ദ്രശേഖരനെയും ഞങ്ങളല്ലേ പൊക്കി വിട്ടത്!! ഒഞ്ചിയത്തെ റെവല്യൂഷനറിക്കാരുടെ ഏജെന്റല്ലേ ഷാജഹാന്‍!! ഒബാമയുടെ നിര്‍ദേശ പ്രകാരം ഒഞ്ചിയം ബാങ്കിന്റെ അടുത്തുള്ള കലുങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്റില്‍ ബാനര്‍ കെട്ടാനും ഞാനല്ലേ ഷാജഹാനെ വിളിച്ചു പറഞ്ഞത്!

ഇതെങ്ങാനും ആ ഇന്ത്യാവിഷന്‍ ചോര്‍ത്തിയിട്ടുണ്ടാകുമോ എന്നാ എന്റെ പേടി. അങ്ങിനെയാണേല്‍ കുഞ്ഞാലിക്കുട്ടിക്കു പണി കൊടുത്തിട്ട് അവസാനം 'പപ്പണി' തിരിച്ചു കിട്ടിയ മുനീറിന്റെ സ്ഥിതി ആകുമോ എനിക്കും? പാവം ഒബാമ അങ്കിള്‍ ആണേല്‍ വികി ലീക്ക്സ് ഇതെങ്ങാനും ലീക് ചെയ്യുമോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചോണ്ടിരിക്കയാ.അവിടേം തെരഞ്ഞെടുപ്പു അടുത്തില്ലേ? അമേരിക്കന്‍ പ്രസിഡണ്ട്‌ ആണേലും നമ്മുടെ അയനിക്കര പഞ്ചായത്ത് പ്രസിഡണ്ട്‌ ആണേലും കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉടുമ്പിന്റെ സ്വഭാവമല്ലേ!.

മമ്മി , ഈ ഷാജഹാനെയല്ലേ കണ്ണൂര് വെച്ച് നമ്മുടെ ജയരാജന്‍ സഖാവ് ചാമ്പി വിട്ടത്.

അതെ മോനെ . പക്ഷെ അതൊരു കണക്കിന് തിരഞ്ഞെടുപ്പില്‍ നമുക്ക് ഗുണമായി. നാട്ടുകാരെല്ലാരും കൂടി സഖാവിന്റെ പാര്‍ട്ടിക്ക് പണി കൊടുത്തില്ലേ? സാധാരണ ഒരു സീറ്റ് കിട്ടുന്ന കണ്ണൂരില്‍ നമുക്ക് 3 സീറ്റ് കിട്ടിയില്ലേ!!

മമ്മി, അങ്ങനെയാണേല്‍ ആ ഷാജഹാനെ കേരളത്തിലെ എല്ലാ ജില്ലകളിലും പോയി തല്ലു കൊള്ളിച്ചായിരുന്നെങ്കില്‍ എല്ലാ സീറ്റും നമുക്ക് കിട്ടിയേനെ.

അയ്യോടാ, ഞാനത്രെയും ഓര്‍ത്തില്ല. മോന്റെ ഒരു ബുത്തി.അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്ക് ഈ തന്ത്രം പ്രയോഗിക്കാം.

മമ്മി , ഞാന്‍ രാഷ്ട്രീയം മതിയാക്കിയാലോ എന്നാലോചിക്കയാ. എന്തോരം ജനസമ്പര്‍ക്ക പരിപാടി നടത്തിയിട്ടും , പാവങ്ങടെ കുടില്‍ സന്ദര്‍ശിച്ചിട്ടും ഒന്നും അങ്ങട് ക്ലിക്ക് ആവുന്നില്ല. 'അമുല്‍ ബേബി' എന്ന് പറഞ്ഞു കളിയാക്കുകയാ. എത്രയും പെട്ടെന്ന് വളര്‍ന്നു പ്രധാനമന്ത്രി ആകാന്‍ വേണ്ടി മമ്മി പറഞ്ഞിട്ടല്ലേ ഞാന്‍ കോമ്പ്ലാന്‍ കുടിക്കുന്നത് ! അപ്പോള്‍ ഞാന്‍ 'കോമ്പ്ലാന്‍ ബോയ്‌' അല്ലെ? ബേബി അല്ലല്ലോ !!

എടാ കോമ്പ്ലാന്‍ ബോയ്‌ മോനെ നീ പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അവരുടെ കുടിലില്‍ ചെന്ന് കഞ്ഞി കുടിച്ചിട്ടും, അവരുടെ കക്കൂസില്‍ തൂറിയിട്ടും, അവരുടെ കൊച്ചുങ്ങളുടെ മൂക്കട്ട ചീന്തിയിട്ടൊന്നും ഒരു കാര്യോമില്ല. കാരണം 'ഭൂമിയിലെ രാജാക്കന്മാര്‍' സിനിമ അവരും കണ്ടു കാണില്ലേ? നീ ഈ പഴയ സ്റ്റൈല്‍ മാറ്റി കുറച്ചു മോഡേണ്‍ ആകാന്‍ നോക്ക്.

മമ്മി എന്താ പറയുന്നത്? എന്നെ പോലെ മോഡേണ്‍ ആയ ഏതേലും രാഷ്ട്രീയ നേതാവ് ഈ ഇന്ത്യ മഹാരാജ്യത്ത്‌ വേറെയുണ്ടോ? എന്തിനു പാകിസ്ഥാനില്‍ പോലും കാണില്ല! കൂളിംഗ്‌ ഗ്ലാസും, ജീന്‍സും, ചെത്ത്‌ ടീ ഷര്‍ട്ടും ഇട്ടു ഫോറിന്‍ കാറില്‍ കേരളത്തിലെ കാമ്പസുകളില്‍ ഞാന്‍ നടത്തിയ 'ഷേക്ക്‌ ഹാന്‍ഡ്‌' കലാപ്രകടങ്ങള്‍ ഒന്നും മമ്മി കണ്ടില്ലായിരുന്നോ? പിത്തം പിടിച്ച അറബി ചെക്കന്മാര്‍ 'ചിക്കെന്‍ ബെര്‍ഗെര്‍' കണ്ടപോലെ ആയിരുന്നില്ലേ പെണ്‍പിള്ളേര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തരാന്‍ വേണ്ടി ആക്രാന്തം കാണിച്ചത്‌!!

എന്റെ പോന്നു മോനെ ഇമ്മാതിരി ജാഡ ഐറ്റംസ് ഒക്കെ തമിഴ്നാട്ടിലെ ചിലവാകുള്ളൂ. പ്രിഥ്വിരാജിന്റെ ജാഡ തന്നെ കേരളക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോണ്ട് നീ ഇങ്ങനെ കേരളത്തില്‍ പോയി ജാഡ കാണിച്ചാല്‍ നിനക്ക് 'കൈ' തന്ന പെണ്‍പിള്ളാര്‌ പോലും നമുക്ക് വോട്ട് തരില്ല. നീ ആ അച്ചുമ്മാമനെ കണ്ടു പടിക്ക്. എന്താ അങ്ങേരുടെ ഒരു ജനസമ്മതി?

അത് നേരാ മമ്മി. അത് ഞാനും കണ്ടിട്ടുണ്ട്. അങ്ങേരുടെ പ്രസംഗം കേള്‍ക്കാന്‍ എന്താ ജനക്കൂട്ടം! എന്റെ പ്രസംഗം കേള്‍ക്കാന്‍ കാശു കൊടുത്തിട്ടും ആരെയും കിട്ടുന്നില്ല എന്നാ യൂത്ത്കാര് പറഞ്ഞത്.

മോനെ നിനക്ക് എങ്ങനെ അച്ചുമ്മാമനെ പോലെയാകാമെന്ന് മമ്മി പഠിപ്പിച്ചു തരാം. എവിടെ 'മൊട കണ്ടാലും' കേറി ഇടപെടണം. പിന്നീടു മുഖ്യമന്ത്രി ആവുകയാണേല്‍ ആ മൊട കണ്ട ഏര്യയിലോട്ട് പോയിട്ട് ആ  ജില്ലയിലോട്ടു തന്നെ തിരിഞ്ഞു നോക്കരുത്.  പിന്നെ തനിക്കു ആളാകാന്‍ വേണ്ടി സ്വന്തം പാര്‍ട്ടിക്കാരെയും എതിര്‍ പാര്‍ട്ടിക്കാരെയും കുറിച്ച് ആരോപണം ഉന്നയിച്ചു അവരുടെ നടുപ്പുറത്ത് കേറി 20 20 (Twenty Twenty) കളിക്കണം.വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ 'സാന്റ്വിച്ചിനു' തക്കാളിയെന്ന പോലെ ഇടയ്ക്കിടെ പഴഞ്ചൊല്ലുകള്‍ പറയണം. അതും ഓരോ വാക്കും കൊരവള്ളി പൊട്ടും വരെ നീട്ടിയും കുറുക്കിയും പറയണം.ഇടയ്ക്കിടെ പോത്ത് മുക്കറയിടും പോലെ ശബ്ദം പുറപ്പെടീക്കണം.വളരെ സിമ്പിള്‍ അല്ലെ മോനെ ?

മമ്മി എനിക്ക് അച്ചുമ്മാമനൊന്നും പഠിക്കേണ്ട.അങ്ങേരു എന്തോരം പോക്ക്രിത്തരങ്ങളാ വിളിച്ചു പറഞ്ഞിരിക്കുന്നത്? സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അച്ഛനെ 'പട്ടി' എന്ന് വിളിച്ചു , സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു,പിന്നെ ലതിക സുഭാഷിനെ വേറെയെന്തോ വിളിച്ചു. ഇതൊക്കെ ഒരു വയസ്സന്റെ ചെല്‍പ്പനങ്ങള്‍ ആയിട്ടല്ലേ ജനങ്ങള്‍ കണ്ടത്. അല്ലെങ്കില്‍ 'മലപ്പുറത്തെ കാക്കക്കുട്ടികള്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസ്സാകുന്നത്' എന്ന് പറഞ്ഞത് ഞാനോ മറ്റോ ആണെങ്കില്‍ ലീഗിന്റെ ചെക്കന്മാര്‍ എന്റെ നെഞ്ചത്ത് ചിക്കെന്‍ ബിരിയാണി ഉണ്ടാക്കിയേനെ. പണ്ട് നമ്മുടെ ഒരു മുഖ്യമന്ത്രി ഇതുപോലെ എന്തോ പറഞ്ഞപ്പോള്‍ മൃഗീയവും പൈശാചികവും ആയിട്ടല്ലേ അങ്ങേരുടെ കസേര പോയത്. പിന്നെ അങ്ങേരെ കേരളത്തില്‍ നിന്നും പൂച്ചക്കുട്ടിയെ പോലെയല്ലേ നാടുകടത്തിയത്. ഇപ്പോള്‍ അങ്ങേരു കശ്മീര്‍ അതിര്‍ത്തിയില്‍ ഓലപ്പടക്കവും ഏറുണ്ടയും വിറ്റു നടക്കുവാ എന്നാ കേട്ടത്.

മോനെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഇതൊന്നും അങ്ങേരുടെ ജനസമ്മതി കുറയ്ക്കുന്നില്ല. അങ്ങേര് ഒറ്റൊരുത്തന്‍ കൊണ്ടാണ് അവര്‍ക്ക് 68 സീറ്റ് കിട്ടിയത് എന്നുള്ള സത്യം നമുക്ക് കണ്ടില്ലാന്നു നടിക്കാന്‍ പറ്റുമോ?

മമ്മി , നമ്മള്‍ കണ്ടുന്നു നടിച്ചാല്‍ തന്നെ എന്താ കാര്യം? പുള്ളിയുടെ പാര്‍ട്ടിക്കാര്‍ കാണണ്ടേ? അങ്ങേരെ ഇപ്പോഴും അവര്‍ പോളിറ്റ് ബ്യൂറോയില്‍ എടുത്തിട്ടില്ലല്ലോ?

മോനെ, അത് അവരുടെ പാര്‍ട്ടിയിലെ വിഭാഗീയതയും അഭ്യന്തര പ്രശ്നങ്ങളും മൂലമാണ്. ഉള്‍പാര്‍ട്ടി  ജനാധിപത്യം അവരുടെ പാര്‍ട്ടിയില്‍ അനുവദിച്ചിട്ടുണ്ട്. അതോണ്ടല്ലേ അവരെല്ലാരും ഒരുമിച്ചിരുന്നു ദിനേശ് ബീഡി വലിക്കുന്നത്. എന്നുകരുതി പാര്‍ട്ടിയിലെ ബുദ്ധിജീവിയായ പാര്‍ട്ടി സെക്രെട്ടറിയെ അങ്ങേര് 'കൊഞ്ഞനം' കുത്താവോ?  അതോണ്ടല്ലേ അങ്ങേരെ തിരിച്ചു പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തത്.

മോനെ, പറഞ്ഞു പറഞ്ഞു നമ്മള്‍ ഫോറെസ്റ്റ് കേറി. നീ എന്തിനാ നേരത്തെ M K  ഗാന്ധിയെ കുറിച്ച് ചോദിച്ചത്?

മമ്മി, ഇന്നലെ എന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ ഒരു SMS വന്നിട്ടുണ്ട്.

എന്ത്? നിന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ SMS ഓ ?

അതെ മമ്മി , ഞാന്‍ നെഹ്‌റു മുത്തച്ഛന്റെ BSNL സിം ആണല്ലോ ഉപയോഗിക്കുന്നത്! പുള്ളിയുടെ ലൈഫ് ലോങ്ങ്‌ വാലിഡിറ്റി സിം ആയിരുന്നല്ലോ!

ഓഹോ അങ്ങനെ., നീ ആ മെസ്സേജ് ഒന്ന് വായിച്ചേ.

ഇതാണ് മമ്മി ആ മെസ്സേജ് . "പ്രിയ നെഹ്‌റു , നമുക്ക് സ്വാതന്ത്ര്യം കിട്ടി. അഭിനന്ദനങ്ങള്‍ !! നാളെ വൈകിട്ടൊന്നു നമുക്ക് കൂടണ്ടേ"?

എന്റെ അന്ത്രോളീസ് പുണ്യാള!! 1947 ആഗസ്റ്റ്‌ 14 നു അര്‍ദ്ധരാത്രി അയച്ച മെസ്സേജ് ആണോ ഇന്നലെ അര്‍ദ്ധരാത്രിക്ക് കിട്ടിയത്? നമ്മുടെ BSNL ന്റെ ഒരു കാര്യമേ! ഇത്രയും ഫാസ്റ്റ് ആണെന്ന് ഞാന്‍ കരുതിയില്ല.

മമ്മി,ഞാന്‍ അന്നേ പറഞ്ഞതല്ലേ ഈ  BSNL ഉം കൂടി വല്ല റ്റാറ്റായ്ക്കോ ബിര്‍ളയ്ക്കോ തൂക്കി വില്‍ക്കാന്‍.

മോനെ നമ്മള്‍ ശ്രമിക്കാഞ്ഞിട്ടാണോ ? വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ട് പോലും ആര്‍ക്കും വേണ്ട. അല്ലേലും അവിടെ വിലപിടിപ്പുള്ള എന്തേലും ഉണ്ടോ? എല്ലാം സണ്‍ ടിവിയും കലൈഞ്ജര്‍ ടിവിയും കൊണ്ട് പോയില്ലേ?

എന്തായാലും നീ ഒരു കാര്യം ചെയ്. ആ പണ്ടാരം സെര്‍വര്‍ ഒന്ന് റീ സ്റ്റാര്‍ട്ട്‌ (restart ) ചെയ്യാന്‍ നമ്മുടെ രാജയോടു വിളിച്ചു പറയ്. അങ്ങനെയെങ്കിലും അതിന്റെ സ്പീഡ് ഒന്ന് കൂടട്ടെ.

ഈ മമ്മിയുടെ ഒരു കാര്യം. ഒരു മാതിരി പൊതുജനങ്ങളുടെ  ഓര്‍മ ശക്തിയാ.!! എല്ലാം പെട്ടെന്നങ്ങ് മറക്കും.രാജയെ അഴിമതിക്കേസില്‍ CBI ക്കാര്‍ പോക്കിയതൊക്കെ മമ്മി മറന്നോ? ഇങ്ങനെയണേല്‍ മമ്മി ജോതിഷ് ബ്രഹ്മി കുടിക്കേണ്ടി വരുമെന്ന തോന്നുന്നത്!!

എടാ, എടാ ,മോനെ നീ ഒരുമാതിരി കോണ്‍ഗ്രസ്കാരുടെ തനി ഗൊണം കാണിക്കാതെ! വാരി വാരി അവസാനം പെറ്റ തള്ളയുടെ കാലു വാരാതെ.

ഓ ഈ മമ്മിയുടെ ഒരു കാര്യം! പെട്ടെന്ന് ഫീല്‍ ആകും. മുരളീധരന്റെ മനസ്സാ!!

മതി.. മതി.. നീ മമ്മിയെ കൊച്ചാക്കിയത്. നീ മന്മോഹന്‍ജിയെ വിളിച്ചിട്ട്‌ ആ 'സെര്‍വര്‍' ന്റെ കാര്യം ഒന്ന് പറഞ്ഞേര് . അങ്ങേരു ഒരു പണിയും ഇല്ലാതെ അവിടെയെങ്ങാനും ഈച്ചയെ ആട്ടി ഇരിപ്പുണ്ടാകും!

മന്മോഹന്‍ജിയുടെ കാര്യം പറഞ്ഞപ്പോഴാ മമ്മി ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. മമ്മിയല്ലേ റിമോട്ട് വെച്ച് പുള്ളിയെ കണ്ട്രോള്‍ ചെയ്യുന്നത്? എന്നിട്ട് 'രാജ' കയ്യിട്ടു വാരുമ്പോള്‍ മമ്മി അറിഞ്ഞില്ലായിരുന്നോ ?

മമ്മിയുടെ റിമോട്ടിന്റെ ബാറ്റെരി ഒരാഴ്ച ഡൌണ്‍ ആയിരുന്നല്ലോ! ആ ഒരാഴ്ച എനിക്ക് മന്മോഹന്‍ജിയുടെ മേലെ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ആ സമയത്തല്ലേ രാജ ഈ നെറികെട്ട പണിയൊപ്പിച്ചത്  .

അപ്പോള്‍ മന്മോഹന്‍ജി എന്താ എതിര്‍ക്കാതിരുന്നത് മമ്മി?

അത് നിനക്ക് പുള്ളിയുടെ സ്വഭാവം അറിയാത്തത് കൊണ്ടാണ് മോനെ. അങ്ങേരു 'ഓള്‍ ഇന്ത്യ ഗാന്ധി ഫാന്‍സ്‌ അസോസിയേഷന്റെ' പ്രസിഡണ്ട്‌ അല്ലേ?

അങ്ങേരു ഗാന്ധി ഫാന്‍സിന്റെ പ്രസിഡണ്ട്‌ ആണേല്‍ ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ച് അഴിമതി തടയുകയല്ലേ വേണ്ടത്?

ആര് പറഞ്ഞു പുള്ളി ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ചില്ല എന്ന്? പുള്ളി ഗാന്ധിയുടെ വളരെ പ്രശസ്തമായ ഒരു തത്വം അല്ലേ ഫോളോ ചെയ്തെത്?

അതേതു തത്വം ? ടെന്‍ഷനാക്കാതെ ഒന്ന് പറ മമ്മി.

നീ കേട്ടിട്ടില്ലേ 'ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കണം' എന്ന ഗാന്ധി തത്വം? രാജയുടെ കാര്യത്തില്‍ പുള്ളി അത് തന്നെയാ ചെയ്തത്. "രാജ ഒരു കീശേല്‍ കയ്യിട്ടപ്പോള്‍ പുള്ളി മറ്റേ കീശയും കാണിച്ചു കൊടുത്തു" വെരി സിമ്പിള്‍!!!!


കടപ്പാട്:

BSNL ന്റെ SMS delay യെ കളിയാക്കി കൊണ്ട് മുമ്പെങ്ങോ വന്ന ഒരു ഫോര്‍വേഡ് മെസ്സജിനു. പിന്നെ ചിത്രങ്ങള്‍ക്ക് പതിവുപോലെ ഗൂഗിളിനു..

തിങ്കളാഴ്‌ച, മേയ് 09, 2011

പാല്‍ വില വര്‍ദ്ധനയും പശുക്കളുടെ തൊഴുത്ത് ബഹിഷ്കരണ സമരവും !!


പാലിന് ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചതില്‍ പ്രധിഷേദിച്ച് നാളെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ഓള്‍ കേരള കറവ പശു അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നു രാവിലെയാണ്‌ മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് വില വര്‍ദ്ധന പ്രഖ്യാപിച്ചതു്‌. ഇതോട പാലിന്റെ വില 23 രൂപയില്‍ നിന്ന് 28 രൂപയാകും. വര്‍ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്‍ നാല് രൂപ 20 പൈസ കര്‍ഷകര്‍ക്കും 20 പൈസ സഹകരണസംഘങ്ങള്‍ക്കും 20 പൈസ മേഖലാ യൂണിയനുകള്‍ക്കും ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഈ വാര്‍ത്ത വന്നതിനു ശേഷം 'കറവ പശു' അസോസിയേഷന്‍ അടിയന്തരമായി 'പശുക്കടവില്‍' യോഗം ചേര്‍ന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്യുകയായിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി നാളെ എല്ലാ കറവ പശുക്കളും പാല്‍ ചുരത്താതെ തൊഴുത്തു ബഹിഷ്കരിക്കുമെന്നും വൈകുന്നേരം ക്രിഷി മന്ത്രിയുടെ വീട്ടു പടിക്കല്‍ ചാണകം ഇട്ട് പ്രധിഷേദിക്കുമെന്നും അസോസിയേഷന്‍ പ്രസിഡെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പിഞ്ചു പൈതങ്ങളെയും, ഗര്‍ഭിണികളെയും, പ്രായം ചെന്നവരെയും ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനു കാരണമായി പശുക്കള്‍ പറയുന്നതു ഒരു ലിറ്റെര്‍ പാലിനു 28 രൂപ ഉപഭോഗ്താവിനോട് ഈടാക്കുംമ്പോള്‍ പശുക്കള്‍ക്ക് കിട്ടുന്നതു കാലാകാലങ്ങളായുള്ള കാടി വെള്ളവും ഒണക്ക വൈക്കോലുമാണ്‌. പത്തു കാശിനു ഉപകാരമില്ലാത്ത പട്ടികളെയും പൂച്ചകളെയും വീട്ടില്‍ ഏസിയില്‍ കിടത്തുംമ്പോള്‍ പാലും ചാണകവും നല്‍കുന്ന പശുക്കളെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ പറമ്പിലുള്ള തൊഴിത്തിലാണ്‌ കെട്ടുന്നത്. വെറും പട്ടികള്‍ക്കു നല്‍കുന്ന പരിഗണന പോലും സമൂഹം പശുക്കള്‍ക്ക്‌ നല്‍കുന്നില്ല. ഇങ്ങനെ പശുക്കളോട് സമൂഹവും ഗവണ്മെന്റും കാണിക്കുന്ന അവഗണനയില്‍ മനം നൊന്താണ്‌ പശുക്കള്‍ ഹാര്‍ത്താലിനു്‌ ആഹ്വാനം ചെയ്തത്‌. നാളത്തെ ചാണകമിടല്‍ സമരത്തിനു ശേഷം പശു പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് പത്ത് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പശുക്കളുടെ ആവശ്യങ്ങള്‍ ഇവയോക്കെയാണ്‌.

1) കാടി വെള്ളത്തിനു പകരം 3 നേരവും വിറ്റാമിന്‍സും പോഷകങ്ങളും ചേര്‍ത്ത സമീക്രുത ലായനി നല്‍കണം.

2) വൈക്കോലും കാലിത്തീറ്റയും നിര്‍ത്തലാക്കി ഫ്രൂറ്റ്സും വെജ്റ്റബ്ള്‍ സാന്റ്വിച്ചും നല്‍കണം.

3) ദിവസം ഒരു പശുവില്‍ നിന്നു പരമാവധി കറക്കാവുന്ന പാല്‍ 8 ലിറ്റെര്‍ ആക്കി നിജപ്പെടുത്തുക.

4) ദിവസം 3 നേരം കറവ എന്നതു 2 നേരം ആക്കി ചുരുക്കുക.

5) കറവ നിറുത്തിയ പശുക്കള്‍ക്ക് പെന്‍ഷനും മച്ചി പശുക്കള്‍ക്ക്‌ തൊഴിലില്ലായ്മ വേതനവും നല്‍കണം.

6) പ്രായമായ പശുക്കളെ അറവുകാരില്‍ നിന്നും സംരക്ഷിക്കാന്‍ സൗജന്യ ജീവന്‍ രക്ഷാ പോളിസി വേണം.

7) ചൂടു കാലത്ത് കാലിത്തൊഴുത്തില്‍ ഏസി വെക്കണം, തണുപ്പുകാലത്തു സ്വെറ്റര്‍ നല്‍കണം, മഴക്കാലതു റെയിന്‍ കോട്ട് നല്‍കണം.

8) പട്ടികളെയും പൂച്ചകളെയും പോലെ പശുക്കള്‍ക്കും വീട്ടില്‍ സ്വൈര്യ വിഹാരം നടത്താനുള്ള അനുവാദം നല്‍കുക.

9) വന്യ മ്രിഗമായ കടുവയ്ക്കു പകരം പശുവിനെ ദേശീയ മ്രിഗമായി പ്രഖ്യാപിക്കുക.

10) പാലിനും പാല്‍ ഉല്പ്പന്നങ്ങള്‍ക്കും പേറ്റന്റ് നല്‍കുക.

ഞായറാഴ്‌ച, മേയ് 08, 2011

ദുബായ് മെട്രോയും ഉള്‍നാടന്‍ ജലപാതയും 1

ഭാഗം 1
____________________________________________________________________________

അന്നു ഒരു ശനിയാഴ്ചയായിരുന്നു.അവധി ദിവസം ആയതിനാല്‍ 10 മണിക്കെ എഴുനേറ്റുള്ളൂ. കുളിയും തേവാരവും ഒക്കെ കഴിഞ്ഞ്‌ ഒരു ഹാഫ് നിക്കറും അഥവ ഷൊര്‍ട്സും ഇട്ടു, ടിവിയും കണ്ടു, പഴയ സിനിമകളില്‍ ജയഭാരതിയും ഷീലയും ഒക്കെ കിടക്കുന്നതു പോലെ കട്ടിലില്‍ വിസ്താരമായി മലര്‍ന്നു കിടക്കുകയായിരുന്നു. ശനിയാഴ്ചകളില്‍ റൂമില്‍ ഞാന്‍ ഒറ്റയ്കാണ്‌. റൂം മാറ്റ്സിനു ലീവില്ല.പാവങ്ങള്‍! ഗവന്മേന്റ് കമ്പനി ആയതിനാല്‍ എനിക്കു രണ്ട് ദിവസം ലീവുണ്ട്. അതു കൊണ്ട് തന്നെ ശനിയാഴ്ചകളില്‍ എന്റെ ഭരണമാണ്‌ റൂമില്‍. ഭരണ പക്ഷവും പ്രതിപക്ഷം ഒക്കെ ഞാന്‍ തന്നെ.ഒരു കണക്കിനു നോക്കുകയാണേല്‍ നമ്മുടെ മുഖ്യമന്ത്രിയെ പോലെ. പുള്ളിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ ; പ്രതിപക്ഷത്തിരിക്കുന്നവര്‍ അവരുടെ പണി ചെയ്യാത്തതു കൊണ്ടല്ലേ അതും കൂടി പുള്ളി ചെയ്യുന്നതു!! ഞാന്‍ പറഞ്ഞു വരുന്നതു എന്താനെന്നു വച്ചാല്‍ ഈ ശനിയാഴ്ചകലില്‍ ആണ്‌ എന്റേതായ കലാപരിപാടികള്‍ റൂമില്‍ അരങ്ങേറുന്നത്‌.എന്തു കലാപരിപാടി എന്നാവും അല്ലെ? അലക്ക്‌,തേപ്പ്,ഷേവിങ്, ഷൂ പോളിഷിങ്, പിന്നെ നാട്ടിലെ ഫ്രന്റ്സിന്റെ നമ്പറില്‍ ഒക്കെ മിസ്സ് കാള്‍ കൊടുത്ത്‌ ശല്യപ്പെടുത്തുക..ഇതൊക്കെയാണ്‌ സംഭവങ്ങള്‍.

മേല്‍പ്പറഞ്ഞതൊക്കെ പാര്‍ട് ടൈം ആണ്. പേരിനു ബാച്ചിലര്‍ ആണേലും കല്യാണം ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇപ്പൊള്‍ ഒരു വിധം കാര്യം മനസ്സിലായി കാണുമല്ലോ? എന്താണ്‌ ഫുള്‍ ടൈം പണി എന്നല്ലേ? അതെ അതു തന്നെ. ഫിയാന്‍സിയുമയി  ഫോണില്‍ 'സൊള്ളല്‍'. ഈ കല്യാണം ഉറപ്പിച്ചു വച്ച പെണ്ണിന്‌ എന്താണാവോ മലയാളത്തില്‍ പറയുക? എഴുത്തച്ഛന്റെ കാലത്തു ആരും കല്യാണം ഉറപ്പിക്കാറില്ലെ ആവോ? അല്ലേലും മലയാളതിന്റെ കാര്യം ഇങ്ങനെയാണ്‌. ആവശ്യം വരുമ്പോള്‍ വാക്കുകള്‍ കിട്ടില്ല. നാക്കിന്റെ തുമ്പില്‍ വരുമെങ്കിലും തുപ്പാന്‍ പറ്റില്ല. ചിലപ്പോള്‍ വാക്കുകള്‍ കിട്ടിയാലും ഉപയോഗിക്കാന്‍ പറ്റണ്ടേ? വൈദ്യത ആഗമന  നിഗമന നിയന്ത്രണ യന്ത്രം എന്നാല്‍ ഇത്തിരി പോന്ന 'സ്വിച്ച്' ന്റെ മലയാളം വാക്കാണെന്നു പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ? മലയാള ഭാഷ പെറ്റമ്മയുടെ മുലപ്പാല്‍ ആണെന്നും ബാക്കിയുള്ള ഭാഷയൊക്കെ കവര്‍ പാലാണെന്നും അറിയാഞ്ഞിട്ടെല്ല. എന്തായാലും കവര്‍ പാല്‍ മില്‍മ പാല്‍ ആകാന്‍ വഴിയില്ല. മുലപ്പാലിനേക്കാള്‍ വിലയല്ലേ മില്‍മ പാലിന്‌ ! അപ്പോള്‍ കേമന്‍ മില്‍മ പാല്‍ അല്ലേ?

തല്‍ക്കാലം പാല്‍ അവിടുന്ന്‌ തിളക്കട്ടെ. നമ്മുടെ കാര്യത്തിലോട്ട് വരാം. എന്തൊക്കെ പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ മലയാളത്തേക്കാള്‍ എളുപ്പം ഇംങ്ളീഷ് വാക്കുകള്‍ ഉപയോഗിക്കാനാണ്‌.ആയതിനാല്‍ കെട്ടാന്‍ പോന്ന പെണ്ണിനെ തല്‍ക്കാലം 'ഫിയാന്‍സി' എന്നു തന്നെ വിളിക്കാം അല്ലേ? ആ അവള്‍ കാലികറ്റ് സര്‍വകലാശാലയില്‍ എം ഫിലിനു പഠിക്കയാണ്‌.വിഷയം കെമിസ്ട്രിയാണ്‌. എന്റോസല്‍ഫാനു പകരം പുതിയ കീടനാശിനി കണ്ടു പിടിക്കുക എന്നതാണു പോലും അവളുടെ ജീവിതാഭിലാഷം. എന്തു നല്ല ആഗ്രഹം അല്ലെ! അനിയത്തി പ്രാവില്‍ ജനാര്‍ദനന്‍ കീടനാശിനി പരീക്ഷണം കുഞ്ചാക്കോ ബോബന്റെ മേലെ ചെയ്തതു പോലെ അവളുടെ പരീക്ഷണം എന്റെ മേലെ ആവുമോ ആവോ! അതു കൊണ്ട് തന്നെ പരീക്ഷണം ഒക്കെ കല്യാണത്തിനു മുന്‍പു തീര്‍ത്തോളാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.തീവ്രവാദികള്‍ക്കു പാക്കിസ്താന്റെ മണ്ണില്‍ അഭയം നല്‍കരുതെന്ന ഇന്ത്യയുടെ ശാസനം പാക്കിസ്താന്‍ തള്ളിക്കളയുന്നതു പോലെ എന്റെ ഈ ശാസനവും എന്താകും എന്നറിയില്ല!
       
ഇത്പോലെയുള്ള ശാസനകളും, അപേക്ഷകളും, വഴക്കുകളും,ഭാവിയില്‍ ജനിക്കാന്‍ പോന്ന കുട്ടികള്‍ക്കു പേരിടലും, കല്യാണ കത്തിന്റെ നിറം തീരുമാനിക്കലും ഒക്കെ ഈ ശനിയാഴ്ചകളിലാണ്‌. ആരുമില്ലാത്ത നേരത്തല്ലേ ഇങ്ങനെയൊക്കെ സ്വൈര്യമായി സൊള്ളാന്‍ പറ്റുള്ളൂ. അല്ലേലും കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ എല്ലാരും ഇതൊക്കെ തന്നെയല്ലെ സംസാരിക്കുന്നത്‌? അല്ലാതെ ഇന്ത്യ പാക് സമാധാന കരാറിനെ കുറിച്ചോ, ലിബിയയിലെ ആഭ്യന്തര കലാപത്തെ കുറിച്ചോ ആരേലും സംസാരിക്കുമോ? ഇതെന്താ ഏഷ്യാനെറ്റിലെ വിദേശ വിജാരം പരിപാടിയോ? പിന്നെ എന്റെ കാര്യത്തില്‍ ചെറിയ ഒരു വിത്യാസം ഉണ്ട്. ഇന്റെര്‍നാഷനല്‍ കാളാണ്. അവളുടെ കാലിക്കറ്റ് യൂനിവേര്‍സിറ്റി വിശേഷവും എന്റെ ദുബായ് വിശേഷവും ഒക്കെ പറഞ്ഞു വരുമ്പോഴേക്കും മണിക്കൂര്‍ 2,3 വേണ്ടി വരും. നേരായ വഴിക്കു ഫോണ്‍ ചെയ്താല്‍ ശമ്പളം അതിനെ തികയുള്ളു. എന്നെ പോലെയുള്ള പാവങ്ങളെ സഹായിക്കനാണ്‌ ഏതോ ഒരു മഹാന്‍ ഇന്റെര്‍നെറ്റ് കാള്‍ അഥവ വോയ്പ് കാള്‍ കണ്ട് പിടിച്ചത്. ആ മഹാന്‌ ഈ വര്‍ഷത്തെയോ അടുത്ത വര്‍ഷത്തെയോ നോബെല്‍ പ്രൈസ് സമ്മാനിക്കണമെന്ന്‌ എല്ലാ ഗള്‍ഫ്കാര്‍ക്കും വേണ്ടി ഞാന്‍ ശക്തി യുക്തം ആവശ്യപ്പെടുകയാണ്‌. നോബെല്‍ പ്രൈസിനെ കുറിച്ചു കഴിഞ്ഞ വര്‍ഷം വരെ നല്ല അഭിപ്രായം ആയിരുന്നു. ബരാക്‌ ഒബാമയ്ക്കു സമാധാനത്തിനുള്ള നോബെല്‍ സമ്മാനം കൊടുത്തതോടെ ആ അഭിപ്രായം അങ്ങു മാറി കിട്ടി. അല്ലേലും ഒബാമയേക്കാള്‍ ഈ സമ്മാനത്തിന്‌ അര്‍ഹനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ!! അതാരാണാവോ എന്നാവും അല്ലേ? വേരെ ആരും അല്ല നമ്മുടെ പ്രധാനമന്ത്രി തന്നെ. ഇത്രയും സമാധാനകാംക്ഷിയായ വേറെ ആരാണ്‌ ലോകത്തുള്ളത്‌? വായില്‍ കയ്യിട്ടാല്‍ പോലും കടിക്കില്ല.ഒരു ഭാഗത്ത്‌ നിന്ന്‌ രാജയും മറ്റേ ഭാഗത്ത്‌ നിന്ന്‌ കല്‍മാഡിയും കൂടി കോടികള്‍ കട്ട് മുടിച്ചപ്പോഴും പാവങ്ങളല്ലേ വീട്ടിലെ കഷ്ടപ്പാട്‌ കൊണ്ടല്ലേ എന്നുകരുതി മിണ്ടാതിരുന്ന പുള്ളിയാണ്‌. അപ്പോള്‍ പുള്ളിക്കല്ലെ നോബെല്‍ പ്രൈസ്‌ കൊടുക്കേണ്ടത് !



ദുബായ് മെട്രോയും ഉള്‍നാടന്‍ ജലപാതയും 2

ഭാഗം 2
____________________________________________________________________________

സ്പെക്ട്റം കള്ളന്‍ രാജയെ കുറിച്ചു ആലോജിച്ചതേയുള്ളൂ അപ്പോഴേക്കും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി. ഏതോ ലാന്റ്ഫോണ്‍ നമ്പറാണ്‌. വല്യ പരിജയം ഇല്ല. സാധാരണ ലാന്റ്ഫോണില്‍ നിന്നും വിളി വരുന്നത്‌ 2 കാര്യത്തിനാണ്‌. ഒന്നുകില്‍ ഇന്റെര്‍വ്യു കോളായിരിക്കും അല്ലേല്‍ ഏതേലും ബാങ്കിന്ന്‌ ക്രെഡിറ്റ് കാര്‍ഡ് ഫ്രീ ആയി തരാന്‍ വേണ്ടി അയിരിക്കും. രണ്ടും മെച്ചമുള്ള കാര്യം ആയതുകൊണ്ട് അറ്റെന്റ് ചെയ്യാതിരിക്കുന്നതു മണ്ടത്തരമാണ്‌. അതു കൊണ്ടുതന്നെ സകല ഈശ്വരന്മാരെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ആ കാള്‍ ഞാന്‍ അറ്റെന്റ്‌ ചെയ്തു.പക്ഷെ ഇപ്രാവശ്യം പണികിട്ടി. ഓഫീസില്‍ നിന്ന്‌ ടീം ലീഡാണ്‌. മോബൈലില്‍ നിന്നും, അങ്ങേരുടെ ലാന്റ് ഫോണില്‍ നിന്നും വിളിച്ചാല്‍ ഞാന്‍ അറ്റെന്റ് ചെയ്യില്ല എന്നറിഞ്ഞ്‌ കൊണ്ട് വേറെ ആരുടെയോ കാബിനില്‍ നിന്നും വിളിച്ചതാണ്‌.അത്യാവശ്യമായി ഓഫീസിലോട്ട് ചെല്ലാന്‍. ഏതോ ഒരു സോഫ്റ്റ്വേര്‍ ശ്വാസം കിട്ടാതെ അത്യാസന്ന നിലയില്‍ ടെസ്റ്റിങ്ങിനു വേണ്ടി ഐസിയുവില്‍ കിടക്കുന്നുണ്ട് പോലും. ഞാന്‍ ചെന്നു ഡ്രിപ്പ് കൊടുത്താല്‍ ചിലപ്പോള്‍ രക്ഷപ്പെടും പോലും. അവന്റെ അമ്മൂമ്മയുടെ ഒരു സോഫ്റ്റ്വേര്‍. ഞാന്‍ ഉടനെ ചെന്ന്‌ ടെസ്റ്റി ഇല്ലേല്‍ സുനാമി ഒന്നും അടിക്കില്ലല്ലോ. ഞാറായ്ഴ്ച രാവിലെ ചെയ്താല്‍ പോരെ എന്ന്‌ ചോദിച്ചതാണ്‌. ഉടനെ വന്ന്‌ ടെസ്റ്റ് ചെയ്താലെ അപ്ലിക്കേഷന്‍ പ്രൊഡക്‌ഷനില്‍ ഇടാന്‍ പറ്റുള്ളൂ എന്ന് അങ്ങേര്‌ വാശി പിടിക്കയാണ്‌.

എന്താ ചെയ്യാ പോവാതിരിക്കാന്‍ പറ്റുമോ? എല്ലാത്തിനും കാരണം ഡെവലപ്പേര്‍സ് തെണ്ടികളാണ്‌. മര്യാദയ്ക്കു വ്യാഴായ്ച്ഛ തന്നെ അവരുടെ പണി കഴിച്ചിരുന്നേല്‍ ഇങ്ങനെ ഒരു അവധി ദിവസം നശിപ്പിക്കേണ്ടിവരില്ലായിരുന്നു. വല്ല ഡോക്ടറും ആയിരുന്നേല്‍ ഒരു കൂട്ട സിസേറിയന്‍ നടത്തി വീട്ടില്‍ ഇരിക്കാമായിരുന്നു. അടുത്ത ജന്മമെങ്കിലും ഒരു ഡോക്ടറര്‍ ആയി ജനിപ്പിക്കണേ ദൈവമേ!! ഇതു സോഫ്റ്റ്വേര്‍ അയതു കൊണ്ട് ഡെവലപേര്‍സ് റിലീസ് തന്നാല്‍ അല്ലെ ടെസ്റ്റാന്‍ പറ്റുള്ളൂ! വേറെ ഒരു വല്യ പ്രശ്നം ഉണ്ട്‌. ഗവന്മേന്റ് അപ്ളികേഷനാണ്‌. പ്രൊഡക്ഷനില്‍ പോയില്ലേല്‍ ഭയങ്കര പ്രശ്നമായിരിക്കും.അല്ലേലും സാമ്പത്തിക മാന്ദ്യത്തില്‍ ദുബായ് ആകെ ആടി ഉലഞ്ഞിരിക്കുകയാണ്‌. അബുദാബിയുടെ കരുണ കൊണ്ടാണ്‌ തട്ടീം മുട്ടീം ജീവിച്ചു പോണത്‌. ബുര്‍ജ്‌ ഖലീഫയടക്കം കാശിന്‌ കൊള്ളാവുന്ന എല്ലാ വസ്തു വകകളുടെയും ഉടമസ്താവകാശം മീശമാധവനിലെ ജഗദിയെ പോലെ അബുദാബി എഴുതി വാങ്ങിച്ചിരിക്കയാ! ഇനി മീശയും പിരിച്ചു ദിലീപ് അവതരിച്ചാലെ വല്ല രക്ഷയും ഉള്ളൂ. അങ്ങനെയുള്ള ദുബായിയെ ഞാന്‍ എങ്ങനെയാ കൈ വിടുക? ഒന്നുമില്ലേലും എന്നെപ്പോലെയുള്ള കുറേ മലയാളികളുടെ അന്ന ദാതാവല്ലേ. അത്‌ കൊണ്ട്‌ തന്നെ അവധി ദിവസം ആയിട്ടും ഓഫീസില്‍ ചെന്നു അപ്ലികേഷന്‍ ടെസ്റ്റ് ചെയ്യാം എന്നേറ്റു.

പാക്കിസ്താനിയായ ടീം ലീഡിന്റെ തന്തക്ക്‌ വിളിച്ച് കൊണ്ട് ഡ്രെസ്സ് മാറ്റി പോകാന്‍ ഒരുങ്ങി.സാദാരണ പാക്കിസ്താനികളെ നമ്മള്‍ മലയാളികള്‍ വിളിക്കുന്നതു 'പച്ചകള്‍' എന്നാണ്‌. അതുപൊലെ മലയാളികള്‍ പരക്കെ അറിയപ്പെടുന്നത്‌ 'മലബാറികള്‍' എന്നാണ്‌. പച്ചയായത്‌ കൊണ്ടല്ല ടീം ലീഡിന്റ്റെ തന്തക്ക്‌ വിളിച്ചത്. അതിപ്പോള്‍ ഇന്ത്യക്കാരന്‍ ആണേലും വിളിച്ചേനെ. അല്ലേലും ഈ പച്ചകളിലും നമ്മളെപ്പോലെ മനുഷ്യന്മാരുണ്ട്. എല്ലാരും തീവ്രവാദികള്‍ അല്ല! സാധാരണക്കാര്‍ക്കൊന്നും തീവ്രവാദികളോടോ തീവ്രവാദത്തോടോ വല്യ താല്പര്യമൊന്നും ഇല്ല.അല്ലേലും ഒരു യഥാര്‍ത്ത ഇസ്ലാം മതവിസ്വാസിക്ക്‌ ഇതൊന്നും അങ്ങീകരിക്കാന്‍ പറ്റില്ലല്ലോ!! പച്ചകളെ കുറിച്ചു പറഞ്ഞപ്പോഴാ വേറെ ഒരു കാര്യം ഓര്‍മ വന്നത്. നമ്മള്‍ മലയാളികള്‍ക്ക് പണ്ട് മുതലേ ഒരു ധാരണയുണ്ട്. നമ്മള്‍ രണ്ട് നേരം ചോറ് തിന്നുന്നവര്‍ ഭയങ്കര ബുദ്ധിമാന്മാര്‍. ബാക്കിയെല്ലാരും മണ്ടന്മാര്‍. ഇഡ്ലിയും സാംബാറും കഴിക്കുന്ന തമിഴന്മാരെ നമുക്കു പണ്ടേ പുച്ഛമാണല്ലോ! അതു പോലെയാണ്‌ പച്ചകളെ കുറിച്ചും. അവര്‍ റൊട്ടിയും പരിപ്പും കഴിക്കുന്നവര്‍.ബുദ്ധിയില്ലാത്തവര്‍.അതൊക്കെ പണ്ട് ഇന്ന്‍ കഥ മാറി.മലയാളികള്‍ കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന IT യിലെയും മറ്റു പല sector ലെയും വലിയ പോസ്റ്റുകള്‍ ഒക്കെ പച്ചകളുടെയും തമിഴന്മാരുടെയും തെലുങ്കന്മാരുടെയും ഒക്കെ കയ്യിലാണ്‌.നാട്ടിലെ സ്കൂലിലെ തലയെണ്ണല്‍ പോലെ എന്റെ ഓഫീസിലെയും തലയെണ്ണല്‍ കണക്കെടുത്തപ്പോള്‍ പച്ചകള്‍  ആയിരുന്നു മുന്‍പില്‍. ഇവിടെ കേരള പോലീസ് ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയാണ്‌ തലയെണ്ണല്‍ കര്‍മം നിര്‍വഹിച്ചത്‌. പച്ചകളാണ്‌ എണ്ണത്തില്‍ മുന്‍പില്‍ എങ്കിലും മലയാളികളും, തമിഴന്മാരും,തെലുങ്കന്മാരും ,ഹിന്ദിക്കാരും എല്ലാരും ചേര്‍ന്നാല്‍ നമ്മള്‍ ഇന്ത്യാക്കാരാണ്‌ മുന്‍പില്‍. അല്ലേലും ഭാഷയുടെയും സംസ്ഥാനങ്ങളെയും പേരില്‍ വിഭജിച്ചെങ്കിലും നമ്മള്‍ എല്ലാരും ഇന്ത്യക്കാര്‍ അല്ലേ!! എങ്ങനെയുണ്ട് എന്റെ നിലപാട് മാറ്റം? കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനമാണു സ്‌റ്റോക്കോം കണ്‍വന്‍ഷനില്‍ വിജയം കണ്ടതെന്നു ഒരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ അത്രേം വരില്ല അല്ലേ!! ഹ ഹാ..ജീവിച്ചു പോണ്ടേ?

ഡ്രെസ്സും മാറി ലാപ് ടോപും എടുത്ത്‌ പുറത്തേക്ക്‌ ഇറങ്ങുംമ്പോള്‍ തന്നെ ഫിയാന്‍സിയെ വിളിച്ചു ഓഫീസില്‍ അത്യാസന്ന നിലയില്‍ ഉള്ള അപ്പ്ളികാഷനെ കുറിച്ചും ഉടനെ  തന്നെ ഓഫീസില്‍ എത്തേണ്ട ആവശ്യകതയെ കുറിച്ചും അറിയിച്ചു. ശ്ശോ എപ്പോള്‍ നോക്കിയാലും ഒരു ഓഫീസ്.ലീവുള്ള ദിവസം എങ്കിലും വീട്ടില്‍ ഇരുന്നൂടെ എന്നൊക്കെ ചോദിച്ചു അവളുടെ പ്രധിഷേധം അവള്‍ അറിയിച്ചു. വിശദീകരിച്ചു പറഞ്ഞ് കൊടുത്തപ്പോള്‍ അവള്‍ക്കു കാര്യം മനസ്സിലായി.നേരത്തെ ഇറങ്ങമെന്നും തിരിച്ചുവന്നിട്ടു വിളിക്കാം എന്നും പറഞ്ഞു കാള്‍ കട്ട് ചെയ്തിട്ട് മെട്രോ സ്‌റ്റേഷനെ ലക്ഷ്യമാക്കി നടന്നു. കരാമ ഹോട്ടെലിന്റെ മുന്നില്‍ എത്തിയപ്പോഴാണ്‌ വല്ലതും കഴിച്ചിട്ട് പോകാമെന്ന്‌ കരുതിയത്. സാദാരണ അവധി ദിവസങ്ങളില്‍ ബ്രേക് ഫാസ്റ്റ് കഴിക്കാറില്ല. ഉച്ചയ്ക്ക് ഹെവിയായി ബിരിയാണിയോ പൊറാട്ടയോ ഒക്കെയാണ്‌ പതിവ്. ഓഫീസിലെത്തിയിട്ട് അവിടുന്നു കഴിക്കാന്‍ നിന്നാല്‍ ശരിയാവില്ല. കാരണം അവിടെ ആകെയൊരു 'Subway' മാത്രമേയുള്ളു. അവിടുന്നു കഴിച്ചാല്‍ കളസം കീറും.അതു കൊണ്ട് തന്നെ രണ്ടാമതൊന്ന്‌ ആലോജിക്കാതെ നേരെ കരാമ ഹോട്ടെലില്‍ കേരി മലയാളികളുടെ ദേശീയ ഭക്ഷണമായ 'പൊറോട്ട' യും മുട്ട റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. പൊറോട്ടയുടെ കാര്യം പറയാതിരിക്കുന്നതാണു ഭേദം.പണ്ട് പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മടപ്പള്ളി 'പ്രവീണ്‍' റെസ്റ്റോറന്റില്‍ നിന്നും തുടങ്ങിയ തീറ്റിയാണ്‌. ഇതുവരെ നിറുത്തിയില്ല എന്നുമാത്രമല്ല മടുപ്പും വന്നില്ല. അങ്ങനെയുള്ള പൊറോട്ടയുടെ കാര്യം പറഞ്ഞാണ്‌ ആദ്യമായി ഫിയാന്‍സിയുമായി ഉടക്കിയത്‌! കെമിസ്ട്റിക്കാരിയായ അവളുടെ കണ്ണില്‍ പൊറോട്ടയില്‍ പോഷകങ്ങള്‍ ഒന്നും ഇല്ല പോലും. കടുവയെ കൊണ്ട് ഉപയോഗം ഒന്നും ഇല്ലങ്കിലും ഇപ്പോഴും ദേശീയ മ്രിഗം കടുവ തന്നേയല്ലേ അല്ലാതെ പശുവല്ലല്ലോ :-) അതാണ്‌ പറയുന്നതു എല്ലാത്തിനും അതിന്റേതായ ഒരിതുണ്ട്. ആയതിനാല്‍ കേരളീയരുടെ ദേശീയ ഭക്ഷണം എന്നും പൊറോട്ട തന്നെയായിരിക്കും. അതുകൊണ്ട് തന്നെ പൊറോട്ടാ തിന്നാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ഞാന്‍ പാഴാക്കാറില്ല. വീയെസ്സിനെ പോളിറ്റ്ബ്യൂറോയില്‍ നിന്നും, തിലകനെ അമ്മയില്‍ നിന്നും പുറത്താക്കിയതു പോലെ കല്യാണം കഴിഞാല്‍ അവള്‍ എന്റെ ജീവിതത്തില്‍ നിന്നും പൊറോട്ടയെ പുറത്താക്കുമെന്നു  ഞാനും ഭയക്കുന്നു.അവള്‍ക്ക്‌ നല്ല ബുദ്ധി കൊടുക്കണമേ എന്റെ ദൈവമേ!

ഫുഡും കഴിച്ചു നേരെ മെട്റോ സ്റ്റേഷനിലോട്ട് നടന്നു. ദിവസേന പോയി വരുന്നതാണെലും ഈ സ്റ്റേഷന്‍ എന്നും എനിക്കൊരു അദ്ഭുതമാണു. കടല്‍ പോലെ കെട്ടി വെച്ചിരിക്കുന്ന ഈ ബില്‍ഡിങ്ങിനെ വെറും 4 ഇരുമ്പു തൂണുകളാണ്‌ താങ്ങി നിര്‍ത്തുന്നത്. കോട്ടയം അയ്യപ്പാസ് പോലെ പുറത്ത് നിന്ന്‌ നോക്കുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും സ്റ്റേഷന്റെ അകത്ത് കടന്നാല്‍ അതി വിശാലമായ ഷോറൂമാണ്‌! ഇന്റെര്‍നെറ്റ് സിറ്റിയിലോട്ട് പോകാന്‍ ജബെല്‍ അലി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ അടുത്ത ട്രൈയിന്‍ വരാന്‍ എനിയും 3 മിനിറ്റ്സുണ്ട്. നമ്മുടെ ഇന്ത്യന്‍ റെയില്‍വയെ പോലെ 3 മിനിറ്റ്സ് എന്നു പറഞ്ഞാല്‍ 3 മണിക്കൂര്‍ കഴിഞ്ഞ് 3 മിനിറ്റ്സല്ല. 3 മിനിറ്റ്സിനുള്ളില്‍ എപ്പോള്‍ വേണേലും ട്രൈയിന്‍ വരാം. നല്ല തറവാട്ടില്‍ പിറന്ന ട്രൈയിന്‍  ആയതുകൊണ്ട് 2 മിനിറ്റ്സ് ആയപ്പൊ തന്നെ എത്തി. അവധി ദിവസമായതിനാല്‍ ട്രൈയിനില്‍ യാത്രക്കര്‍ കുറവാണ്‌. സീറ്റുകള്‍ ഒക്കെ കാലിയാണ്. ഉള്ളതില്‍ നല്ല ഒരു വിന്‍ഡോ സീറ്റില്‍ ഞാനും ഇരുന്നു. എല്ലാവരെയും പോലെ വിന്‍ഡോ സീറ്റ് എനിക്കും പണ്ടേ ഒരു വീക്നെസ്സാണ്‌. എനിക്ക്‌ ഈ വീക്നെസ് തുടങ്ങിയത് കോയംബത്തൂരില്‍ പടിക്കുന്ന കാലത്ത്‌ മന്‍ഗലാപുരം ലോക്കലില്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന സമയം മുതലാണ്‌. അന്നു നമ്മള്‍ ഫ്രന്റ്സ് വിന്‍ഡോ സീറ്റിനു വേണ്ടി തല്ലു കൂടുമായിരുന്നു. വേറെ ഒന്നിനും വേണ്ടിയല്ല പാലക്കട് മുതല്‍ കുറ്റിപ്പുറം വരെ ഭാരതപുഴയിലെ കുളി സീന്‍ കാണാന്‍ വേണ്ടിയാണ്‌! ഞാന്‍ പിന്നെ എക്സ്ട്റ ഡീസ്ന്റ് ആയതിനാല്‍ തല്ലിലൊന്നും പങ്കെടുക്കാതെ ഒഴിഞ്ഞു മാറി ഡോറില്‍ ഇരുന്നായിരുന്നു സീന്‍ പിടുത്തം! ഇപ്പോള്‍ ഭാരതപ്പുഴയില്‍  വെള്ളത്തിനു പകരം മണലും, മണല്‍ മാഫിയക്കാരുടെ ലോറിയും മാത്രമെയുള്ളു എന്നു ഈയിടെ ഏതൊ ഒരു സിന്‍ഡികേറ്റ് ചാനലില്‍ ഇന്‍വെസ്റ്റികേഷന്‍ റിപ്പോര്‍ട് ഉണ്ടായിരുന്നു. അല്ലേലും ഈ ചാനലുകാരിങ്ങനെയാ. ഒന്നു സ്വൈര്യമായി മണല്‍ കക്കാനോ, പെണ്ണു പിടിക്കാനോ, എന്തിനു ചൂടു സഹിക്കാതെ വന്നാല്‍ ഒരു ഐസ് ക്റീം കുടിക്കാന്‍ പോലും സമ്മതിക്കില്ല. ചുമ്മ ഒരു പണിയും ഇല്ലാതെ കേമറയും എടുത്തു ഇറങ്ങിക്കോളും. പാവം നമ്മുടെ രാഷ്ട്രീയക്കാരും മന്ത്രിമാരും!